/sathyam/media/media_files/2025/07/07/msc-elsa-accident7-7-25-2025-07-07-20-56-20.webp)
തിരുവനന്തപുരം: കൊച്ചി പുറങ്കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 കപ്പലിലുണ്ടായിരുന്ന എണ്ണശേഖരം കേരളത്തിനാകെ ഭീഷണിയായിരുന്നു. എത്ര വർഷങ്ങൾ കഴിഞ്ഞാലും എണ്ണ കടലിൽ പടരാനും സമുദ്ര ആവാസ വ്യവസ്ഥയ്ക്കും മനുഷ്യർക്കുമെല്ലാം ഭീഷണിയാവാനും ഇടയുണ്ടായിരുന്നു.
എന്നാൽ കപ്പലിൽ നിന്ന് ഇന്ധനം നീക്കിത്തുടങ്ങിയത് കേരളത്തിന് ആശ്വാസമാവുകയാണ്. സാൽവേജ് ഓപ്പറേഷനിലൂടെ മറ്റൊരു കപ്പലായ സതേൺ നോവയിലേക്ക് ഇന്ധനം മാറ്റിത്തുടങ്ങി. മുങ്ങിയ കപ്പലിന്റെ ഇന്ധന ടാങ്കിൽ പൈപ്പ് ഘടിപ്പിച്ച് സതേൺ നോവയുടെ ഒഴിഞ്ഞ ടാങ്കിലേക്കാണ് ഇന്ധനം മാറ്റുന്നത്. കപ്പലിലെ എണ്ണ ശേഖരം കേരളത്തിന്റെ മത്സ്യസമ്പത്തിനെ നശിപ്പിക്കുമോയെന്ന ആശങ്കയ്ക്ക് ഇതോടെ പരിഹാരമാവുമെന്നാണ് വിലയിരുത്തൽ.
കപ്പൽ മുങ്ങിയിട്ട് മൂന്ന് മാസം പിന്നിട്ടതിനാൽ ഇന്ധനം തണുത്ത് ഉറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ദ്രാവകാവസ്ഥയിൽ അവശേഷിച്ചിരുന്ന ചെറിയളവിലുള്ള ഇന്ധനമേ ഇതുവരെ മാറ്റാൻ കഴിഞ്ഞിട്ടുള്ളു. കപ്പലിൽ 350 ടണ്ണിലേറെ ഹെവി ഫ്യൂവൽ ഉണ്ട്. തണുത്ത് കട്ടിയായ ഇന്ധനം ദ്രാവകാവസ്ഥയിലാക്കാൻ ഇന്ധന ടാങ്കിന്റെ പുറം ഭാഗം നേരിയ അളവിൽ ചൂടാക്കാനുള്ള ശ്രമം ആരംഭിച്ചു.
ഇന്ധനം വലിയളവിൽ ലഭിച്ച് തുടങ്ങിയാൽ ടഗിൽ കൊല്ലം പോർട്ടിൽ സംഭരിക്കും. ഇന്ധനം വീണ്ടെടുക്കൽ പൂർണമായി വിജയിച്ചാൽ അടുത്തഘട്ടമായി കണ്ടെയ്നറുകൾ നീക്കാനും ആലോചനയുണ്ട്. എം.എസ്.സി എൽസ-3യുടെ ഉടമസ്ഥരായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ആദ്യം ടി.ആൻഡ് ടി എന്ന കമ്പനിയെയാണ് സാൽവേജ് ഓപ്പറേഷന് നിയോഗിച്ചത്. ഇവർ ഒഴിവായതോടെയാണ് മെർക്കിന് കരാർ നൽകിയത്.
28 വർഷം പഴക്കമുള്ള കപ്പലിൽ 13 അപകടകാരിയായ വസ്തുക്കളും,12 കാൽസ്യം കാർബേഡും നിറച്ചവ ഉൾപ്പെടെ 643 കണ്ടെയ്നറുകളാണ് കടലിൽ വീണത്. 84.4 ടൺ ഗ്യാസ് ഓയിലും, 367.1 ടൺ സൾഫർ കുറഞ്ഞ ഇന്ധനവും കപ്പലിലുണ്ടായിരുന്നു.
വിഴിഞ്ഞം തുറമുഖത്തുനിന്ന് പുറപ്പെട്ട ഫീഡർ ചരക്കുകപ്പലായ എൽസ 3 മേയ് 24 ഉച്ചയ്ക്ക് 1.25നാണ് അപകടത്തിൽപ്പെട്ടത്. പിറ്റേന്ന് രാവിലെ മുങ്ങിത്താണു. കപ്പലിൽ കാത്സ്യം കാർബൈഡും മറ്റ് രാസവസ്തുക്കളും സംഭരിച്ചിട്ടുള്ള കണ്ടെയ്‌നറുകളുമുണ്ട്. സമയബന്ധിതമായി ഇവ വീണ്ടെടുത്ത് മലിനീകരണം പരമാവധി കുറയ്ക്കണമെന്ന് ഷിപ്പിംഗ് മന്ത്രാലയം കപ്പൽ കമ്പനിക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, എംഎസ്‌സി എൽസ 3’ ചരക്കു കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ കടലിൽ വീണ് 30 ദിവസത്തിനിടെയാണ് 5 ഡോൾഫിനുകളും 2 തിമിംഗലങ്ങളും ചത്തു തീരത്തടിഞ്ഞതിരുന്നു.
വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ ഒന്നിലാണ് ഡോൾഫിനും തിമിംഗലവും ഉൾപ്പെടുന്നത്. ഏകദേശം 40–50 വർഷം പ്രായമുള്ള കൂനൻ തിമിംഗലങ്ങളാണു തീരത്തടിഞ്ഞ രണ്ടും. കണ്ടെയ്നറുകൾ കടലിൽ വീണപ്പോഴുണ്ടായ രാസമാലിന്യങ്ങളാണ് ജീവികൾ തുടർച്ചയായി ചത്തു പൊങ്ങാൻ കാരണമെന്നാണ് അനുമാനം.
കപ്പലിൽ 800 കോടിയുടെ ചരക്കുണ്ടെന്നാണ് വിലയിരുത്തൽ. 60 ഓളം കണ്ടെയ്നറുകൾ കടലിൽ ഒഴുകിപ്പോയി. എണ്ണയും കണ്ടെയ്നറുകളും നീക്കം ചെയ്തശേഷം കപ്പൽ ഉയർത്തിയെടുക്കുന്നതും പരിഗണനയിലുണ്ട്.
9,531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ ഫയൽചെയ്ത അഡ്മിറാലിറ്റി സ്യൂട്ട് കോടതിയുടെ പരിഗണനയിലാണ്. എൽസ-3 കപ്പൽ മുങ്ങിയതുമൂലം സർക്കാർ ആരോപിക്കുന്നതുപോലെ ഗുരുതരമായ പാരിസ്ഥിതികപ്രശ്നം ഉണ്ടായിട്ടില്ലെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് അഡ്മിറാലിറ്റി സ്യൂട്ട് ഫയൽചെയ്യാൻ അധികാരമില്ലെന്നും കാണിച്ച് കപ്പൽക്കമ്പനി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
നേരിയതോതിൽ മാത്രമാണ് എണ്ണച്ചോർച്ച ഉണ്ടായതെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പരിശോധനയിൽ സമുദ്രജലത്തിനും വായുവിനും കാര്യമായ മാറ്റമില്ലെന്നു കണ്ടെത്തിയിരുന്നെന്നും കപ്പൽ കമ്പനി കോടതിയെ അറിയിച്ചിട്ടുണ്ട്.