ഇറാക്കിന്‍റെ കുവൈറ്റ് അധിനിവേശത്തിന് 34ാം വാര്‍ഷം,യുദ്ധഭൂമിയില്‍നിന്നു ജീവനുംകൊണ്ട് രക്ഷപ്പെട്ട നടുക്കം മാറാത്ത ഓർമകളുമായി ജോസ് പുതുക്കാടൻ

New Update
_2024-08_d7747e0a-13cd-41a7-a004-aa8cf874e2ce_Jos Pudukkadan

കുവൈറ്റിൽ ഇറാക്ക് നടത്തിയ യുദ്ധത്തിൻറെ 34 ാം വാർഷികമാണിന്ന്, യുദ്ധക്കെടുതിയുടെ ഭീതിജനകമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് തൃശൂർ പറവട്ടാനി സ്വദേശിയും മെക്കാനിക്കൽ എൻജിനിയറുമായ ജോസ് പുതുക്കാടൻ. യുദ്ധഭൂമിയായി മാറിയ കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവരും തിടുക്കംകൂട്ടി. രക്ഷപ്പെടാൻ ഒരുങ്ങുമ്പോഴേക്കും കുവൈറ്റ് സർക്കാരിൻറെ ഉത്തരവ്. ഡോക്റ്റർമാർ , നഴ്‌സുമാർ , എൻജിനിയർമാർ എന്നിവരെ പോകാൻ അനുവദിക്കരുതെന്നു വിലക്കിക്കൊണ്ടാണ് ഉത്തരവ്. പാസ്‌പോർട്ടിൽ എൻജിനിയർ എന്നു രേഖപ്പെടുത്തിയിരുന്നതിനാൽ നാട്ടിലേക്കു മടങ്ങാനാവില്ലെന്ന അവസ്ഥയായി. പാസ്‌പോർട്ട് നഷ്ടപ്പെട്ടെന്ന് എംബസിയിൽ പരാതി നൽകി താൽക്കാലിക യാത്രാരേഖ തരപ്പെടുത്താനുള്ള ശ്രമമായെന്ന് ജോസ് പുതുക്കാടൻ പറയുന്നു

Advertisment


വാക്കുകളിങ്ങനെ, 

അതൊരു ഓഗസ്റ്റ് രണ്ടാം തീയതിയായിരുന്നു. കുവൈറ്റിലെ ഫ്രഞ്ച് കമ്പനിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൻറെ എൻജിനിയറായി പ്രവർത്തിക്കുകയായിരുന്നു. ഹോട്ടലിനു തൊട്ടു മുന്നിലുള്ള അപ്പാർട്ട്മെൻറിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. ഭാര്യ ഷൈനിയും ഏതാനും മാസം മാത്രം പ്രായമുള്ള മകൻ ആൽവിനുമാണു വീട്ടിലുള്ളത്.

പുലർച്ചെ തൊട്ടടുത്തുള്ള അംബരചുംബിയായ കെട്ടിട സമുച്ചയത്തിൽ താമസിക്കുന്ന സുഹൃത്ത് ജോർജിൻറെ ഫോൺ. കുവൈറ്റിനെതിരേ ഇറാക്ക് ആക്രമണം തുടങ്ങിയെന്നും വളരെ ഉയരമുള്ള അപാർട്ട്‌മെൻറിനു നേരെ ഏതു സമയവും ആക്രമണമുണ്ടാകുമെന്നുമാണ് ജോർജ് തിടുക്കത്തിൽ പറഞ്ഞത്.

'അവരുടെ ഫ്‌ളാറ്റിനു മുകളിലൂടെ ഇറാക്കിൻറെ ഹെലികോപ്റ്ററുകൾ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു. ഞാൻ താമസിക്കുന്ന അപാർട്ടുമെൻറിനു ഭൂഗർഭ നിലയുള്ളതിനാൽ താമസം ഇങ്ങോട്ടു മാറ്റുകയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ആ വിളി. അങ്ങനെ ജോർജും ഭാര്യയും ഞങ്ങളുടെ ഫ്‌ളാറ്റിൽ അഭയം തേടി.

