അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎം- ബിജെപി ഡീലിന് കളമൊരുങ്ങുന്നുവെന്ന് സംശയിച്ച് യുഡിഎഫ്. വിഴിഞ്ഞം ഉദ്ഘാടനച്ചടങ്ങിലെ രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യം ഇതിന്റെ ട്രയല്‍ റണ്ണെന്നും സംശയം. ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മിണ്ടാതിരുന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഒത്തുതീര്‍പ്പ് ഫോര്‍മുല. ഡീലിന് ചുക്കാന്‍ പിടിക്കുന്നത് ഒരു രാജ്യസഭാ എം.പി?

ചടങ്ങില്‍ രാഷ്ട്രീയം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷരാര്‍ത്ഥത്തില്‍ വിഴിഞ്ഞത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി മാറ്റുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

New Update
udf ldf bjp

തിരുവനന്തപുരം: വിഴിഞ്ഞത്ത് പ്രധാനമന്ത്രിയും സംസ്ഥാന സര്‍ക്കാരും പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയ മുദ്രാവാക്യമുയര്‍ത്തിയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ്, യു.ഡി.എഫ് നേതൃത്വങ്ങള്‍ അതീവ ജാഗ്രതയില്‍. 

Advertisment

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം - ബി.ജെ.പി ഡീലുണ്ടാകുമെന്ന പ്രതീതിയാണ് വിഴിഞ്ഞത്ത് പ്രതിഫലിച്ചതെന്നാണ് യു.ഡി.എഫ്, കോണ്‍ഗ്രസ് വൃത്തങ്ങള്‍ സംശയിക്കുന്നത്.


ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ഉദ്ഘാടനവേദിയില്‍ ഇടം കൊടുത്ത നടപടിയെ മുഖ്യമന്ത്രിയും സര്‍ക്കാരും എതിര്‍ത്തില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് യു.ഡി.എഫ് കോണ്‍ഗ്രസ് നേതാക്കള്‍ വസ്തുതാപരമായി ഡീലെന്ന വാദം മുന്നോട്ട് വെയ്ക്കുന്നത്.


ചടങ്ങില്‍ രാഷ്ട്രീയം പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷരാര്‍ത്ഥത്തില്‍ വിഴിഞ്ഞത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി മാറ്റുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു.

modi

വിഴിഞ്ഞത്ത് സംസ്ഥാന സര്‍ക്കാരിന് വേണ്ടി തുറമുഖമന്ത്രി വാസവനും മുഖ്യമന്ത്രി പിണറായി വിജയനും അവരവരുടെ ഭാഗങ്ങള്‍ നന്നായി അവതരിപ്പിച്ചുവെന്നും കോണ്‍ഗ്രസിനും യു.ഡി.എഫിനും മാത്രമാണ് തങ്ങളുടെ ഭാഗം മാത്രം പറയാനാവാഞ്ഞതെന്നും വിലയിരുത്തലുണ്ട്. 

രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവായിരിക്കുന്ന രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പും കോണ്‍ഗ്രസ് വിജയിക്കരുതെന്നുമാണ് ബി.ജെ.പി - സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം. അതുകൊണ്ട് തന്നെ കേരളത്തില്‍ വീണ്ടും ഒരു ഡീലിന് കളമൊരുങ്ങുന്നുണ്ടോയെന്ന സംശയമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രകടിപ്പിക്കുന്നത്.


പാര്‍ട്ടിയുടെ എക്കാലത്തെയും വോട്ട് ബാങ്കായ ക്രൈസ്തവ വിഭാഗത്തില്‍ കടന്നുകയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ ഒട്ടൊക്കെ ഫലം കണ്ടുവെന്നാണ് സംഘപരിവാറിന്റെ വിലയിരുത്തല്‍. തൃശ്ശൂരില്‍ വലിയ തോതില്‍ അത് നടപ്പായതോടെയാണ് സുരേഷ് ഗോപി വിജയിച്ചതെന്നും അവര്‍ വിലയിരുത്തുന്നു. 


സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ചും ചര്‍ച്ച നടത്തിയും കൂടുതല്‍ ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ തങ്ങളുടെ പക്ഷത്തേക്ക് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എത്തിക്കാനാണ് ബി.ജെ.പി -സംഘപരിവാര്‍ സംഘടനകളുടെ നീക്കം. 

bjp

ഇങ്ങനെ പത്ത് ശതമാനം ക്രൈസ്തവ വോട്ടുകള്‍ അടര്‍ത്തി മാറ്റി കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താമെന്നും ബി.ജെ.പി കരുതുന്നു.

വഖഫ് ബില്ലിലൂടെ മുസ്ലീം സമുദായത്തെ പൂര്‍ണ്ണമായും അകറ്റിയ ബി.ജെ.പി മുസ്ലീം -ക്രിസ്ത്യന്‍ വിഭജനവും ലക്ഷ്യം വെയ്ക്കുന്നുണ്ട്. കേരളത്തിലെ പ്രബല സമുദായമായ ഈഴവരില്‍ ഭിന്നിപ്പുണ്ടാക്കി അവരില്‍ ഒരുപക്ഷത്തെ തങ്ങള്‍ക്കൊപ്പം അണിനിരത്താനും ബി.ജെ.പിക്ക് കഴിഞ്ഞു. 

വിവിധ കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ കണ്ണ് മുഖ്യമ്രന്തിക്കും മകള്‍ വീണയ്ക്കും പാര്‍ട്ടിയിലെ മറ്റ് ചില നേതാക്കളുടെയും മേല്‍ ഉണ്ടെന്നതിനാല്‍ രാഷ്ട്രീയമായി ബി.ജെ.പിക്കെതിരെ പല മണ്ഡലങ്ങളിലും അയഞ്ഞ സമീപനം സ്വീകരിക്കാന്‍ സി.പി.എം തയ്യാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു. 


അതിന്റെ നേര്‍ സാക്ഷ്യമായാണ് വിഴിഞ്ഞത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഉദ്ഘാടനവേദിയിലെ സാന്നിധ്യമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. നിലവിലെ ഡീല്‍ നീക്കത്തിനും കൂടിയാലോചനകള്‍ക്കും പിന്നില്‍ സി.പി.എമ്മിലെ ഒരു രാജ്യസഭാ എം.പിയാണ് കളമൊരുക്കുന്നതെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു. 


congress

ഡല്‍ഹിയിലെ പല ബി.ജെ.പി നേതാക്കളുമായും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇദ്ദേഹത്തിന് മുഖ്യമരന്തി പിണറായി വിജയനുമായി ഹൃദയബന്ധമാണുള്ളത്. 

അതുകൊണ്ട് തന്നെ രാഷ്ട്രീയമായി ഇക്കാര്യം പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിച്ച് ഭരണത്തിലെത്താന്‍ പറ്റൂ എന്ന തിരിച്ചറിവും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.