രണ്ടില വളരും ഒപ്പം എല്‍.ഡി.എഫും. തദ്ദേശ സീറ്റു വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു വാരിക്കോരി സീറ്റുകള്‍. എല്‍.ഡി.എഫ് ലക്ഷ്യമിടുന്നതു നിയമസഭയിലെ ഭരണ തുടര്‍ച്ച. നടക്കുന്നതു കൈവിട്ട മണ്ഡലങ്ങള്‍ ഉള്‍പ്പടെ തിരിച്ചു പിടിക്കുമെന്നുറപ്പിച്ചുള്ള പ്രവര്‍ത്തനം

New Update
jose k mani mp

കോട്ടയം: തദ്ദേശ സീറ്റു വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസ് എമ്മിനു അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നതിലൂടെ എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത് നിയമസഭയിൽ ഭരണ തുടര്‍ച്ച. മൂന്നാമതും അധികാരത്തിലെത്തണമെങ്കില്‍ പിണറായി സര്‍ക്കാരിനു വലിയ കടമ്പ മറികടക്കേണ്ടതുണ്ട്. അതിനു കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയം തങ്ങളെ തുണയ്ക്കുമെന്നു സി.പി.എം കണക്കു കൂട്ടുന്നു. ഇതോടെ സീറ്റു വിഭജനത്തില്‍ മധ്യകേരളത്തില്‍ നിന്നുള്ള ജില്ലകളില്‍ കേരളാ കോണ്‍ഗ്രസിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നു സി.പി.എം  ജില്ലാ നേതൃത്വങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

Advertisment

കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസും സി.പി.എമ്മും ഒന്‍പതു സീറ്റില്‍ വീതമാണു മത്സരിക്കുന്നത്. കേരളാ കോണ്‍ഗ്രസിന്റെ ഒരംഗം പൊതുസ്വതന്ത്രയായി മത്സരിക്കും. സി.പി.ഐ താഴെ തട്ടില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാതിരിക്കാനാണു പൊതു സ്വതന്ത്രന്‍ എന്ന നിര്‍ദേശം സി.പി.എം മുന്നോട്ടുവെച്ചത്.

kerala congress m 1

പലാ മുന്‍സിപ്പാലിറ്റിയില്‍ 26 സീറ്റില്‍ 18ലും കേരളാ കോണ്‍ഗ്രസ് മത്സരിക്കും. അതില്‍ മൂന്നാം വാര്‍ഡില്‍ സ്വതന്ത്രനായി കേരളാ കോണ്‍ഗ്രസ് നോമിനി മത്സരിക്കും. സി.പി.എം ആറിലും സി.പി.ഐ രണ്ടു സീറ്റിലും മത്സരിക്കും. ഏറ്റുമാനൂര്‍ നഗരസഭയിലും എല്ലാം കേരളാ കോണ്‍ഗ്രസിനു സീറ്റ് വിഭജനത്തില്‍ അര്‍ഹമായതു കിട്ടി. ഏറ്റുമാനൂരില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് 9 സീറ്റു കൊടുത്തു.

ഇതിലൊന്നിലും പൊതു സ്വതന്ത്രനെ കേരളാ കോണ്‍ഗ്രസ് നിര്‍ത്തും. മന്ത്രി വാസവിന്റെ നിയമസഭാ മണ്ഡലമായതിനാല്‍ ഇവിടെ കൂടുതല്‍ സീറ്റില്‍ സി.പി.എം മത്സരിക്കും. മൂന്നാം സ്ഥാനമാണു സി.പി.ഐയ്ക്കുള്ളത്. ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഒമ്പതു സീറ്റുകളില്‍ വീതവും കോട്ടയത്ത് 5 സീറ്റിലും ഈരാറ്റുപേട്ടയില്‍ നാലു സീറ്റിലും വൈക്കത്തു രണ്ടു സീറ്റിലും മത്സരിക്കാനാണു നിലവിലെ ധാരണ. കോട്ടയത്തെ രണ്ടാമനായി കേരളാ കോണ്‍ഗ്രസിനെ സി.പി.എം അംഗീകരിക്കുന്നു.

cpi cpi kerala congress mani

പഞ്ചായത്ത്, ബ്ലോക്ക് ഡിവിഷനിലും കേരളാ കോണ്‍ഗ്രസ് എമ്മിനെ പരിഗണിച്ചുകൊണ്ടാണു സീറ്റു വിഭജിക്കുന്നത്. സംസ്ഥാനത്ത് കൂടുതല്‍ തദ്ദേശ തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ ജോസ് കെ. മാണി പ്രഖ്യാപിച്ചത്. അതനുസരിച്ചുള്ള നീക്കുപോക്കാണ് എല്‍.ഡി.എഫ് നടത്തുന്നതത്. ഇടതു മുന്നണിയില്‍ കേരളാ കോണ്‍ഗ്രസിനെ ഉറപ്പിച്ചു നിര്‍ത്തുകയെന്നതാണ് ഇതിലൂടെ സി.പി.എം ലക്ഷ്യമിടുന്നത്.

ജോസ് കെ. മാണിയെയും കൂട്ടരെയും എല്‍.ഡി.എഫില്‍ നിന്ന് അടര്‍ത്തിയെടുക്കാനുള്ള യു.ഡി.എഫ് ശ്രമങ്ങള്‍ക്കു കൂടിയാണ് ഇതോടെ തിരിച്ചടിയായത്. ജോസ് കെ. മാണി പുറത്തുപോയാല്‍ ഒന്നും സംഭവിക്കില്ലെന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ പ്രതീക്ഷകളും തകിടം മറിക്കുന്നതായിരുന്നു പിന്നാലെ കടന്നുവന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും.

jose-ka-mani

രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം കോട്ടയം ചുവപ്പിക്കാന്‍ ജോസ് കെ. മാണിക്കു കഴിഞ്ഞു. എന്തിന് ഉമ്മന്‍ ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളില്‍ ഭരണം പിടിച്ചു. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നണിയില്‍ നിന്ന് 11 നിയമസഭാ സീറ്റുകളിലേക്കു മത്സരിച്ച ജോസ് കെ. മാണി വിഭാഗത്തിന് 5 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞു.

ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, റാന്നി, ഇടുക്കി എന്നിവയാണവ. ജോസഫ് ഗ്രൂപ്പിനാകട്ടെ 9 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമേ വിജയിക്കാനായുള്ളൂ. കടുത്തുരുത്തിയും തൊടുപുഴയും. ഇതോടെ മധ്യകേരളത്തില്‍ യു.ഡി.എഫിന്റെ നട്ടെല്ലൊടിഞ്ഞു. മാത്രമല്ല വന്‍ ഭൂരിപക്ഷത്തില്‍ പിണറായി വിജയന്‍ തുടര്‍ഭരണം നേടുകയും ചെയ്തു. യു.ഡി.എഫിന് എടുത്തു പറയാനുണ്ടായതു പാലയില്‍ ജോസ് കെ. മാണിയുടെ പരാജയം മാത്രം. ഇക്കുറി പാലായും കടുത്തുരുത്തിയും അടക്കം നഷ്ടപ്പെട്ട സീറ്റുകള്‍ തിരിച്ചു പിടിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണു ജോസ് കെ. മാണി വിഭാഗം. മാണി ഗ്രൂപ്പിന് എല്ലാ പിന്തുണയും സി.പി.എം നല്‍കുമ്പോള്‍ പിണറായി ലക്ഷ്യമിടുന്നതു ക്രൈസ്തവ വോട്ടുകള്‍ ഒപ്പം നിര്‍ത്തുക എന്നതു കൂടിയാണ്.

Advertisment