/sathyam/media/media_files/2025/08/15/elappara-2025-08-15-16-22-00.jpg)
തിരുവനന്തപുരം: ഇടുക്കി അടക്കം മലയോര മേഖലകളിലെ പട്ടയ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുന്ന ഭൂപതിവ് ചട്ടഭേദഗതിയുടെ കരട് നിയമവകുപ്പ് അന്തിമമായി അംഗീകരിച്ചു.
പട്ടയ ഭൂമിയിലെ വീടുകൾക്കു പുറമേയുള്ള എല്ലാ നിർമ്മാണങ്ങളും ക്രമവത്കരിക്കുന്നതിന് ഇതോടെ തടസമില്ലാതായി. രണ്ടാഴ്ചയ്ക്കുള്ളിൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യും.
1500 ചതുരശ്ര അടിവരെയുള്ള ഗാർഹിക കെട്ടിടങ്ങളെ ക്രമവൽക്കരണ ഫീസിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി. എത്ര നിലയുള്ളതായാലും തറവിസ്തീർണ്ണം എത്ര തന്നെ ആയാലും ക്രമവൽക്കരണത്തിന് ഒരു രൂപയും ഫീസ് അടയ്‌ക്കേണ്ട.
ഫ്ളാറ്റുകൾക്കും അപ്പാർട്ടുമെന്റുകൾക്കും കൂടി ഈ ഇളവ് ബാധകമാക്കി. ഇടുക്കിയടക്കം മലയോര മേഖലകളിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമാവുന്ന തീരുമാനങ്ങളാണിത്.
പട്ടയ ഭൂമിയിൽ 2024 ജൂൺ ആറിന് മുമ്പ് മറ്റാവശ്യങ്ങൾക്കുള്ള നിർമാണമാണ് ക്രമപ്പെടുത്തുക. ഭൂമിയുടെ ന്യായവില അടിസ്ഥാനമാക്കിയുള്ള ഫീസ് നിരക്കുകളും അന്തിമമായി നിർണയിച്ചു.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിർദ്ദേശിച്ച തിരുത്തലുകൾ കൂടി ഉൾപ്പെടുത്തിയാണ് കരടിന് അന്തിമരൂപമായത്. വിവിധ ജില്ലകളിലെ, പ്രത്യേകിച്ച് ഇടുക്കിയിൽ, പട്ടയ ഉടമകളായ ആയിരക്കണക്കിന് കൈവശക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
കാർഷിക പുരോഗതിക്ക് വേണ്ടിയുള്ള നിർമാണങ്ങൾ, ആരാധനാലയങ്ങൾ, ആശുപത്രികൾക്ക് വേണ്ടിയുള്ള നിർമാണങ്ങൾ എന്നിവയ്ക്കും ഫീസില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാംസ്‌കാരിക, ജീവകാരുണ്യ സ്ഥാപനങ്ങളുടെ കെട്ടിടങ്ങൾ, അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ മന്ദിരങ്ങൾ ,സാമൂഹിക സംഘടനകൾ, അംഗീകൃത സഹകരണ സംഘങ്ങൾ എന്നിവയ്ക്ക് സ്ഥലത്തിന്റെ ന്യായവിലയുടെ ഒരു ശതമാനമാണ് ഫീസ്.
പട്ടയഭൂമിയിൽ ക്വാറികളും റിസോർട്ടടക്കമുള്ള നിർമാണങ്ങളും വന്നതോടെയാണ് പരാതികളും നിയമപ്രശ്നവും ഉയർന്നത്. ഭൂപതിവ് നിയമപ്രകാരം പട്ടയം നല്കിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി വിധിയുണ്ട്.
ഈ പശ്ചാത്തലത്തിലാണ് സർക്കാർ നിയമഭേഗതിക്ക് തീരുമാനിച്ചത്. രണ്ടുവട്ടം സർക്കാരിന്റെ വിശദീകരണം തേടിയശേഷമാണ് ഇതുസംബന്ധിച്ച ബില്ലിൽ ഗവർണർ ഒപ്പിട്ടത്.
