വന്ദേഭാരത് ട്രെയിനുകളിൽ ഇനി അപ്പവും ദോശയും പുട്ടും കടലക്കറിയുമൊക്കെ വിളമ്പും. പ്രാദേശിക ഭക്ഷണം വിളമ്പാൻ റെയിൽവേയുടെ അനുമതി. കുടുംബശ്രീയ്ക്ക് കാറ്ററിംഗ് കരാർ ലഭിക്കും. വൻതുകയ്ക്ക് ടിക്കറ്റെടുത്ത് പുഴു അരിച്ച ഭക്ഷണം കഴിക്കേണ്ട ഗതികേട് മാറും. ഭക്ഷണവിതരണ കുത്തകകളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം. വന്ദേഭാരത് യാത്രക്കാർക്ക് ഇനിയെങ്കിലും നല്ലഭക്ഷണം കഴിക്കാനാവുമോ?

New Update
vande bharat21

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകളിൽ പ്രാദേശിക ഭക്ഷണവിഭവങ്ങൾ വിളമ്പാൻ കേന്ദ്രസർക്കാർ അനുമതി നൽകിയതോടെ കേരളത്തിലോടുന്ന മൂന്ന് വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണം വിളമ്പാൻ കുടുംബശ്രീയ്ക്ക് അനുമതി ലഭിച്ചേക്കും. കടന്നുപോകുന്ന ഓരോ പ്രദേശത്തിൻ്റെയും സംസ്കാരവും അഭിരുചികളും പ്രതിഫലിപ്പിക്കുന്ന ഭക്ഷണം വാഗ്ദാനം ചെയ്യാനാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകിയത്. ഭാവിയിൽ ക്രമേണ ഈ സൗകര്യം എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

Advertisment

കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളിൽ വൻ വില കൊടുത്ത് ടിക്കറ്റ് എടുത്ത് പുഴു അരിച്ച ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണ് ട്രെയിൻ യാത്രക്കാർ. വൃത്തി ഇല്ലാത്തതും പഴകിയതും ആയ ഭക്ഷണം ആണ് വിളമ്പുന്നത്. ഡൽഹിയിലെ വമ്പൻ ഗ്രൂപ്പുകൾ ആണ് ട്രെയിൻ ഭക്ഷണം നൽകാനുള്ള കരാർ എടുത്തിരിക്കുന്നത്.  

കുടുംബ ശ്രീ അടക്കം ട്രെയിൻ ഭക്ഷണ വിതരണ കരാർ നേടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. പഴകിയ ഭക്ഷണം നൽകുന്നതിനാൽ വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർ ഭക്ഷണം ഒഴിവാക്കിയാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നത്.

കേരളത്തിലോടുന്ന രണ്ട് വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണം വിതരണ കരാറിൽ നിന്ന് ഒഴിവാക്കിയ കമ്പനി വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന് മാസങ്ങൾക്ക് മുൻപ് കൊച്ചിയിൽ പൂട്ടിച്ച ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സ് ആണ്. ദക്ഷിണേന്ത്യയിലെ വന്ദേഭാരത് ട്രെയിനുകളിൽ ഭക്ഷണവിതരണം ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സിന്റെ കുത്തകയാണ്. 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ റെയിൽവേ തന്നെ ഇവർക്ക് നേരിട്ട് കരാർ നൽകുകയായിരുന്നു. ചെറുകിട കരാറുകാർക്ക് മറിച്ചുനൽകുകയാണ് ഇവരുടെ രീതി. എളംകുളത്ത് ദുർഗന്ധം വമിക്കുന്ന കെട്ടിടത്തിൽ അന്യസംസ്ഥാന തൊഴിലാളികളാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.

 കോർപ്പറേഷൻ ഹെൽത്ത് വിഭാഗം മേയ് 14ന് കിച്ചൻ പൂട്ടിച്ചെങ്കിലും കരാർ തുടർന്നു. റെയിൽവേയിൽ വമ്പന്മാരുമായി ഇവർക്ക് അടുത്ത ബന്ധം ആണുള്ളത്. പരാതികൾ വ്യാപകമായതോടെയാണ് ട്രെയിനുകളിൽ പ്രാദേശികമായ ഭക്ഷണം വിളമ്പാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്.

