അതീവരഹസ്യം പോലീസ് നീക്കം; രാഹുലിനെതിരായ യുവതിയുടെ മൊഴി നേരത്തെ രേഖപ്പെടുത്തി; പരാതിയിൽ ബലാൽസംഗവും ഗർഭച്ഛിദ്രവും

New Update
rahul

പാലക്കാട്: ബലാത്സംഗം, ഗർഭച്ഛിദ്രത്തിനുള്ള പ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റര്‍ ചെയ്ത പുതിയ കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ . എംഎൽഎക്കെതിരെ ലഭിച്ച പുതിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡി.

Advertisment

പാലക്കാട് കെപിഎം ഹോട്ടലിൽ നിന്ന് ശനിയാഴ്ച രാത്രി 12.30ഓടെ പോലീസ് കസ്റ്റഡിയിലെടുത്തു. അതീവ രഹസ്യമായിട്ടായിരുന്നു പോലീസിന്റെ നീക്കം. രാഹുലിനെ പാലക്കാട്ടു നിന്ന് നേരെ പത്തനംതിട്ട എആർ ക്യാമ്പിലേക്ക് കൊണ്ടുപോയെന്നാണ് സൂചന.

ഇ-മെയിൽ വഴി ലഭിച്ച പുതിയ പരാതിയിൽ യുവതിയുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി. ഷൊർണൂർ ഡിവൈഎസ്പി ഉൾപ്പെടെയുള്ള സംഘം ഹോട്ടൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് നടപടി സ്വീകരിച്ചത്. ഇതോടെ രാഹുൽ മാങ്കൂട്ടത്തിനെതിരേ സമാനമായ മൂന്ന് കേസുകളായി.

മുമ്പ് ലഭിച്ച പരാതികളിൽ പോലീസ് നടപടി വരുന്നതിനു മുമ്പ് രാഹുൽ ഒളിവിൽ പോയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാനാണ് പോലീസ് രഹസ്യമായി നീക്കം നടത്തിയത്.

പാലക്കാട് റോബിൻസൺ റോഡിലെ കെപിഎം റീജൻസി ഹോട്ടലില്‍ നിന്നായിരുന്നു കസ്റ്റഡി. ഇതേ ഹോട്ടലിലാണ് രാഹുലും കൂട്ടരും തിരഞ്ഞെടുപ്പുകാലത്ത് പണവിതരണം നടത്തുന്നുവെന്ന സംശയമുന്നയിച്ച് പോലീസ് തിരച്ചിൽ നടത്തിയത്.

പാലക്കാട് ഉപതിരഞ്ഞെടുപ്പുകാലത്തായിരുന്നു രാഹുലിനെതിരായ പോലീസിന്റെ ഈ നീക്കം. 2024 നവംബർ അഞ്ചിന് അർധരാത്രി നീലപ്പെട്ടിയിൽ പണം കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞ് പോലീസ് ഇതേ ഹോട്ടലിൽ കോൺഗ്രസ് നേതാക്കളുടെ മുറികളിൽ പരിശോധന. എന്നാൽ ഒന്നും കിട്ടിയില്ല. അന്ന് രാഹുലിനെ കസ്റ്റഡിയിലെടുക്കാനുമായില്ല.

Advertisment