![New Project3333333333333333](https://img-cdn.thepublive.com/fit-in/1280x960/filters:format(webp)/sathyam/media/media_files/2025/01/06/CCFMwVB1sC0kZs8tuVEP.jpg)
തിരുവനന്തപുരം: എൽ.ഡി.എഫ് വിടുമെന്ന വാർത്തകളില്‍ കടുത്ത അതൃപ്തിയുമായി കേരള കോൺഗ്രസ് (എം). ഇതുസംബന്ധിച്ച് മുസ്ലീം ലീഗ് നേതാക്കളുമായോ യു.ഡി.എഫിലെ ഏതെങ്കിലും ഘടകകക്ഷികളുമായോ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച കേരളാ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ലീഗിന്റെ കൈവശമുള്ള തിരുവമ്പാടി സീറ്റ് ജോസ്.കെ.മാണിക്ക് നൽകാന്‍ തീരുമാനമെന്ന നിലയില്‍ പുറത്തുവിടുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഉള്ളതെന്നും ആരോപിച്ചു.
ലീഗിന്‍റെ കൈവശമുള്ള തിരുവമ്പാടി സീറ്റില്‍ നിര്‍ത്തി മുസ്ലീം ലീഗ് വോട്ടുകളുടെ പിന്‍ബലത്തോടെ ജോസ് കെ മാണിയെ വിജയിപ്പിക്കാന്‍ തീരുമാനം എന്ന നിലയിലുള്ള വാര്‍ത്തകള്‍ക്ക് പിന്നില്‍ മുന്‍പ് കെ.എം മാണിയുടെ രക്തത്തിന് വേണ്ടി ദാഹിച്ചവരാണെന്ന ആരോപണമാണ് കേരളാ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഇന്ന് വീണ്ടും മാധ്യമങ്ങളോട് പ്രതികരിക്കും എന്നാണ് സൂചന.
മുനമ്പം അടക്കമുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന ക്രൈസ്തവ- മുസ്ലീം ഭിന്നത മുതലെടുത്ത് ജോസ്.കെ.മാണിയ്ക്കു ' തിരുവമ്പാടി സംരക്ഷണ' മെന്ന വാര്‍ത്തയിലൂടെ പാര്‍ട്ടി ചെയര്‍മാനെ താറടിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആരോപണമാണ് കേരളാ കോണ്‍ഗ്രസിനുള്ളത്.
കോണ്‍ഗ്രസിലെ 'ഐ' ഗ്രൂപ്പും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഒരു എംഎല്‍എയുമായി ബന്ധപ്പെട്ട മാധ്യമ ലോബിയുമാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അവര്‍ സംശയിക്കുന്നു. ജോസ് കെ മാണി കടുത്തുരുത്തി സീറ്റില്‍ മത്സരിക്കുമോ എന്ന ആശങ്കയുള്ള നേതാവിന്‍റെ 'കുബുദ്ധി'യാണ് 'തിരുവമ്പാടി' എന്നാണ് ആരോപണം ഉയരുന്നത്.
ബാര്‍ കോഴ കേസില്‍ കെ എം മാണിക്കെതിരെ മനപൂര്‍വ്വം കേസെടുക്കുകയും മാണിസാറിനെ ജയിലിലടയ്ക്കാന്‍ കരുക്കള്‍ നീക്കുകയും ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് യുഡിഎഫിനുവേണ്ടി ജോസ് കെ മാണിയുമായുള്ള ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിക്കും എന്ന നിലയിലാണ് മുത്തശി പത്രങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്തകള്‍ പുറത്തുവിട്ടത്.
യാതൊരുവിധ പൊളിറ്റിക്കല്‍ വിഷനുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നതിന് പിന്നില്‍ വ്യക്തമായ അജണ്ടകള്‍ ഉണ്ടെന്ന വിലയിരുത്തല്‍ കേരളാ കോണ്‍ഗ്രസ് എമ്മില്‍ ശക്തമാണ്.
