പ്രചരണം അവസാനലാപ്പിലേക്ക്, തെരഞ്ഞെടുപ്പിന് ഒരുങ്ങി നിലമ്പൂർ, മുഖ്യമന്ത്രി ഇന്നും പൊതുയോഗങ്ങളിൽ പങ്കെടുക്കും

New Update
eeeee

നിലമ്പൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിലേക്ക്. എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിൻ്റെ പ്രചാരണത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നും പൊതുയോഗങ്ങളിൽ പങ്കെടുക്കും.

Advertisment

യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഇന്ന് മണ്ഡലത്തിൽ എത്തും. മൂത്തേടത്തും നിലമ്പൂരിലുമാണ് പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോ നടക്കുക. സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരിൻ്റെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത്.

സ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അൻവറിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും തൃണമൂൽ കോൺഗ്രസ് എംപിയുമായ യൂസഫ് പഠാൻ റോഡ് ഷോ നടത്തും.നിലമ്പൂർ മുതൽ വഴിക്കടവ് വരെയാണു റോഡ് ഷോ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ജൂൺ 19നാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 23 ന് ഫലപ്രഖ്യാപനവും നടക്കും.

അതേസമയം, ചന്തക്കുന്ന് ബസ് സ്റ്റാൻഡും പ്രധാന ചർച്ചാ വിഷയമാവുകയാണ്. 2018 ൽ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചിട്ട ബസ് സ്റ്റാൻഡ് കെട്ടിടം ഇതുവരെയും പുനർ നിർമിച്ചിട്ടില്ല. വെയിലും മഴയും കൊണ്ടാണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചിട്ടിട്ട് 7 വർഷമായി. മഴയും വെയിലും കൊണ്ട് ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ് വിദ്യാർഥികളും പ്രായമായവരും.

വ്യാപാരസ്ഥാപനങ്ങളുടെ മുൻഭാഗത്താണ് യാത്രക്കാർ ഇപ്പോൾ ബസ് കാത്തുനിൽക്കുന്നത്. സ്വകാര്യ ബസുകളും കെഎസ്ആർടിസിയുമുൾപ്പടെ 350-ലേറെ ട്രിപ്പുകൾ നടത്തുന്ന സ്റ്റാൻഡിലാണ് ഒന്നു നിൽക്കാൻപോലും സൗകര്യമില്ലാതെ യാത്രക്കാർ ദുരിതം പേറുന്നത്. താത്കാലികമായി നിർമിച്ച ശൗചാലയവും പലപ്പോഴും ഉപയോഗശൂന്യമാണ്.

2018ൽ നിലമ്പൂർ നഗരസഭ UDF ഭരിക്കുന്ന കാലത്താണ് ഭരണസമിതി പുതിയ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കാൻ നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചത്. ഒരു വർഷം കൊണ്ട് ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമിക്കുമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല. 2020-ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഒരു വർഷത്തിനുള്ളിൽ ബസ് സ്റ്റാൻഡ് കെട്ടിടം നിർമിക്കുമെന്നായിരുന്നു. എന്നാൽ അധികാര കാലാവധി പൂർത്തിയാകാൻ ആയിട്ടും നടപടിയൊന്നുമില്ല