/sathyam/media/media_files/2024/10/22/QAAB2aKwZKVYCC4NlUAp.jpg)
തിരുവനന്തപുരം: തിരുവതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം വിവാദത്തിൽ. സംഗമത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന അരോപണം ബി.ജെ.പിയും യു.ഡി.എഫും ഉന്നയിച്ചതോടെയാണ് വിഷയം രാഷ്ട്രീയ വിവാദത്തിന് വഴിമാറിയത്.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എൽ.ഡി.എഫ് സർക്കാരിനും സി.പി.എമ്മിനും കിട്ടിയ തിരിച്ചടി മറികടന്ന് ഹിന്ദു ഭൂരിപക്ഷവോട്ടുകൾ ഏകീകരിക്കാനുള്ള ശ്രമമായാണ് ബി.ജെ.പിയും കോൺഗ്രസും ഇതിനെ വിലയിരുത്തുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശബരിമല സ്ത്രീപ്രവേശന വിവാദം ഉടലെടുക്കുന്നത്. ശബരിമലയിലെ ആചാരപ്രകാരം പത്തിനും അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ട്.
എന്നാൽ അത് അനുവദിക്കാമെന്ന തരത്തിൽ 2006ലെ വി.എസ് സർക്കാരിന്റെ കാലത്ത് നൽകിയ സത്യവാങ്മൂലം വിവാദമാവുകയും ചെയ്തു. തുടർന്നാണ് 2016ൽ അധികാരത്തിലേറിയ പിണറായി സർക്കാർ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്തത്.
ഇതോടെ വിശ്വാസി സമൂഹം സമരകാഹളമുയർത്തി രംഗത്തിറങ്ങി. എൻ.എസ്.എസിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ വിശ്വാസ സംരക്ഷണ റാലി സംസ്ഥാനത്ത് നടന്നത്. എന്നാൽ സർക്കാർ നിലപാട് മാറ്റാൻ തയ്യാറായില്ല.
തുടർന്നാണ് ശബരിമലയിൽ പൊലീസ് അകമ്പടിയോടെ രണ്ട് യുവതികൾ പ്രവേശിച്ചത്. എന്നാൽ പിന്നീട് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി കിട്ടിയതോടെ എൽ.ഡി.എഫ് മലക്കം മറിയുകയും സി.പി.എം വീട് കയറി പ്രചാരണം നടത്തുകയും ചെയ്തു.
എന്നാൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യനൂപക്ഷ വോട്ട് ലഭിച്ച സി.പി.എം വീണ്ടും അധികാരത്തിലേറി. തുടർന്ന് ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ മുസ്ലീം ലീഗിനെ യു.ഡി.എഫിൽ നിന്നും എൽ.ഡി.എഫിലെത്തിക്കാൻ ശ്രമങ്ങൾ തുടർന്നെങ്കിലും അത് എങ്ങുമെത്തിയില്ല.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പായി നിലവിൽ ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ ആർജ്ജിക്കാനുള്ള എൽ.ഡി.എഫിന്റെ തന്ത്രമായാണ് മറ്റ് കക്ഷികൾ അയ്യപ്പ സംഗമത്തെ വിലയിരുത്തുന്നത്.
ശബരിമല സ്ത്രീ പ്രവേശന കാലത്ത് നടന്ന വിശ്വാസസംരക്ഷണ റാലിയിൽ പങ്കെടുത്ത വരുടെ പേരിൽ സർക്കാരെടുത്ത കേസുകൾ പിൻവലിച്ചിട്ടില്ലെന്ന വിമർശനവും ഉയർന്നു കഴിഞ്ഞിട്ടുണ്ട്.