കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന പരാതി; കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു

New Update
BA-balu

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച കഴകം ജീവനക്കാരൻ ബി എ ബാലു രാജിവെച്ചു. തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. ഇന്നലെ ദേവസ്വം ഓഫീസിൽ എത്തിയ ബാലു അഡ്മിനിസ്ട്രേറ്റർക്ക് രാജിക്കത്ത് കൈമാറി. 15 ദിവസത്തെ മെഡിക്കൽ ലീവ് കഴിഞ്ഞ് ഇന്നലെ ദേവസ്വം ഓഫീസിൽ എത്തിയിരുന്നു. പിന്നാലെയാണ് രാജിക്കത്ത് കൈമാറിയത്.

Advertisment

ജോലിയിൽ തിരികെ പ്രവേശിച്ചാൽ ക്ഷേത്രത്തിനകത്ത് നേരിടാൻ ഇടയുള്ള എതിർപ്പുകളെ തുടർന്നാണ് രാജിവെച്ചതെന്ന് ബാലുവിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന പരാതി തന്ത്രി കുടുംബം തള്ളിയിരുന്നു.

കഴകം നിയമനം ദേവസ്വം ചട്ടങ്ങൾ മറികടന്നെന്ന് ദേവസ്വം ഭരണസമിതിയിലെ തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് വ്യക്തമാക്കിയിരുന്നു. ജാതി വ്യവസ്ഥയിലെ വിവേചനം അല്ല കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉള്ളതെന്നായിരുന്നു അദേഹത്തിന്റെ വിശദീകരണം.

കഴകം പ്രവർത്തിക്ക് നിയമിതനായ ഈഴവ സമുദായത്തിൽ പെട്ട ബി എ ബാലുവിനെ തന്ത്രിമാരുടെ സമ്മർദ്ദത്തെ തുടർന്ന് മാറ്റിനിർത്തി എന്നായിരുന്നു ഉയർന്ന പരാതി. കഴകം മാലകെട്ട് പ്രവർത്തിക്ക് ഈഴവ സമുദായത്തിൽ പെട്ടയാളെ നിയമിച്ച ദേവസ്വം ബോർഡിന്റെ ചരിത്ര തീരുമാനത്തിന് പിന്നാലെയായിരുന്നു പരാതി.

Advertisment