തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ കോടതിയിൽ പോകുന്നതിന് പകരം അന്വേഷണ ഏജൻസിക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. കമ്പനികൾ തമ്മിലുള്ള കരാറെങ്കിൽ വാങ്ങിയവർക്കും കൊടുത്തവർക്കും മറുപടി വേണം. അത് ഉണ്ടാകാത്തതിലാണ് എസ്.എഫ്.ഐ.ഒ നോട്ടിസ് കൊടുത്തതെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടി ന്യായീകരിക്കാൻ മുഖ്യമന്ത്രിയുടെ മകൾ ഏത് പാർട്ടി ഘടകത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായി ആരോപണം വന്നപ്പോൾ സ്വീകരിച്ച സമീപനമല്ല സിപിഎമ്മിന് വീണാ വിജയന്റെ കാര്യത്തിൽ. അന്ന് നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുടെ മകളെ ന്യായീകരിക്കാൻ നടക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.