കൊച്ചി: കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വീണ്ടും പ്രതീക്ഷയേകി അർജന്റീന ടീം. അടുത്ത ലോകകപ്പിന് മുൻപ് അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനുള്ള സാധ്യതയുണ്ടെന്ന ടീം മാര്‍ക്കറ്റിങ് ഡയറക്ടര്‍ ലിയാന്‍ഡ്രോ പീറ്റേഴ്‌സണിന്റെ വാക്കുകളിൽ ആഹ്ലാദത്തിലാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികൾ.
ഇന്ത്യയിൽ അർജന്റീന ഫുട്ബോൾ ടീമിന്റെ സ്പോൺസർമാരായി ലുലു ഫോറെക്സ്, ലുലു ഫിൻസെർവ്വ് എന്നീ കമ്പനികളുമായുള്ള കരാർ ഒപ്പുവെയ്ക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നത്. മന്ത്രിമാരുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഞങ്ങളുടെ ടീമിന് ഇന്ത്യയില്‍ ഇത്രയും ആരാധകരുണ്ടെന്നത് അഭിമാനമാണ്. അവര്‍ക്ക് മുന്നില്‍ കളിക്കാന്‍ ആഗ്രഹമുണ്ട്.
സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുകയാണ്, അതിനാൽ ലോകകപ്പിന് മുന്‍പുതന്നെ കേരളത്തില്‍ കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു കൂട്ടിച്ചേർത്തു.
ജൂലൈ 22 ചൊവ്വാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ അർജന്റീനയുടെ ലോകകപ്പ് ജേതാവായ പരിശീലകൻ ലയണൽ സ്കലോണി, ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഫൗണ്ടറും, എം.ഡിയുമായ അദീബ് അഹമ്മദ്, തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്.
ചടങ്ങിൽ വെച്ച് അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസിയുടെ 10 നമ്പർ ജഴ്സി അദീബിന്റെ പേര് വെച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ സമ്മാനിക്കുകയും ചെയ്തു.