അതിനു പിറകേ ഞാൻ ഹോട്ടലിലേക്കു പോയി. അപ്പോഴേക്കും അതാ, ഒരു കൂട്ടം പട്ടാളക്കാർ ഹോട്ടലിലേക്ക് ഓടിക്കയറി. ഇറാക്കി പട്ടാളം ഹോട്ടൽ പിടിച്ചെടുക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതു കുവൈറ്റ് പട്ടാളമായിരുന്നു. ഹോട്ടലിലെ ജീവനക്കാരുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന മുറിയിലേക്ക് ഇരച്ചുകയറി എല്ലാ വസ്ത്രങ്ങളും അവർ കൈക്കലാക്കി. സൈനിക വേഷം അഴിച്ചുമാറ്റി ഹോട്ടൽ ജീവനക്കാരുടെ വസ്ത്രങ്ങൾ ധരിച്ച് പുറത്തേക്കു പോയി. ആക്രമിച്ചു മുന്നേറിയിരുന്ന ഇറാക്കി പട്ടാളത്തിൻറെ തോക്കുകൾക്ക് ഇരയാകാതിരിക്കാനാണ് കുവൈറ്റ് പട്ടാളം ഇങ്ങനെ വേഷപ്രച്ഛന്നരായത്.

യുദ്ധം തുടങ്ങിയാൽ ഭക്ഷണം പോലും കിട്ടില്ലെന്നു ഭയന്നതിനാൽ കുഞ്ഞിനുള്ള പാൽ അടക്കമുള്ള ഭക്ഷണ സാധനങ്ങൾ വാങ്ങിവയ്ക്കാൻ തീരുമാനിച്ചു. അദ്ഭുതമെന്നു പറയട്ടേ, യുദ്ധം തുടങ്ങി മണിക്കൂറുകൾക്കകം കടകളെല്ലാം കാലിയായി. തദ്ദേശവാസികളായ അറബികൾ എല്ലാം വാങ്ങിക്കൂട്ടി. ഏതാനും പാക്കറ്റ് പാലും ബിസ്‌കറ്റും മാത്രമാണു തരപ്പെടുത്താനായത്.

യുദ്ധഭൂമിയായി മാറിയ കുവൈറ്റിൽ നിന്ന് രക്ഷപ്പെടാൻ എല്ലാവരും തിടുക്കംകൂട്ടി. രക്ഷപ്പെടാൻ ഒരുങ്ങുമ്പോഴേക്കും കുവൈറ്റ് സർക്കാരിൻറെ ഉത്തരവ്. ഡോക്റ്റർമാർ , നഴ്‌സുമാർ , എൻജിനിയർമാർ എന്നിവരെ പോകാൻ അനുവദിക്കരുതെന്നു വിലക്കിക്കൊണ്ടാണ് ഉത്തരവ്. പാസ്‌പോർട്ടിൽ എൻജിനിയർ എന്നു രേഖപ്പെടുത്തിയിരുന്നതിനാൽ നാട്ടിലേക്കു മടങ്ങാനാവില്ലെന്ന അവസ്ഥയായി. പാസ്‌പോർട്ട് നഷ്ടപ്പെട്ടെന്ന് എംബസിയിൽ പരാതി നൽകി താൽക്കാലിക യാത്രാരേഖ തരപ്പെടുത്താനുള്ള ശ്രമമായി.

കുവൈറ്റിലെ വിമാനത്താവളങ്ങളെല്ലാം അടച്ചു. നാട്ടിലേക്കു മടങ്ങാൻ ജോർദാനിലെ അമാനിലെത്തണം. അങ്ങോട്ടു കൊണ്ടുപോകാൻ ഏതാനും ബസ് ഓപ്പറേറ്റർമാർ രംഗത്തിറങ്ങി. അവർ നിരവധി പേരെ ഇങ്ങനെ കൊണ്ടുപോയെങ്കിലും അമാനിൽ എത്തിച്ചില്ല. ഇരു രാജ്യങ്ങളുടേയും അതിർത്തിയിലുള്ള മരുഭൂമിയിൽ ഇറക്കിവിടുകയാണു ചെയ്തത്. ഇത്രയേറെ അഭയാർത്ഥികളെ ഉൾക്കൊള്ളാനോ വിമാന യാത്രാ സൗകര്യം ഒരുക്കാനോ കഴിയാത്തതിനാൽ ദിവസേന ഇരുന്നൂറോളം പേരെ മാത്രമേ അവരുടെ രാജ്യത്തേക്കു പ്രവേശിപ്പിച്ചുള്ളൂ. 

