തിരുവനന്തപുരം: ഗോവ ഗവർണർ സ്ഥാനത്തു നിന്ന് മാറ്റിയ പി.എസ്. ശ്രീധരൻപിള്ള സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ധ്യകേരളത്തിൽ നിന്ന് മത്സരിക്കും. ചെങ്ങന്നൂരിൽ മത്സരിക്കാനാണ് സാദ്ധ്യതയേറെ.
ഗവർണർ ആയിരിക്കെ, ക്രൈസ്തവ സഭകളുമായും എൻ.എസ്.എസ്, എസ്.എൻ.ഡി.പി അടക്കം സമുദായ സംഘടനകളുമായും അടുത്ത ബന്ധമുണ്ടാക്കാൻ ശ്രീധരൻ പിള്ളയ്ക്ക് കഴിഞ്ഞിരുന്നു. ഇതെല്ലാം ഉപയോഗപ്പെടുത്തി മദ്ധ്യകേരളത്തിൽ നിന്ന് ജയിച്ചു കയറാമെന്നാണ് ബി.ജെ.പിയുടെയും പിള്ളയുടെയും കണക്കുകൂട്ടൽ.
ഗവർണർ സ്ഥാനത്ത് നിന്ന് മാറ്റിയ ശ്രീധരൻപിള്ളയ്ക്ക് പുതിയ ചുമതലകളൊന്നും ഇതുവരെ നൽകിയിട്ടില്ല. പിള്ളയ്ക്ക് പകരം തെലുങ്കുദേശം പാർട്ടിയുടെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന അശോക് ഗജപതി രാജുവിനെയാണ് ഗോവയുടെ പുതിയ ഗവർണറായി നിയമിച്ചത്.
മിസോറാം ഗവർണറായിരുന്ന ശ്രീധരൻപിള്ള 2021 ലാണ് ഗോവ ഗവർണറായി ചുമതലയേറ്റത്. മുൻപ് കുമ്മനം രാജശേഖരൻ ഗവർണർ സ്ഥാനത്തുനിന്ന് തിരികെ വന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. അദ്ദേഹവും മിസോറാമിൽ ഗവർണറായിരുന്നു.
/filters:format(webp)/sathyam/media/media_files/2024/11/21/sqWaE77PAPNn79MKnqWU.jpg)
സമാനമായി, ശ്രീധരൻപിള്ളയ്ക്കും അത്തരമൊരു നിയോഗമാണ് പാർട്ടി നൽകുന്നതെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ഈ നീക്കം ഏറെ പ്രാധാന്യമർഹിക്കുന്നു.
മുമ്പ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള നേതാവാണ് ശ്രീധരൻപിള്ള. അതിനാൽ, സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാൻ അദ്ദേഹത്തിന് അവസരം നൽകുകയാണ് ബി.ജെ.പി കേന്ദ്രനേതൃത്വം.
നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ തോൽവിക്ക് പിന്നാലെയാണ് ശ്രീധരൻ പിള്ളയെ അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിവാക്കി 2019ൽ മിസോറാം ഗവർണറായി നിയമിച്ചത്. ശബരിമല സമരത്തിന്ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പി നേട്ടമുണ്ടാക്കാതെ പോയതും സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ശ്രീധരൻപിള്ളയെ മാറ്റാനിടയാക്കി.
ചെങ്ങന്നൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കവെ 2018 മേയിൽ അപ്രതീക്ഷിതമായാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായ കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചത്. ഒരു വർഷത്തിനു ശേഷം ഗവർണർ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കുമ്മനം പരാജയപ്പെട്ടു. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലും കുമ്മനത്തിന് കാര്യമായ പദവികളൊന്നും പി.ജെ.പി നൽകിയിരുന്നില്ല.
യു.ഡി.എഫിന്റെ നിഷ്‌ക്രിയത്വവും എൽ.ഡി.എഫിന്റെ അക്രമരാഷ്ട്രീയവും ജനങ്ങൾ മടുത്ത സാഹചര്യത്തിൽ അനന്തമായ സാദ്ധ്യതയാണ് എൻ.ഡി.എക്ക് ഇപ്പോൾ കേരളത്തിലുള്ളതെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.
പല പാർട്ടികളിലെയും നേതാക്കളെ ബി.ജെ.പിയിലെത്തിക്കാനുള്ള ചുതമലയും പിള്ളയ്ക്ക് നൽകിയേക്കും. മാത്രമല്ല, സമുദായ സംഘടനകളിൽ നിന്നും എൻ.ഡി.എക്കു പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
എൻ.ഡി.എക്കു പാകമായ അന്തരീക്ഷമാണ് കേരളത്തിലെന്നും കൂടി വിലയിരുത്തിയാണ് ശ്രീധരൻ പിള്ളയെക്കൂടി കളത്തിലിറക്കി നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയത്തിനായി ബി.ജെ.പി കരുക്കൾ നീക്കുന്നത്.