/sathyam/media/media_files/2025/10/07/unnikrishnan-potty-2-2025-10-07-17-51-19.jpg)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന സ്‌പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചന.
തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആണ് ചോദ്യം ചെയ്യൽ നടക്കുന്നതെന്ന വിവരം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.
വീട്ടിലെത്തി പോറ്റിയെ കസ്റ്റഡിയിൽ എടുത്ത സംഘം എവിടേയ്ക്കാണ് കൊണ്ട് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല.
പത്തുദിവസത്തിനകം കോടതിയിൽ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് അന്വേഷണ സംഘം കാര്യങ്ങൾ നീക്കുന്നത്. ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റിനും സാധ്യതയുണ്ട്.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളും ദേവസ്വം ബോർഡ് എടുത്തിട്ടുണ്ട്.
ശബരിമലയിൽ അസിസ്റ്റന്റ് എൻജിനിയറായ സുനിൽ കുമാർ, മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബു എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോർട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പിഎസ് പ്രശാന്ത് അറിയിച്ചിരുന്നു.
2019ലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. വിജയ് മല്യ നൽകിയ സ്വർണം ചെമ്പാണെന്ന് ബി മുരാരി ബാബു റിപ്പോർട്ട് നൽകിയിരുന്നു.
2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളി കൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്നു. 2019 ൽ സ്വർണ്ണം ചെമ്പാണെന്ന് എഴുതിയതും മുരാരി ബാബു ആയിരുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ 1998 മുതലുള്ള ദേവസ്വം ബോർഡിന്റെ എല്ലാ തീരുമാനങ്ങളും അന്വേഷിക്കണമെന്ന് ബോർഡ് പ്രസിഡന്റ് പി.എസ് രപശാന്ത് ആരോപണമുന്നയിച്ചിട്ടുണ്ട്.
പ്രതി പട്ടികയിലുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. വിരമിച്ചവർക്കെതിരെ അന്തിമ റിപ്പോർട്ടിന് ശേഷമായിരിക്കും നടപടി. പോറ്റിക്ക് പാളി കൊടുത്തു വിടാമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല.
താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിച്ചാൽ രാജിവയ്ക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്മാർട്ട് ക്രിയേഷൻസിന് നൽകിയ സ്വർണം അടക്കം പിടിച്ചെടുക്കണമെന്നും പ്രശാന്ത് പറഞ്ഞു.