/sathyam/media/media_files/2025/08/27/dyfi-protest-against-shafi-2025-08-27-19-10-02.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ യുവതിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ചും ഓഡിയോ ക്ലിപ്പ് പുറത്ത് വന്ന സംഭവത്തിലും ഷാഫി പറമ്പിൽ എം.എൽ.എയെ ലക്ഷ്യമിടുന്ന സി.പി.എമ്മിനെതിരെ അരയും തലയും മുറുക്കി കോൺഗ്രസും രംഗത്ത്.
ഇന്ന് വടകരയിൽ ഷാഫിയെ വഴിയിൽ തടഞ്ഞ് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരെയാണ് കോൺഗ്രസ് ഒന്നടങ്കം രംഗത്തിറങ്ങുന്നത്.
പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എന്നിവർക്ക് പുറമേ വി.ടി ബൽഹാം, കെ.എസ് ശബരീനാഥൻ, മാത്യു കുഴൽനാടൻ എന്നിവരും കടുത്ത ഭാഷയിൽ ഡി.വൈ.എഫ്.ഐയെയും സി.പി.എമ്മിനെയും വിമർശിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു.
തെറി വിളിച്ചും ആക്രോശിച്ചും വായടപ്പിക്കാൻ കഴിയുന്ന ഒരാളല്ല വടകരയിലെ ജനമനസ്സുകൾ അംഗീകരിച്ച ഷാഫി പറമ്പിലെന്നും ഡി.വൈ.എഫ്.ഐയുടെ സമരാഭാസം അതിര് കടക്കുകയാണെന്നും വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
തൊട്ട് പിന്നാലെ കുറിപ്പുമായി ശബരിയും കുഴൽനാടനും കളം പിടിച്ചു. ഇതിന് പിന്നാലെയാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് പത്രസമ്മേളനത്തിലൂടെ ഡി.വൈ.എഫ്.ഐ നടപടിക്കെതിരെ ആഞ്ഞടിച്ചത്.
ഷാഫയെ വഴിയിൽ തടഞ്ഞാൽ കോൺഗ്രസ് കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.വൈ.എഫ്.ഐ വഴിയിൽ തടഞ്ഞപ്പോൾ വാഹനത്തിൽ നിന്നും ഷാഫി പറമ്പിൽ റോഡിലിറങ്ങി സമരക്കാർക്ക് ചുട്ട മറുപടി കൊടുത്തതും കോൺഗ്രസിനും പ്രവർത്തകർക്കും ആവേശം വർധിപ്പിച്ചിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ വിഘടിച്ച് നിന്ന നേതാക്കൾ ഷാഫിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരുമിച്ചിറങ്ങി പ്രതിരോധം തീർത്തതും പാർട്ടിക്കുള്ളിൽ മുമ്പില്ലാത്ത ഐക്യസന്ദേശം നൽകുന്നു.
ഇതിനിടെ പാലക്കാട്ടെ ബി.ജെ.പി നേതാവ് സി.കൃഷ്ണകുമാറിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിനിടെ പൊലീസ് കൗൺസിലറുടെ തല തല്ലിപ്പൊളിച്ചതും കടുത്ത അമർഷത്തിന് വഴിവെച്ചിട്ടുണ്ട്.
പൊലീസുകാരെ തല്ലുമോടാ എന്ന് ആക്രാശിച്ചു കൊണ്ടായിരുന്നു സി.ഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ കൗൺസിലറുടെ തലയ്ക്കടിച്ചത്. അതിനെതിരെയും പ്രവർത്തകർ വലിയ പ്രതിഷേധമുയർത്തി.
ഇതുവരെ കോൺഗ്രസിൽ നിന്നുണ്ടായിരുന്ന മൃദുസമീപനം ഷാഫിക്കെതിരെ നടന്ന പ്രതിഷേധത്തോടെ പാർട്ടി അവസാനിപ്പിച്ചു കഴിഞ്ഞുവെന്ന സന്ദേശമാണ് ഈ നടപടികളിലൂടെ പുറത്ത് വരുന്നത്.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ സി.പി.എം പതിവായി നടത്തുന്ന രാഷ്ട്രീയ ഗിമ്മിക്കുകൾ ഇനി ചിലവാകില്ലെന്നും അതിനെതിരെ കൃത്യമായ രപതിരോധമുയർത്തുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.