/sathyam/media/media_files/2024/12/31/Aqbq2Yyhli6p0kCB8RCx.jpg)
തിരുവനന്തപുരം: ഇടുക്കിയില്‍ രാഷ്ട്രീയ പിന്‍ബലത്തോടെ ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നും കുറ്റക്കാര്‍ക്കെതിരേ നടപടികളില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. കൈയേറ്റക്കാരെ നിയന്ത്രിക്കാനാവുന്നില്ല. കൈയേറ്റക്കാര്‍ സര്‍ക്കാര്‍ഭൂമി മറിച്ചുവിറ്റ് കോടികള്‍ സമ്പാദിച്ചു. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് സതീശന്‍ ഇടുക്കിയിലെ ഭൂമികൈയേറ്റ മാഫിയയുടെ തനിനിറം തുറന്നു കാട്ടിയത്.
വ്യാജപട്ടയമുണ്ടാക്കി ആയിരക്കണക്കിന് സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് വി.ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരേ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കുന്നില്ല. കൈയേറ്റക്കാര്‍ പാറപൊട്ടിച്ച് പത്തുമീറ്റര്‍ വീതിയില്‍ റോഡുണ്ടാക്കി. ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി കൈയേറി.
എച്ച്.എന്‍.എല്ലിന്റെ ഭൂമിയും കൈയേറി. സര്‍ക്കാര്‍ പുറമ്പോക്കില്‍ പാറഖനനം നടത്തുന്ന പ്രധാനിയുടെ കുടുംബാംഗത്തെക്കുറിച്ച് പരാതി കിട്ടിയിരുന്നു. പിറ്റേന്ന് ജില്ലാ ജിയോളജിസ്റ്റിനെ സ്ഥലംമാറ്റി. കൈയേറ്റങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ സ്വാധീനമുള്ള പ്രധാനപ്പെട്ട ആളുകളാണ്. ഭൂമിപ്രശ്‌നം കൊണ്ട് ഇടുക്കിയിലെ ജനങ്ങള്‍ ഉത്കണ്ഠയിലാണ്. കൈയേറ്റക്കാര്‍ സൈ്വരവിഹാരം നടത്തുകയാണെന്നും പട്ടയപ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ശാശ്വത പരിഹാരമുണ്ടാക്കുന്നില്ലെന്നും സതീശന്‍ ആരോപിച്ചു.
കുടിയേറ്റക്കാരെയും കയ്യേറ്റക്കാരെയും സര്‍ക്കാര്‍ രണ്ടായി കാണണം. കുടിയേറ്റക്കാരെ നിയമപരമായി സംരക്ഷിച്ച് അവര്‍ക്ക് പട്ടയം നല്‍കാനുള്ള നിയമപരമായ തടസങ്ങള്‍ നീക്കണം. അക്കാര്യത്തില്‍ പ്രതിപക്ഷം സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കും. ഇടുക്കിയില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ കയ്യേറിയത്. പരുന്തുംപാറ, വാഗമണ്‍, ചൊക്രമുടി, ചിന്നക്കനാല്‍, മാങ്കുത്തിമേട്, അണക്കരമേട്, കൊട്ടക്കമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കയ്യേറ്റം.
വാഗമണ്‍ മേഖലയിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് 2022 മുതല്‍ വില്ലേജ് ഓഫീസറും താലൂക്ക് സര്‍വെയറും ഉള്‍പ്പെടെയുള്ളവര്‍ പീരുമേട് തഹസീല്‍ദാര്‍ക്ക് നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. വ്യാജപട്ടയം ഉണ്ടാക്കിയാണ് ഈ കയ്യേറ്റങ്ങള്‍. വിവാദമായപ്പോള്‍ സര്‍ക്കാര്‍ ഭൂമി ആണെന്ന ബോര്‍ഡ് മാത്രം സ്ഥാപിച്ചു. അത് കയ്യേറ്റക്കാര്‍ തന്നെ എടുത്ത് തോട്ടില്‍ കളയും. വ്യാജപട്ടയം ഉണ്ടാക്കി നൂറ് കണക്കിന് ഏക്കര്‍ ഭൂമി കയ്യേറിയ ആള്‍ക്കെതിരെ ഇതുവരെ ഭൂ സംരക്ഷണ നിയമ പ്രകാരം ഒരു കേസ് പോലും എടുത്തിട്ടില്ല.
ഇടുക്കി ജില്ലയിലെ കയ്യേറ്റക്കാരുടെ പേര് പറഞ്ഞാല്‍ അത് വലിയ വിവാദമാകും. അതുകൊണ്ട് ആരുടെയും പേര് പറയുന്നില്ല. മദിരാശിയില്‍ നിന്നുള്ള കയ്യേറ്റക്കാരന്‍ കൊട്ടക്കമ്പൂരില്‍ 344.5 ഏക്കര്‍ കയ്യേറിയെന്ന് തഹസീല്‍ദാരും സബ് കളക്ടറും റിപ്പോര്‍ട്ട് നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. അയാള്‍ തന്നെയാണ് ചൊക്രമുടിയിലും ഭൂമി കയ്യേറിയത്.
