/sathyam/media/media_files/2025/09/01/b-ashok-2025-09-01-17-03-36.jpg)
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച ഐ.എ.എസ് ഉദ്യോഗസ്ഥരിലൊരാളും ഐ.എ.എസ് അസോസിയേഷൻ പ്രസിഡന്റുമായ ഡോ.ബി.അശോകിനെ സർക്കാർ പന്ത് തട്ടുംപോലെ തട്ടിക്കളിക്കുന്നത് ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധത്തിനിടയാക്കുന്നു.
പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുള്ള അശോകിനെ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കെ.ടി.ഡി.എഫ്.സിയുടെ എം.ഡിയാക്കിയാണ് സെക്രട്ടേറിയറ്റിൽ നിന്ന് തെറിപ്പിച്ചത്.
8 മാസത്തിനിടെ അശോകിനെ ഉന്നമിട്ടുള്ള സർക്കാരിന്റെ മൂന്നാമത്തെ നടപടിയാണിത്. അപ്രധാന തസ്തികയിൽ തളച്ചിടാൻ ലക്ഷ്യമിട്ട് തദ്ദേശ ഭരണപരിഷ്കരണ കമ്മിഷൻ രൂപീകരിച്ച് ജനുവരിയിൽ അദ്ദേഹത്തെ അധ്യക്ഷനായി നിയമിച്ചിരുന്നു.
അഡ്മിനിസിട്രേറ്റീവ് ട്രൈബ്യൂണൽ അത് റദ്ദാക്കിയതോടെ, അശോക് ഉൾപ്പെട്ട കൃഷിവകുപ്പിനെ ലക്ഷ്യമിട്ടായി നീക്കം. വകുപ്പിലെ വാർത്താ ചോർച്ചയിലുള്ള അന്വേഷണവും തിരിച്ചടിയായതോടെയാണ്, കെടിഡിഎഫ്സിയിലേക്കുള്ള സ്ഥലംമാറ്റം.
ഈ മാസം എട്ടാം തീയതി വരെ കേന്ദ്ര അഡ്‍മിനിസിട്രേറ്റീവ് ട്രൈബ്യൂണലിന് അവധിയാണ്. ഇത് പരിഗണിച്ചാണ് അവധി തുടങ്ങുന്നതിന്റെ തലേന്ന് അശോകിനെ തെറിപ്പിച്ചത്.
അന്നു തന്നെ പകരം ചുമതല നൽകിയ ടിങ്കു ബിസ്വാൾ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കാർഷികോത്പാദന കമ്മിഷണർ എന്നീ സ്ഥാനങ്ങളിൽ ചുമതലയേൽക്കുകയും ചെയ്തിരുന്നു. സ്ഥലംമാറ്റം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഡോ.അശോക്, ട്രൈബ്യൂണലിനെ സമീപിക്കുന്നതു വരെ അവധിയിൽ പ്രവേശിച്ചു.
സ്ഥലം മാറ്റത്തിലെ ചട്ട ലംഘനങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി നൽകും. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുള്ളതും ഉടൻ അഡിഷണൽ ചീഫ് സെക്രട്ടറിയായി സ്ഥാനക്കയറ്റം കിട്ടേണ്ടതുമായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിക്കേണ്ട തസ്തികയല്ല കെ.ടി.ഡി.എഫ്.സി എം.ഡിയുടേതെന്നാണ് പ്രധാന ആക്ഷേപം.
കെ.എസ്.ആർ.ടി.സിക്ക് വായ്പ നൽകി പൊട്ടിപ്പൊളിഞ്ഞ കെ.ടി.ഡി.എഫ്.സിയിൽ ജൂനിയർ ഉദ്യോഗസ്ഥരെയാണ് സാധാരണ എം.ഡിമാരാക്കുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിലുള്ളവരുടെ കേഡർ തസ്തികയല്ല കെ.ടി.ഡി.എഫ്.സി എം.ഡിയുടേതെന്നും അശോക് ഹർജിയിൽ ചൂണ്ടിക്കാട്ടും.
ലോകബാങ്ക് സഹായത്തോടെയുള്ള കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം കൃഷി വകുപ്പ് അന്വേഷണം നടത്തിരുന്നു.
ഡോ. ബി.അശോകിനായിരുന്നു അന്വേഷണ ചുമതല. മുഖ്യമന്ത്രിയുടെ ഓഫീസ്, കൃഷിവകുപ്പിൽ നടത്തിയ അനധികൃത ഇടപെടൽ അന്വേഷണത്തിൽ അശോക് കണ്ടെത്തിയിരുന്നു. ലോക ബാങ്ക് കൃഷിവകുപ്പിലേക്ക് അയച്ച ഇ മെയിലിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് അനധികൃതമായി കൈവശപ്പെടുത്തിയെന്നായിരുന്നു അശോകിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്.
ഐ.ടി. നിയമം അനുസരിച്ച് അന്വേഷിക്കാവുന്ന കുറ്റമാണിതെന്നും കൃഷി മന്ത്രി പി.പ്രസാദിന് അദ്ദേഹം റിപ്പോർട്ട് നൽകിയിരുന്നു. മാദ്ധ്യമങ്ങളിൽ വാർത്ത ചോർന്നതിനെക്കുറിച്ച് അന്വേഷണം നടത്തിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് അശോകിന്റെ മാറ്റം.
അശോകിന്റെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനെതിരേ ഇ-മെയിൽ ചോർച്ചയിൽ അന്വേഷണം വരുമായിരുന്നു. ഇതൊഴിവാക്കാനാണ് അശോകിനെ രായ്ക്കു രാമാനം തെറിപ്പിച്ചതെന്നാണ് സൂചന.
നേരത്തെ തദ്ദേശ ഭരണ പരിഷ്‌കരണ കമ്മീഷൻ അദ്ധ്യക്ഷനായി നിയമിച്ചപ്പോൾ അശോക് കോടതിയിൽ പോയി സർക്കാരിനെതിരെ ഉത്തരവ് വാങ്ങുകയും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുകയും ചെയ്തിരുന്നു.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഐ.എ.എസ് ഉദ്യോഗസ്ഥരെ ട്രൈബ്യൂണലിനും കമ്മിഷനിലും നിയമിക്കാൻ കഴിയില്ലെന്ന ചട്ടം സർക്കാർ ലംഘിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു അശോക് അഡ്‍മിനിസിട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്.
കെ.ടി.ഡി.എഫ്.സി എം.ഡി തസ്തിക താരതമ്യേന ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥർക്കു നൽകുന്നതാണെന്നും തന്നെ സെക്രട്ടേറിയറ്റിൽ നിന്ന് തെറിപ്പിക്കാനുള്ള സർക്കാരിന്റേതു പ്രതികാരനടപടിയാണെന്നും അശോക് തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടും.