വൈക്കം: ജില്ലയിലെ മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് വൈക്കത്തെ കാലോര ബീച്ച്.. ബിനാലെ ശിൽപ്പങ്ങളും ഒക്കെയായുള്ള ബീച്ചിലേക്ക് നിരവധി പേരാണ് എത്താറുള്ളത്.
കായലോര ബീച്ചിനോടുള്ള മൈതാനത്ത് നിരവധി ക്രിക്കറ്റ് ടൂർണമെന്റുകളും സ്വകാര്യ ചടങ്ങുകളും നടക്കാറുണ്ട്. പക്ഷേ, കായലോര ബീച്ചിന്റെ നടത്തിപ്പിൽ വൈക്കം നഗരസഭ വീഴ്ച വരുത്തിയെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്.
സംസ്ഥാന സർക്കാർ വൈക്കം നഗരസഭയ്ക്ക് വിട്ടുനൽകിയ കായലോര ബീച്ച് മൈതാനം 37 വർഷം കഴിഞ്ഞിട്ടും വരുമാനദായകമാക്കാൻ നഗരസഭയ്ക്ക് കഴിയാത്തതിൽ ഗുരുതരവീഴ്ചയെന്ന ഓഡിറ്റ് റിപ്പോർട്ട് പുറത്തു വന്നിരുന്നു.
1988 ഒക്ടോബറിലാണ് ആറേക്കർ 80 സെന്റുസ്ഥലം കളിസ്ഥലം, സ്റ്റേഡിയം എന്നിവ നിർമിക്കുന്നതിനായി സർക്കാർ നഗരസഭയ്ക്ക് നൽകിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും കളിസ്ഥലമോ, സ്റ്റേഡിയമോ നിർമിച്ചിട്ടില്ല.
സ്പോർട്സ് ടൂർണമെന്റുകൾ, പൊതുപരിപാടികൾ തുടങ്ങിയവയ്ക്കാണ് ഇപ്പോൾ കായലോരബീച്ച് വിട്ടുനൽകുന്നത്. സൗജന്യമായി ലഭിച്ച സ്ഥലത്ത് ഇതുവരെയും നഗരസഭയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞിട്ടില്ല.
കേരള - തമിഴ്നാട് സർക്കാരുകൾ വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം നടത്തിയപ്പോൾ ലക്ഷങ്ങൾ ചെലവഴിച്ചാണ് ബീച്ച് മൈതാനം നന്നാക്കിയത്.
കേരള സർക്കാരിന്റെ പരിപാടിക്ക് സാംസ്‌കാരിക വകുപ്പും പൊതുമരാമത്ത് വകുപ്പും പണംമുടക്കിയത്. ശക്തമായ മഴപെയ്താൽ ബീച്ചിൽ വലിയ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. ബീച്ചിന്റെ വള്ളക്കടവ് ഭാഗത്ത് വലിയ കാടുകളാണുള്ളത്.
വാടകവാങ്ങുന്നതിലും വീഴ്ച വിവിധ പരിപാടികൾക്കായി കായലോരബീച്ച് മൈതാനം വിട്ടു നൽകുന്നതിന് കൃത്യമായ മാനദണ്ഡമില്ലാതെയാണ്. 2023 മാർച്ച് 14-ന് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നതിന് ഉദയനാപുരത്തുള്ള ക്രിക്കറ്റ് ക്ലബ്ബിന് സൗജന്യമായാണ് ബീച്ച് നൽകിയത്.
എന്നാൽ, മറ്റൊരു ക്ലബ്ബിന് 2023 മാർച്ച് 15, 19, 20, 26, 27 തീയതികളിൽ ബീച്ച് നൽകിയതിന് 7000 രൂപയും ജിഎസ്ടിയും ഈടാക്കാൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്.
12, 13 തിയതികളിൽ ഈ ക്ലബ് നഗരസഭയുടെ അനുമതിയില്ലാതെ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുകയും ചെയ്തു.
2023 നവംബർ 11-ന് സ്വകാര്യസ്ഥാപനം സംഗീതനിശ നടത്താനായി 23,600 രൂപ നഗരസഭയിൽ അടച്ചിരുന്നു. പരിപാടി റദ്ദാക്കിയതിനാൽ ആ പണം മുഴുവൻ തിരികെ നൽകി.
തുക തിരികെ നൽകിയതിനു പ്രത്യേക മാനദണ്ഡം ഒന്നും ഉണ്ടായിരുന്നില്ല. ബീച്ച് വാടകയ്ക്ക് കൊടുക്കുന്നതിന് പ്രത്യേക നിയമാവലിയും നഗരസഭ തയ്യാറാക്കിയിട്ടില്ല.
കൃത്യമായ വ്യവസ്ഥകളില്ലാതെ പണം വാങ്ങുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഇതോടൊപ്പം ബിനാലെ ശിൽപ്പങ്ങളുടെ പരിപാലനും നഗരസഭ കൃത്യമായി നടത്തുന്നില്ലെന്നുള്ള ആരോപണവും ഉയർന്നിരുന്നു.
ബീച്ചിന്റെ ഏറ്റവും ഹൃദയഭാഗത്ത് ശൗചാലയം സ്ഥാപിച്ചതും വിവാദത്തിത് കാരണമായിരുന്നു.
ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിന്റെ പ്രവേശന കവാടത്തിൽ തന്നെ ഏറ്റവും മോശപ്പെട്ട രീതിയിൽ ശൗചാലയം പണിതു വെച്ചിരിക്കുന്നത് പൊളിച്ചു മാറ്റണമെന്നും അല്ലാത്തപക്ഷം തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്നും സി.പി.എം ഉൾപ്പടെ നിലപാട് എടുത്തിരുന്നു