ചിന്നക്കനാല്‍, വട്ടവട, കാന്തല്ലൂര്‍, മാങ്കുളം, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂ മാഫിയ കയ്യേറിയെന്നാണ് റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പറഞ്ഞത്. കയ്യേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഇടുക്കിയിലെ ഉയര്‍ന്ന റവന്യൂ ഉദ്യോഗസ്ഥനാണെന്നും ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
കയ്യേറ്റം സംബന്ധിച്ച് മന്ത്രിക്ക് കിട്ടിയ പരാതി പരിശോധിക്കാന്‍ ഇടുക്കി കളക്ടറേറ്റിലേക്ക് അയച്ചപ്പോള്‍ അത് ഏറ്റുവാങ്ങിയതും ഇതേ ഉദ്യോഗസ്ഥനാണ്. ആ ഉദ്യോഗസ്ഥന്‍ കയ്യേറ്റത്തെ റെഗുലറൈസ് ചെയ്ത് കൊടുത്തു. അതുകൊണ്ടാണ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചത്. അന്ന് ഞാനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ചൊക്രമുടിയില്‍ പോയി. ഞങ്ങള്‍ സന്ദര്‍ശനം നടത്തിയതിനു ശേഷമാണ് നടപടി സ്വീകരിക്കാന്‍ നിങ്ങള്‍ തയാറായത്.
ഇതിന്റെ തൊട്ട് അപ്പുറത്ത് കല്ലമ്പലം, പച്ചപ്പുല്ല്, ഉപ്പള തുടങ്ങിയ സ്ഥലത്ത് കയ്യേറ്റക്കാര്‍ പാറ പൊട്ടിച്ച് 2.5 കിലോമീറ്റര്‍ നീളത്തില്‍ പത്ത് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിച്ചു. അത് നിര്‍മ്മിച്ച ആളുടെയും പേര് പറയുന്നില്ല. അതാണോ പാറാ, അതോ അത് കണ്ടിട്ട് അനങ്ങാതെ ഇരിക്കുന്ന സര്‍ക്കാരാണോ അനങ്ങാപ്പാറ എന്നതിലാണ് സംശയം. പറപൊട്ടിച്ച് റോഡ് നിര്‍മ്മിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. നടപടി എടുക്കാത്തതിന് കാരണം രാഷ്ട്രീയ സമ്മര്‍ദ്ദമാണ്. ഈ ഭൂമി ഇപ്പോഴും കയ്യേറ്റക്കാരുടെ കയ്യിലാണ്.
ചിന്നക്കനാലില്‍ ആദിവാസികള്‍ക്ക് കൈമാറിയ ഭൂമി ഉള്‍പ്പെടെ കയ്യേറിയത് ആരാണ്? ആ കയ്യേറ്റക്കാരന്റെയും പേര് പറയുന്നില്ല. അയാളെ തൊടാന്‍ പറ്റിയോ? സര്‍ക്കാര്‍ പുറമ്പോക്കിലും പാറഖനനം നടത്തുകയാണ്. അതിന് പിന്നിലും പ്രധാനപ്പെട്ട ഒരാളുടെ കുടുംബമാണ്. 2024-ല്‍ മാത്രം ജില്ലാ ജിയോളജിസ്റ്റ് പാറഖനനം സംബന്ധിച്ച് 27 റിപ്പോര്‍ട്ട് കൊടുത്തു.
പാറ പൊട്ടിച്ച ആളുടെ പേര് വച്ച് പരാതി നല്‍കി. അപ്പോള്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. ജില്ലാ ജിയോളജിസ്റ്റിനെ സ്ഥലം മാറ്റി എന്നതായിരുന്നു ആ നടപടി. ഇടുക്കി ജില്ലയില്‍ വ്യാപകമായി എല്ലാ പ്രദേശങ്ങളിലും ഭൂമി പ്രശ്നങ്ങള്‍ കൊണ്ട് ജനങ്ങള്‍ അനിശ്ചിതാവസ്ഥയിലാണ്. ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ജില്ലയില്‍ നിലനില്‍ക്കുന്നത്.
തലമുറകളായി ജീവിക്കുന്നവര്‍ക്ക് പോലും ജീവിക്കാനാകാത്ത അവസ്ഥയാണ്. അപ്പോഴും കയ്യേറ്റക്കാര്‍ സൈ്വര്യവിഹാരം നടത്തുകയാണ്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയാണ് രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തോടെ കയ്യേറിയിരിക്കുന്നത്. ആ ഭൂമി മറിച്ച് വിറ്റ് അവര്‍ കോടികളാണ് സമ്പാദിക്കുന്നത്. കയ്യേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു - സതീശന്‍ ചൂണ്ടിക്കാട്ടി
മുഴുവന്‍ കൈയേറ്റങ്ങളും ഒഴിപ്പിക്കുമെന്നും ഇതിനായി പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി കെ.രാജന്‍ വിശദീകരിച്ചു. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുപോലെ കാണില്ലെന്നും അര്‍ഹതയുള്ള കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കുമെന്നും മന്ത്രി പറഞ്ഞു. 55000പേരുടെ വിവരശേഖരണം നടത്തി.
സംയുക്ത പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ഇടുക്കിയിലെ പട്ടയവിതരണം നിറുത്താനുള്ള കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സ്റ്റേ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനോടും ആവശ്യപ്പെട്ടു.
ഏലമലക്കാടുകള്‍ പൂര്‍ണമായി റിസര്‍വ് വനമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഭൂപതിവ് നിയമഭേദഗതിയിലെ ചട്ടങ്ങള്‍ ഏപ്രിലില്‍ പാസാക്കും. കൈയേറ്റക്കാര്‍ക്കെതിരേ തുടര്‍ച്ചയായ അന്വേഷണം നടത്തി നടപടിയെടുക്കും. കൈയേറ്റം സ്ഥിരീകരിച്ചാല്‍ ശക്തമായ നടപടിയെടുക്കും. കൈയേറ്റക്കാരോട് സര്‍ക്കാര്‍ അടിയറവ് പറയില്ലെന്നും മന്ത്രി രാജന്‍ വിശദീകരിച്ചു.