കൊച്ചി കോർപ്പറേഷന്റെ കുടുംബശ്രീ സംരംഭമായ സമൃദ്ധി കിച്ചൻ ഇപ്പോൾ എറണാകുളത്തെ നാലു ട്രെയിനുകളിലെ ഭക്ഷണവിതരണം കരാറെടുത്തിട്ടുണ്ട്. ജനശതാബ്ദി, പരശുറാം, ഇന്റർസിറ്റി, വേണാട് ട്രെയിനുകളിലാണ് ലഭിക്കുക. വിലക്കുറവിനും ഗുണനിലവാരത്തിനും പേരുകേട്ട സമൃദ്ധി റെയിൽവേയുടെ മദദ് ആപ്പുവഴി ഓൺലൈൻ ഓർഡർ ഉടനെ ഏറ്റെടുക്കും.

റെയിൽവേ കേറ്ററിംഗ് രംഗത്തെ പ്രമാണികൾ പതിറ്റാണ്ടുകളായി ഡൽഹിയിലെ ആർ.കെ. അസോസിയേറ്റ്സാണ്. ഐ.ആർ.സി.ടി.സിയുടെ ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനുകളുടെ നടത്തിപ്പ് പൂർണമായും ഇവർക്കാണ്. ആർ.കെ അസോസിയേറ്റ്സും ബൃന്ദാവൻ, രൂപ്‌സ് ഫുഡ്സ്, സത്യം ഫുഡ്സ് തുടങ്ങിയ കമ്പനികളും ചേർന്നാണ് റെയിൽവേയിലെ ഭക്ഷണ വിതരണം നിയന്ത്രിക്കുന്നത്. പ്രാദേശിക ഭക്ഷണം വിളമ്പാനുള്ള കേന്ദ്രത്തിന്റെ നിർണായക തീരുമാനം ഈ ഭക്ഷണ വിതരണ കുത്തകകളെ തകർക്കുന്നതായിരിക്കും.

 വ്യാജ തിരിച്ചറിയൽ സംവിധാനങ്ങൾ വഴി നടത്തുന്ന ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനെതിരെ  റെയിൽവേ ശക്തമായ നടപടികളെടുക്കാനും തീരുമാനിച്ചു. യഥാർത്ഥ ഉപഭോക്താക്കളെ തിരിച്ചറിയുന്നതിനും വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെത്തുന്നതിനും കർശനമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഐആർസിടിസി വെബ്‌സൈറ്റിൽ ഇപ്പോൾ പ്രതിദിനം 5,000 പുതിയ ഉപയോക്തൃ ഐഡികളാണ്  സൃഷ്ടിക്കപ്പെടുന്നത്.

ഈ പുതിയ പരിഷ്കാരങ്ങൾ വരും മുമ്പ്, പുതിയ ഉപയോക്തൃ ഐഡികളായി സൃഷ്ടിക്കപ്പെടുന്നതിൻ്റെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തോളം വരെ എത്തിയിരുന്നു. ഈ നടപടികൾ 3.03 കോടി വ്യാജ അക്കൗണ്ടുകൾ നിർജ്ജീവമാക്കാൻ   റെയിൽവേയെ സഹായിച്ചിട്ടുണ്ട്.

സംശയാസ്പദമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൻ്റെ അടിസ്ഥാനത്തിൽ 2.7 കോടി ഉപയോക്തൃ ഐഡികൾ താൽക്കാലികമായി മരവിപ്പിക്കുകയോ മരവിപ്പിക്കാനായി തിരിച്ചറിയുകയോ ചെയ്തിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും യഥാർത്ഥ ഐഡി വഴി എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് ടിക്കറ്റ് സംവിധാനം പരിഷ്കരിക്കുന്നുണ്ട്.

Advertisment