പട്ടയ ഭൂമിയിലെ വീടുകൾക്കു പുറമേയുള്ള എല്ലാ നിർമ്മാണങ്ങളും ക്രമവത്കരിക്കുന്നതിന് നിയമസഭ പാസാക്കിയ ബിൽ ജനതാത്പര്യം പരിഗണിച്ചുള്ളതാണെന്നും അതിനെതിരായ പരാതികളിൽ കഴമ്പില്ലെന്നും സർക്കാർ വിശദീകരിച്ച ശേഷമാണ് ബില്ലിൽ ഒപ്പുവച്ചത്.
ബില്ലിലെ വ്യവസ്ഥകൾ കോടതി ഉത്തരവുകൾക്കോ കേന്ദ്രനിയമത്തിനോ വിരുദ്ധമല്ല. ആറ് പതിറ്റാണ്ട് മുൻപ് പാസാക്കിയ ഭൂപരിഷ്കരണ നിയമത്തിലെ ഭേദഗതിയാണിത്. ഇടുക്കി പോലെ ഏതെങ്കിലും മേഖലകൾക്ക് വേണ്ടിയുള്ള നിയമമല്ല, കേരളം മുഴുവൻ ബാധകമാവുന്നതാണ് ഭേദഗതി.
ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി കെ.സി.സുധീർബാബു അടക്കമുള്ളവരുടെ പരാതിയിൽ ബില്ലിൽ 2വട്ടം ഗവർണർ വിശദീകരണം തേടിയിരുന്നു. മൂന്നാറിലും മലയോര മേഖലകളിലുമുള്ള അനധികൃത നിർമ്മാണങ്ങളിലേറെയും വാണിജ്യ സ്ഥാപനങ്ങളാണെന്നും വൻകിട നിർമ്മാണങ്ങളും പാർട്ടി ഓഫീസുകളും സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് നിയമഭേദഗതിയെന്നുമാണ് പരാതി.
പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾക്ക് സുപ്രീംകോടതിയടക്കം ശരിവച്ച നിയന്ത്രണങ്ങൾ മറികടക്കാനാണ് ബില്ലെന്നും പരാതിയുണ്ടായിരുന്നു. അതേസമയം, സാധാരണക്കാരുടെ ആവശ്യങ്ങൾ നിറവേറാൻ ലക്ഷ്യമിട്ടുള്ള ഭേദഗതിയാണിതെന്നാണ് സർക്കാർ വിശദീകരിച്ചത് ഇത് അംഗീകരിച്ചാണ് ഗവർണർ ബില്ലിലൊപ്പിട്ടത്.
നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നതിന്റെ ഫീസ് ഘടന ഇങ്ങനെയാണ് - 1500 മുതൽ 3000 ച.അടി വരെ വിസ്തൃതിയുള്ള വാണിജ്യ വ്യവാവസായിക കെട്ടിടങ്ങൾ ന്യായവിലയുടെ 5 ശതമാനം. 3000 മുതൽ 5000 വരെ 10 ശതമാനം, 5000 മുതൽ 10,000 വരെ 20 ശതമാനം, 10,000 മുതൽ 25,000 വരെ 40 ശതാനം, 25,000 മുതൽ 50,000 വരെ 50 ശതമാനം, 50,000 ന് മുകളിൽ സ്ഥലത്തിന്റെ ന്യായവില.
ക്വാറി, ടൂറിസം രംഗത്തും ഇളവുകളുണ്ട്. നിയമപരമായ എല്ലാ അനുമതികളോടും പ്രവർത്തനം തുടങ്ങിയിട്ടുള്ള ക്വാറികൾക്കും അനുബന്ധ നിർമാണങ്ങൾക്കും ക്രമവത്കരണമുണ്ടാവും. കെട്ടിടം നിർമിക്കാതെ കാർഷികാവശ്യങ്ങൾക്കും ടൂറിസം ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന സ്ഥലത്തിന് ഭൂമിയുടെ മുഴുവൻ ന്യായവില നൽകേണ്ടി വരും.