/sathyam/media/media_files/2024/12/16/5QLBQPOVuSbg12D6I7kN.jpeg)
കൊച്ചി: കേരളത്തിന്റെ വികസനത്തിന് ഒറ്റക്കെട്ട് എന്ന് പ്രഖ്യാപിച്ച് സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും നിലപാടുകള്‍ കേരളമാകെ സ്വാഗതം ചെയ്യപ്പെടുന്നു. നെടുമ്പാശേരി വിമാനത്താവളത്തിനും ആഗോള നിക്ഷേപക സംഗമത്തിനുമടക്കം എതിര്‍പ്പുയര്‍ത്തിയവരാണ് ഇപ്പോള്‍ ഭരണത്തിലിരുന്ന് വ്യവസായ നിക്ഷേപ സംഗമം നടത്തുന്നത്.
വ്യവസായങ്ങളുടെയും സംരംഭങ്ങളുടെയും ശവപ്പറമ്പ് എന്ന ദുഷ്‌പേര് മാറ്റി വികസനത്തില്‍ രാഷ്ട്രീയ സമന്വയത്തിന്റെ പാത വെട്ടിത്തുറക്കുന്നതായി കൊച്ചിയില്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റിലെ ഭരണ- പ്രതിപക്ഷ സഹകരണം. വി.ഡി സതീശന്റെ തന്ത്രപരമായ നിലപാടാണ് ഈ ഐക്യത്തിന് വഴിയൊരുക്കിയത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും വികസനം സ്വപ്നം കാണുമ്പോള്‍ അതിന് വഴിയൊരുക്കാതിരിക്കുന്നത് രാഷ്ട്രീയമായി ശരിയല്ലെന്ന് സതീശന്‍ നിലപാടെടുക്കുകയായിരുന്നു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വ്യവസായത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ ശശിതരൂര്‍ എം.പി ലേഖനമെഴുതിയത് കോണ്‍ഗ്രസിനുള്ളില്‍ വന്‍വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണ് കൊച്ചിയില്‍ സര്‍ക്കാരിന്റെ നിക്ഷേപക സംഗമം. ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന്റെ പങ്കാളിത്തം ഉണ്ടാവുമോ എന്ന ചില ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ചടങ്ങില്‍ പങ്കെടുക്കുമെന്ന നിലപാടാണ് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നത്. തികച്ചും സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരേ ചടങ്ങില്‍ പങ്കെടുക്കുകയും പരസ്പരം കുത്തുവാക്കുകള്‍ പറയാതെ ഒരുമിച്ച് മുന്നോട്ട് എന്ന സന്ദേശം നല്‍കുകയും ചെയ്തത് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രതിനിധികളായി എത്തിയവരില്‍ ആത്മവിശ്വാസം കൂട്ടുന്നതായി. ഇത് കൂടുതല്‍ നിക്ഷേപത്തിന് വഴിയൊരുക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
2012-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കൊച്ചിയില്‍ സംഘടിപ്പിച്ച നിക്ഷേപ സംഗമം അന്ന് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. അന്നത്തെ അതേ സ്ഥലത്ത് 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്സവാന്തരീക്ഷത്തില്‍ മറ്റൊരു ആഗോള നിക്ഷേപ ഉച്ചകോടി ഭരണ-പ്രതിപക്ഷ ഐക്യത്തോടെ സംഘടിപ്പിക്കുമ്പോള്‍ രാഷ്ട്രീയ കാലാവസ്ഥയുടെ ആരോഗ്യകരമായ മാറ്റമാണ് പ്രകടമാവുന്നത്.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് പോലും ഇത് അനുകരണീയമായി മാറാം. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ ഒരു ഹര്‍ത്താല്‍ പോലും കേരളത്തില്‍ നടന്നിട്ടില്ലെന്ന ഉച്ചകോടിയിലെ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശവും ശ്രദ്ധേയമാണ്. പ്രതിപക്ഷത്തിന്റെ സഹകരണം ഉച്ചകോടിക്ക് കരുത്തുപകരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.
ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമവുമായി സഹകരിക്കുന്നെങ്കിലും സുതാര്യമല്ലാതെ സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രതിപക്ഷം ചോദ്യം ചെയ്യുമെന്നും നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനാവശ്യമായി എതിര്‍ക്കുന്നത് പ്രതിപക്ഷത്തിന്റെ രീതിയല്ല. ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നതിനാലാണ് ഒഴിവാക്കിയത്. ദിവസവും സമരവും ഹര്‍ത്താലുമായിരുന്ന സ്ഥിതിക്ക് മാറ്റമുണ്ടാക്കിയത് യു.ഡി.എഫാണ്.
സര്‍ക്കാര്‍ തെറ്റ് ചെയ്യുമ്പോള്‍ ചൂണ്ടിക്കാണിക്കുക പ്രതിപക്ഷത്തിന്റെ ജോലിയാണ്. പരമ്പരാഗതമായി പ്രതിപക്ഷം സ്വീകരിച്ചിരുന്ന നിലപാടിലേക്ക് തങ്ങള്‍ പോകില്ല. എല്ലാവരും ഒന്നിച്ചുനിന്ന് നിക്ഷേപസൗഹൃദമാക്കുമെന്ന ഉറപ്പാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. കേരളത്തിനു വേണ്ടിയാണ് സംസാരിച്ചതെന്നും സതീശന്‍ വ്യക്തമാക്കി.
കേരളത്തില്‍ ട്രേഡ് യൂണിയന്‍ ഭീകരതയിലല്ലെന്നും നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ ആവാസവ്യവസ്ഥയാണെന്നും സതീശന്‍ വ്യക്തമാക്കി. കേരളത്തെ നിക്ഷേപസൗഹൃദമാക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണയ്ക്കും. ഇപ്പോഴത്തെ ഭരണപക്ഷം പ്രതിപക്ഷത്താകുമ്പോഴും ഇതേ സംസ്‌കാരം തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ട്രേഡ് യൂണിയന്‍ ഭീകരത ഒരുകാലത്ത് കേരളത്തിന്റെ കുപ്രശസ്തിയായിരുന്നു. നിരവധി ട്രേഡ് യൂണിയനുകളുട ഭാരവാഹിയാണ് താനും വ്യവസായമന്ത്രി പി. രാജീവും.
പുതുതലമുറ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരാണ് തങ്ങള്‍. കഴിഞ്ഞ 15-20 വര്‍ഷമായി തങ്ങള്‍ ഒരു കമ്പനിയിലും സമരം നടത്തിയിട്ടില്ലെന്ന് പറയാന്‍ അഭിമാനമുണ്ട്. യു.ഡി.എഫ് എല്ലാക്കാലത്തും വികസനോന്മുഖ നിലപാടാണ് സ്വീകരിച്ചത്. സംരംഭകത്വം വളര്‍ത്താന്‍ 2015ല്‍ സ്റ്റാര്‍ട്ടപ്പ് നയം തയ്യാറാക്കി. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സ്റ്റാട്ടര്‍ട്ടപ്പ് മിഷന്‍ എന്നിവ ഐ.ടി മേഖലയുടെ വികനനത്തിന് പ്രേരകശക്തിയായി. വ്യവസായ വികസന കോര്‍പ്പറേഷന്‍, കിന്‍ഫ്ര എന്നിവ വ്യവസായ അടിത്തറ ശക്തമാക്കി. ആഗോള നിക്ഷേപകസംഗമവും എമര്‍ജിംഗ് കേരളയും വന്‍വിജയമായിരുന്നു- സതീശന്‍ വ്യക്തമാക്കി.