പകൽ അമ്പതു ഡിഗ്രി താപനിലയും രാത്രി അതിശൈത്യവും. ഭക്ഷണവും വെള്ളവും ഇല്ലാത്ത അനന്തമായ മരുഭൂമി. ഞങ്ങളുടെ ഫ്‌ളാറ്റിനു മുന്നിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന പാക്കിസ്ഥാനി കുടുംബം നാട്ടിലേക്കു രക്ഷപ്പെടാൻ ബസ് കയറി പോയതായിരുന്നു. നാലാം ദിവസം അവർ തിരിച്ചെത്തി. മരുഭൂമിയിൽ ഇറക്കിവിട്ടതുമൂലം ദുരിതത്തിലായ അവരുടെ കുഞ്ഞ് മരിച്ചു. അതോടെയാണ് അവർ മടങ്ങിയെത്തിയത്.

അതിനിടെ ഞാൻ ജോലി ചെയ്തിരുന്ന ഹോട്ടലിൻറെ മാനെജ്മെൻറും സ്റ്റാഫംഗങ്ങളുമെല്ലാം സ്ഥലംവിട്ടിരുന്നു. എൻജിനിയറായതിനാൽ പോകാനാകാതെ ഞാൻ അവിടെത്തന്നെ കഴിയുകയാണ്. അങ്ങനെയിരിക്കേ, ഇറാക്കി പട്ടാളം ആ ഹോട്ടൽ പിടിച്ചെടുത്തു. ഉയർന്ന ഉദ്യോഗസ്ഥരാണ് ഹോട്ടലിൽ താമസിക്കുന്നത്. ഹോട്ടലിലെ സാധനങ്ങളെല്ലാമെടുത്തു ഭക്ഷണമുണ്ടാക്കി കഴിക്കും. എല്ലാ ദിവസവും ഞാൻ ഹോട്ടലിലേക്കു പോകാറുണ്ട്. അവരുമായി ചങ്ങാത്തത്തിലായി. അവർ എനിക്കും ഭക്ഷണം തരും.

ഒരു ദിവസം പട്ടാളം എൻറെ കാർ തടഞ്ഞ് പിടികൂടി തോക്കു ചൂണ്ടി ഹോട്ടലിൽ എത്തിച്ചു. ഹോട്ടലിലെ കേടായ എയർ കണ്ടീഷണർ ശരിയാക്കാനാണ് ഇങ്ങനെ അവർ സേർച്ച് വാറണ്ട് പുറപ്പെടുവിച്ചു പിടികൂടിയത്. എസി ശരിയാക്കിയതോടെ അവരുമായുള്ള ചങ്ങാത്തം കൂടുതൽ സുദൃഡമായി. നാട്ടിലേക്കു പോകാൻ ശ്രമിക്കരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ എല്ലാ ദിവസവും പോകാനുള്ള പഴുതുതേടി അലയുകയായിരുന്നു. ഒടുവിൽ ഇന്ത്യൻ എംബസിയിൽനിന്ന് പാസ്‌പോർട്ടിനു പകരമുള്ള ബദൽ യാത്രാരേഖ കിട്ടി. ഫ്‌ളൈറ്റ് ടിക്കറ്റ് തരപ്പെടുത്തി. ഒരു ബസ് വാടകയ്‌ക്കെടുത്ത് ഞങ്ങൾ രണ്ടു കുടുംബങ്ങൾ ബാഗ്ദാദിലേക്കു തിരിച്ചു. യാത്രാമധ്യേ പോലീസോ പട്ടാളമോ തടഞ്ഞില്ല. വിമാനം പറന്നുയർന്ന് യുദ്ധമേഖല പിന്നിട്ടശേഷമാണ് അൽപം ആശ്വാസമായത്.

 

 

 

 

 

 

 

 

Advertisment