/sathyam/media/media_files/2025/08/21/mv-govindan-rahul-mankoottathil-2025-08-21-15-11-37.jpg)
തിരുവനന്തപുരം: ലൈംഗിക വിവാദത്തിൽ കുടുങ്ങിയ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനത്തിന് തത്കാലം ഭീഷണിയില്ല. ഈ കേസിൽ അറസ്റ്റടക്കം കൂടുതൽ നടപടികളുണ്ടായാൽ പോലും രാഹുലിന് രാജിവയ്ക്കേണ്ടി വരില്ല.
രാഹുലിനെതിരേ പരാതികളുണ്ടായാൽ കേസെടുക്കുമെന്ന നിലപാടിലാണ് പോലീസ്. നിയമപ്രകാരം എം.എൽ.എ അറസ്റ്റിലായ ശേഷം 24 മണിക്കൂറിനകം പൊലീസ് നിയമസഭാ സ്പീക്കറെ അറിയിച്ചാൽ മതി.
നിയമസഭ സമ്മേളിക്കുമ്പോൾ എം.എൽ.എയെ അറസ്റ്റ് ചെയ്താൽ വിവരം സ്പീക്കർ സഭാംഗങ്ങളെ അറിയിക്കേണ്ടതുണ്ട്. സഭാ സമ്മേളനം നടക്കാത്തപ്പോഴാണ് അറസ്‌റ്റെങ്കിൽ ഇക്കാര്യം ബുള്ളറ്റിനായി സഭയുടെ അറിവിലേക്ക് പ്രസിദ്ധീകരിക്കണമെന്നാണ് ചട്ടം.
അതേസമയം, അടുത്തിടെ ലൈംഗികാരോപണത്തിൽ കുടുങ്ങിയ മുകേഷ് എം.എൽ.എ അടക്കമുള്ളവരെ സംരക്ഷിച്ച സി.പി.എം നിലപാടാണ് രാഹുലിനുള്ള പിടിവള്ളി.
ലൈംഗികരോപണം നേരിടുന്ന മുകേഷ് എം.എൽ.എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരസ്യമായി പറഞ്ഞിരുന്നു. ലൈംഗികാരോപണം നേരിട്ട എം.എൽ.എമാർ ആരും രാജി വച്ചിട്ടില്ലെന്നും രാജ്യത്ത് ഇത്തരം ആരോപണം നേരിടുന്ന നിരവധി എം.പിമാരും എം.എൽ.എമാരും ഉണ്ടെന്നുമായിരുന്നു ഗോവിന്ദന്റെ നിലപാട്.
രാജ്യത്ത് 16 എം.പിമാരും 135 എം.എൽ.എമാരും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്. അതിൽ ബി.ജെ.പി 54, കോൺഗ്രസ് 23, ടി.ഡി.പി 17, ആം ആദ്മി പാർട്ടി 13 എന്നിങ്ങനെ വിവിധ കക്ഷികളിൽ പെട്ടവർ ഇത്തരം കേസുകളിൽ പ്രതിയായിട്ടുള്ളവരാണ്. അവരാരും എം.എൽ.എ സ്ഥാനം രാജി വച്ചിട്ടില്ല.
കേരളത്തിൽ ഇപ്പോൾ രണ്ട് എം.എൽ.എമാർക്കെതിരെ കേസ് ഉണ്ട്. ഇതിൽ ഒരാൾ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ട്. ഉമ്മൻചാണ്ടി, കുഞ്ഞാലിക്കുട്ടി, അനിൽകുമാർ, ഹൈബി ഈഡൻ, പീതാംബരക്കുറുപ്പ്, ശശി തരൂർ എന്നിവരുടെയെല്ലാം പേരിൽ ഇത്തരം ആരോപണങ്ങൾ ഉയർന്നുവന്നെങ്കിലും ഇവരാരും എം.എൽ,എ സ്ഥാനമോ എം.പി സ്ഥാനമോ രാജിവച്ചിട്ടില്ല.
പി.ജെ. ജോസഫ്, നീലലോഹിത ദാസൻ നാടാർ, ജോസ് തെറ്റയിൽ ഇവരാരും എം.എൽ.എ സ്ഥാനം രാജി വച്ചിട്ടില്ല. മന്ത്രിസ്ഥാനമാണ് രാജി വച്ചത്.
കുറ്റം ആരോപിക്കപ്പെട്ടയാൾ നിയമസഭാംഗത്വം രാജി വച്ചാൽ പിന്നീട് നിരപരാധിയാണെന്ന സാഹചര്യം വന്നാൽ അവരെ തിരിച്ചെടുക്കുന്നതിനുള്ള നിയമസംവിധാനം ഇല്ല. അത്തരമൊരു നിലപാട് സാമാന്യ നീതി നിഷേധിക്കലാവും- ഗോവിന്ദന്റെ ഈ വാക്കുകളാണ് രാഹുലിന് ഇപ്പോൾ തുണയാവുന്നത്.
അതേസമയം, രാഹുലിനെതിരേ ആരെങ്കിലും പരാതിപ്പെട്ടാൽ കേസെടുക്കാമെന്ന നിലപാടിലാണ് പോലീസ്. സ്ത്രീകളുടെ ഇൻബോക്സിലേക്ക് അശ്ലീല മെസേജുകൾ അയക്കുക, സ്ത്രീകളെ കുറിച്ച് കൂട്ടുകാരോട് ലൈംഗിക ചുവയുള്ള അപവാദ പ്രചാരണങ്ങൾ നടത്തുക, ഗർഭഛിദ്രത്തിന് സമ്മർദ്ദപ്പെടുത്തുക എന്നിവയെല്ലാം കേസെടുക്കാൻ പര്യാപ്തമാണ്. ഇടത് യുവജന സംഘടനകൾ രാഹുലിനെതിരേ പരാതി നൽകാനും കേസെടുപ്പിക്കാനുമുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം.