/sathyam/media/media_files/2026/01/11/pic-1-2026-01-11-20-49-10.jpeg)
ഇരിങ്ങാലക്കുട: കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന്റെ ഭാഗമായി പ്രശസ്ത മലയാള സാഹിത്യകാരൻ ആനന്ദിന് ആദരവര്‍പ്പിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജന്മനാടായ ഇരിങ്ങാലക്കുടയിൽ ദ്വിദിന സെമിനാറും ശില്പപ്രദർശനവും ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരന്‍ എം മുകുന്ദന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബിനാലെയുടെ ഔട്ട്‌റീച്ച് പരിപാടിയായ 'കല, കാലം, കലാപം' (Art, Time, Conflict) എന്ന പ്രമേയത്തിലധിഷ്ഠിതമായ സംഭാഷണപരമ്പരയുടെ ഭാഗമായാണ് പരിപാടി.
ആനന്ദിനെ ഭാഷാപരമായോ പ്രാദേശികമായോ ഉള്ള അതിർവരമ്പുകളില്‍ ഒതുക്കി നിറുത്താനാകില്ലെന്ന് എം മുകുന്ദന്‍ പറഞ്ഞു. ആനന്ദ് വെറുമൊരു മലയാളി എഴുത്തുകാരനല്ല ലോകത്തിന്റെ തന്നെ എഴുത്തുകാരനാണ്. സാഹിത്യത്തിലെ ഫാഷനുകൾക്ക് പിന്നാലെ പോകാതെ ആശയങ്ങളോട് ആഴത്തിൽ സംവദിക്കുന്ന എഴുത്തുകാരനാണെന്ന് മുകുന്ദന്‍ നിരീക്ഷിച്ചു. കഴിഞ്ഞുപോയ കാര്യങ്ങളുടെ ഒരു കണക്കുപുസ്തകമായല്ല, മറിച്ച് ഭാവിയെ രൂപപ്പെടുത്തുന്ന ശക്തിയായാണ് ചരിത്രത്തെ ആനന്ദ് കാണുന്നത്. ഡൽഹിയിൽ ആനന്ദുമൊത്തുള്ള കാലവും അദ്ദേഹം അനുസ്മരിച്ചു.
ആനന്ദിന്റെ സർഗ്ഗാത്മക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ശില്പപ്രദർശനവും നടക്കുന്നുണ്ട്. പെരുവനം ഇന്റർനാഷണൽ വില്ലേജ് ഫെസ്റ്റിവലുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ കേളീ രാമചന്ദ്രനാണ് സെമിനാർ ക്യൂറേറ്റ് ചെയ്യുന്നത്. പ്രൊഫ. പി. പവിത്രൻ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി.
ആനന്ദിന്റെ നോവലുകൾ, ചെറുകഥകൾ, ഉപന്യാസങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിവിധ സെഷനുകൾ സെമിനാറിലുണ്ടാകും. ശില്‍പപ്രദര്‍ശനം സാഹിത്യ നിരൂപകൻ വി. രാജകൃഷ്ണൻ 'ആനന്ദും ആധുനികതയും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ കെ.സി. നാരായണൻ 'പരിസ്ഥിതി ദർശനം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us