/sathyam/media/media_files/2025/08/22/sfi-techonlogical-university-2025-08-22-20-04-49.jpg)
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ ഹബ് ആവാൻ ഒരുങ്ങുന്ന കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾ നാണക്കേടാവുന്നു.
സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗവും എസ്എഫ്ഐ നേതാവുമായിരുന്ന ആഷിഖ് ഇബ്രാഹിംകുട്ടിക്ക് എംടെക് പരീക്ഷ പാസാകാതെ ചട്ടവിരുദ്ധമായി പിഎച്ച്ഡി പ്രവേശനം നൽകിയതിന്റെ വിവരങ്ങൾ പുറത്തുവന്നു.
എംടെക് പ്രൊഡക്ഷൻ എൻജിനിയറിംഗ് ഒന്നാം സെമസ്റ്റർ പരീക്ഷ പാസാകാതെയാണ് തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ എസ്.എഫ്.ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം നൽകിയതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി സാങ്കേതിക സർവകലാശാല വി.സിക്ക് നൽകിയ പരാതിയിലുള്ളത്.
വൈസ്ചാൻസലറായിരുന്ന ഡോ.സജി ഗോപിനാഥിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആഷിഖിനെ പിഎച്ച് ഡി പ്രവേശന പരീക്ഷ എഴുതിച്ചത്. ഒന്നാം സെമസ്റ്റർ പരീക്ഷ പാസായില്ലെന്ന വിവരം മറച്ചുവച്ച് സർവ്വകലാശാലയിൽ നിന്ന് പ്രത്യേക അനുമതി നേടിയെടുക്കുകയായിരുന്നു.
എല്ലാ സെമസ്റ്ററും പാസ്സായവർക്ക് മാത്രമാണ് പി എച്ച് ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനാവൂ. അവസാന സെമസ്റ്റർ പരീക്ഷഫലം 2024 ജൂലൈയിൽ പ്രസിദ്ധീകരിച്ചിരുന്നു. 2024 ആഗസ്റ്റിലായിരുന്നു പ്രവേശനപരീക്ഷ.
എന്നാൽ ആഷിഖ് പ്രവേശനപരീക്ഷ എഴുതികഴിഞ്ഞ ശേഷവും ഒന്നാം സെമസ്റ്ററിൽ മതിയായ ഹാജരില്ലാത്തതിനാൽ വീണ്ടും കോളേജിൽ പഠനം തുടരുകയായിരുന്നു.
പിഎച്ച്ഡിക്ക് പ്രവേശനം നേടിയ ശേഷം സർവകലാശാലയുടെ ഡോക്ടറൽ കമ്മിറ്റി കൂടുന്നതിനു മുമ്പ് മുഴുവൻ മാർക്കലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് എൻട്രൻസ് സമയത്തും പ്രവേശനം നേടിയപ്പോഴും എംടെക് പാസായില്ലെന്ന് കണ്ടെത്തിയത്.
എതിർപ്പുന്നയിച്ച റിസർച്ച് ഡീനിന്റെ ഡെപ്യൂട്ടേഷൻ തുടരാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി.
എന്നാൽ ആഷിഖ് നാലാം സെമസ്റ്റർ പാസായെങ്കിലും പിഎച്ച്ഡി പ്രവേശന സമയത്ത് ഒന്നാമത്തെ സെമസ്റ്റർ പാസായിട്ടില്ലെന്നും, ചട്ട വിരുദ്ധമായാണ് പ്രവേശന പരീക്ഷ എഴുതിയതെന്നുമുള്ള രേഖകൾ ഡീൻ വൈസ്ചാൻസലർ ഡോ.കെ. ശിവപ്രസാദിന് കൈമാറി. അതിനിടെ ഡീനിന്റെ ഐ.എച്ച്.ആർ.ഡിയിൽ നിന്നുള്ള ഡെപ്യൂട്ടേഷനും അവസാനിപ്പിച്ചു.
ചട്ടവിരുദ്ധമായി പ്രവേശനം നൽകിയ തൃശൂർ ഗവ. കോളേജ് പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്നും സമാനമായ ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക സമിതിയെ നിയോഗിച്ച് അന്വേഷിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ആവശ്യപ്പെട്ടു.
കേരളത്തിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വത്കരണം എത്രത്തോളം അപകടകരമായ സ്ഥിതിയിലാണെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്.