'തിരുവമ്പാടി' ജോസ് കെ മാണിയെ ലക്ഷ്യമിട്ട്
ലീഗിന്റെ സഹായത്തോടെ ജോസ്.കെ.മാണി തിരുവമ്പാടിയില്‍ മത്സരിക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്ത ബോധപൂർവ്വം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുകയാണെന്നാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ വിലയിരുത്തല്‍.
ജോസ്.കെ.മാണി ലീഗിന് വഴങ്ങിയെന്ന് വരുത്തി തീർത്ത്, അത് ക്രൈസ്തവ മേഖലകളിൽ പ്രചരിപ്പിച്ച് അതിന്റെ നേട്ടം തങ്ങൾക്കനുകൂലമാക്കാൻ മറുചേരിയിലുള്ള കേരളകോൺ്രഗസിലെ ചിലർ ശ്രമം തുടങ്ങിയിരിക്കുകയാണെന്നും കേരളകോൺഗ്രസ്(എം) നേതൃത്വം വിലയിരുത്തുന്നു.
കോൺഗ്രസിലെ ഒരു മുതിർന്ന ഐ ഗ്രൂപ്പ് നേതാവിന്റെ പിന്തുണ കൂടി ഇതിനുണ്ടെന്ന തരത്തിലുള്ള ചർച്ചകൾ പാർട്ടിയിൽ സജീവമാണ്.
മുന്‍പ് കെ എം മാണിയെ ഇല്ലാതാക്കാന്‍ രാഷ്ട്രീയ പിതൃത്വത്തിന് യോജിക്കാത്ത രീതിയില്‍ എല്ലാ കൊള്ളരുതായ്മകളും കാണിച്ച കോണ്‍ഗ്രസ് നേതാവും, കോട്ടയം ജില്ലയിലെ ഒരു കേരളകോൺഗ്രസ് എംഎല്‍എയും ചേര്‍ന്ന അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോള്‍ ജോസ് കെ മാണിയെ തകര്‍ക്കാനും കുതന്ത്രങ്ങള്‍ മെനയുന്നതിന്‍റെ ബാക്കിപത്രമാണ് തിരുവമ്പാടി സീറ്റ് വാര്‍ത്തയെന്നും കേരളകോൺഗ്രസ്(എം) നേതൃത്വം ആരോപിക്കുന്നു.
ജോസ്.കെ.മാണിയെയും പാർട്ടിയെയും തകർക്കാനുള്ള ഗൂഡാലോചന മാസങ്ങൾക്ക് മുമ്പ് നടന്നിരുന്നു. യു.ഡി.എഫിൽ നിന്നിറക്കി വിട്ടവരിൽ ചിലർ ഇതിന് പിന്നിലുണ്ട്. അതൊന്നും പെട്ടെന്ന് മറക്കാനാവില്ല. അവരുമായി ഒരു വിധത്തിലുള്ള ചർച്ചയ്ക്കും പാർട്ടിയും നേതൃത്വവും തയ്യാറാവില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ഒരു ഗൂഡാലോചനയ്ക്കും ജോസ്.കെ.മാണിയെയും അദ്ദേഹം നേതൃത്വം നൽകുന്ന മാണി സാറിന്റെ പാരമ്പര്യമുള്ള പാർട്ടിയെയും തകർക്കാനാവില്ലെന്നും നേതാക്കൾ വ്യക്താക്കുന്നു. നിലവിൽ എൽ.ഡി.എഫിൽ പ്രശ്‌നങ്ങളില്ല. മികച്ച പിന്തുണയാണ് എൽ.ഡി.എഫിൽ നിന്നും ലഭിക്കുന്നത്.
വന നിയമഭേദഗതിയിൽ പാർട്ടിക്കുള്ള പരാതി മുഖ്യമന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പ് മന്ത്രിയെപ്പോലും മറികടന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ച് ജനദ്രോഹപരമായ നിയമ ഭേദഗതിയിൽ മാറ്റം വരുത്തുമെന്ന സൂചനയാണ് സര്‍ക്കാര്‍ നല്‍കിയതെന്നും നേതാക്കൾ പറയുന്നു