തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുകയും നിലമ്പൂർ ഷോക്ക് തിരിച്ചടിയാവുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരിന്റെ മുഖം മിനുക്കാനുള്ള ജനകീയ തീരുമാനങ്ങൾ കൈക്കൊണ്ട് തുടങ്ങി.
കർഷകരിൽനിന്ന് സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 100 കോടി രൂപകൂടി അനുവദിച്ചതിന് പിന്നാലെ തലസ്ഥാനടക്കം കടലാക്രമണ പ്രതിരോധത്തിന് 43.65 കോടി മന്ത്രിസഭായോഗം അനുവദിച്ചു. പട്ടികവർഗ വീടുകളടക്കം 1137 വീടുകൾ വൈദ്യുതീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
സാധാരണ ജനവിഭാഗങ്ങൾക്ക് കൂടുതൽ ക്ഷേമപദ്ധതികൾ ഒരുക്കി അടിസ്ഥാന ജനവിഭാഗത്തെ ഒപ്പം നിർത്താനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ജനവികാരം എതിരാണെന്ന് തിരിച്ചറിഞ്ഞ് മുഖംമിനുക്കുകയാണ് സർക്കാർ.
സംഭരിച്ച നെല്ലിന്റെ പണം കർഷകർക്കു നൽകാൻ സപ്ലൈകോ എടുത്ത വായ്പയുടെ ബാധ്യത നാലായിരം കോടിയോളം രൂപയാണ്. എസ്ബിഐ, കനറാ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവ ഉൾപ്പെട്ട കൺസോർഷ്യത്തിന് നിലവിൽ 2490 കോടി രൂപയാണ് ബാധ്യത. കർഷകർക്കു നൽകിയ പിആർഎസ് വായ്പയായി 1297.74 കോടി രൂപയും അടച്ചു തീർക്കാനുണ്ട്.
സംഭരിക്കുന്ന നെല്ലിന് ആനുപാതികമായി അരി ലഭിക്കുന്നതിലെ വ്യത്യാസം സംബന്ധിച്ച ഔട്ട് ടേൺ റേഷ്യോ, പ്രോത്സാഹന ബോണസ്, സിഎംആർ അരിയുടെ വില എന്നീ ഇനങ്ങളിൽ സംസ്ഥാന സർക്കാർ 1058.13 കോടി രൂപയും സബ്സിഡിയും ഗതാഗതച്ചെലവും ഉൾപ്പെടെ കേന്ദ്ര സർക്കാർ 1077.67 കോടി രൂപയും സപ്ലൈകോയ്ക്കു നൽകാനുണ്ട്.
നെല്ല് സംഭരണം കടുത്ത പ്രതിസന്ധിയിലായിരിക്കവേയാണ് 100കോടി അനുവദിച്ചത്. നെല്ല് സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷനാണ് തുക അനുവദിച്ചത്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സംഭരിച്ച നെല്ലിന്റെ സബ്‌സിഡി വിതരണത്തിനായാണ് തുക നൽകിയത്. ഈ വർഷം നേരത്തെ 185 കോടി രൂപയും അനുവദിച്ചിരുന്നു. ഫെബ്രുവരി വരെ സംഭരിച്ച സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയാണ് അന്ന് അനുവദിച്ചത്.
ഈ സാമ്പത്തിക വർഷം ബജറ്റിൽ 606 കോടി രുപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിൽ 285 കോടി രൂപ ഇതിനകം അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്‌സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്.
കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശികയാണ്. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നു. കേരളത്തിൽ പിആർഎസ് വായ്‌പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ് സംസ്ഥാന സർക്കാർ നിർവഹിക്കും.
കർഷകന് നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്. ഇതിലൂടെ നെല്ല് ഏറ്റെടുത്താൽ ഉടൻ കർഷകന് വില ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത കർഷകന് ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ് നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്.
സാമൂഹ്യക്ഷേമ പെൻഷൻ കൂട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിലവിൽ 1600രൂപയായ പെൻഷൻ 150 രൂപയെങ്കിലും കൂട്ടി 1750 ആക്കാനാണ് ആലോചന. പെൻഷൻ 2000 രൂപയാക്കുമെന്നായിരുന്നു എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം.
സംസ്ഥാനത്ത് 49,84,258 പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നുണ്ട്. സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതവും ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് സംസ്ഥാന വിഹിതമായ 1100-1400 രൂപ കൃത്യമായി ലഭിക്കുമ്പോൾ, സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് മുൻകൂറായി നൽകിയ കേന്ദ്ര വിഹിതമായ 200 - 500 രൂപ പ്രത്യേകമായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിൽ കേന്ദ്രം കാലതാമസം വരുത്തുന്നതായാണ് സർക്കാർ ആരോപണം.
ചില ഗുണഭോക്താക്കൾക്ക് കേന്ദ്രവിഹിതമായ 200-500 രൂപ സംസ്ഥാന വിഹിതത്തോടൊപ്പം ലഭിക്കുന്നുമില്ല.