യു.ഡി.എഫ് ക്ഷണം; നിലപാട് പറഞ്ഞു ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസിന് ഒരു നിലപാടുണ്ട്. അത് ഇടതുപക്ഷത്തോടൊപ്പമാണ്. രണ്ടില വാടി കരിഞ്ഞുപോയെന്നാണു ചലരൊക്കെ പറയുന്നത്. സംഘടനാപരമായി കേരളാ കോണ്‍ഗ്രസിനു കിട്ടേണ്ട വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്നും വിശദീകരണം

New Update
jose k mani kerala congress m

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ യു.ഡി.എഫ് നേതാക്കള്‍ കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്കു ക്ഷണിച്ചതിനും മുന്നണി മാറ്റം സംബന്ധിച്ച മാധ്യമ വാർത്തകൾക്കും മറുപടി നല്‍കി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി. കേരളാ കോൺഗ്രസിന്  ഒരു നിലപാടുണ്ട്. അത് ഇടതുപക്ഷത്തോടൊപ്പമാണ്. രണ്ടില വാടി കരിഞ്ഞുപോയെന്നാണു ചലരൊക്കെ പറയുന്നത്. സംഘടനാപരമായി കേരളാ കോണ്‍ഗ്രസിനു കിട്ടേണ്ട വോട്ടുകള്‍ കിട്ടിയിട്ടുണ്ട്.

Advertisment


പാലാ നഗരസഭയില്‍ പത്തു സീറ്റിലാണു കഴിഞ്ഞ തവണ രണ്ടില ചിഹ്നത്തില്‍ വിജയിച്ചത്. ഇക്കുറി അത്രയും തന്നെ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. പാലാ നിയോജക മണ്ഡത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍.ഡി.എഫിനാണ്. വീമ്പടിക്കുന്ന തൊടുപുഴ നഗരസഭയില്‍ ജോസ് ഗ്രൂപ്പ് വിജയിച്ചതു രണ്ടു വാര്‍ഡുകളില്‍ മാത്രമാണ്. 80ല്‍ നഗരസഭ രൂപീകൃതമായതിനു ശേഷം ജോസഫ് ഗ്രൂപ്പിന്റെ ആരും അധ്യക്ഷ സ്ഥാനത്തിരുന്നിട്ടില്ല. പക്ഷേ, കേരളാ കോണ്‍ഗ്രസ് മൂന്നു തവണ അധ്യക്ഷ സ്ഥാനത്ത് ഇരുന്നിട്ടുണ്ട്.

 കടുത്തുരുത്തിയിലും ഇലയുടെ കാര്യം പറയുന്നുണ്ട്. ഇനി ആരും വെള്ളം കോരാന്‍ വരേണ്ടന്നാണു മോന്‍സ് ജോസഫ് പറഞ്ഞത്. പഴയ കാലത്തെ രീതിയിലാണ് ഇപ്പോഴും അദ്ദേഹം നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ വികസന കാര്യത്തിലും ആധുനിക കാര്യത്തിലുമൊക്കെ അദ്ദേഹം പിന്നിലാണ്. പുതിയ മെക്കാനിസം ഉണ്ട്. ഡ്രിപ്പ് ഇറിഗേഷന്‍, പണ്ടത്തെപ്പോലെ വെള്ളം കോരി ഒഴിക്കേണ്ട കാര്യമൊന്നുമില്ലെന്നും ജോസ് കെ. മാണി പരിഹസിച്ചു.

 പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയെപോലെയാണു ജോസഫ് ഗ്രൂപ്പ്. കോണ്‍ഗ്രസ് എന്തെങ്കിലും കൊടുത്താൽ അതും വാങ്ങിച്ചെടുക്കും അത്രയേ ഉള്ളൂ ജോസഫ് ഗ്രൂപ്പിന്റെ കാര്യമെന്നും ജോസ് കെ. മാണി പറഞ്ഞു. 2021ലെ തെരഞ്ഞെടുപ്പിലും 2024ലെയും തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ യു.ഡി.എഫിന്റെ വോട്ട് ഷെയര്‍ പതിനോരായിരം ആയിരുന്നു. ഇപ്പോള്‍ അതു രണ്ടായിരമായി ചുരുങ്ങി. സംഘടനാപരമായി കിട്ടേണ്ട വോട്ടുകള്‍ തങ്ങൾക്ക് കിട്ടിയിട്ടുണ്ട്.

പാലാ നിയമസഭാ മണ്ഡലവുമായി അതിര്‍ത്തി പങ്കിടുന്ന നാലു ജില്ലാ പഞ്ചായത്തില്‍ മൂന്നിലും കഴിഞ്ഞ പ്രാവശ്യവും ഇക്കുറിയും വിജയിച്ചു. മൊത്തം അഞ്ചു സീറ്റിലായിരുന്നു വിജയിച്ചത്. ഇപ്പോള്‍ നാലെണ്ണമായെന്നു മാത്രം. മധ്യതിരുവിതാംകൂറില്‍ തങ്ങളുടെ വോട്ട് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ സാധിച്ചിട്ടുണ്ട്. പോരായ്മകള്‍ ഇല്ലെന്നു പറയുന്നില്ല. അതു പരിഹരിച്ചു മുന്നോട്ടുപോകും. ജനവിധി വിനയത്തോടുകൂടി സ്വീകരിക്കുന്നു. വോട്ട് ചെയ്തവര്‍ക്കും എല്‍.ഡി.എഫിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി അറിയിക്കുന്നതായി ജോസ് കെ. മാണി പറഞ്ഞു.

Advertisment