പരിസരവാസികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വടകരയിൽ ആശുപത്രി അടച്ചുപൂട്ടാൻ ആരോ​ഗ്യവകുപ്പിന്റെ നിർദ്ദേശം

വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയതിനെ തുടർന്നാണ് സി.എം. ആശുപത്രി അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിരിക്കുന്നത്.

New Update
vadakara-hospital-water-contamination

വടകര: വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും നിരവധി പേർക്ക് മഞ്ഞപ്പിത്തവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വടകരയിൽ സി.എം. ആശുപത്രി അടച്ചുപൂട്ടാൻ വടകര നഗരസഭ ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. 

Advertisment

വീടുകളിലെ കിണറുകളിൽ അമോണിയവും കോളിഫോം ബാക്ടീരിയയും കണ്ടെത്തിയതിനെ തുടർന്നാണ് സി.എം. ആശുപത്രി അടച്ചുപൂട്ടാൻ നിർദ്ദേശിച്ചിരിക്കുന്നത്.


ഈ ആശുപത്രിക്ക് സമീപമുള്ള 15 ഓളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചിരിക്കുന്നത്.


വീട്ടുകാർ കിണറുകളിലെ വെള്ളം പരിശോധനക്കയച്ചപ്പോഴാണ് അമോണിയത്തിൻ്റെ അളവ് ക്രമാതീതമായി ഉയർന്നതായും കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യവും കണ്ടെത്തിയത്. 

അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആശുപത്രിയുടെ മലിനീകരണ പ്ലാൻ്റിൽ നിന്നും പൈപ്പിലൂടെ മലിന ജലം ഒഴുക്കുന്നതായി കണ്ടെത്തിയിരുന്നു.


ആശുപത്രിയുടെ മുൻവശത്തുള്ള ഫാർമസിയുടെ മുമ്പിൽ സ്ലാബിട്ട് ടൈൽ പാകിയതിനുള്ളിൽ ഒരു കിണർ കണ്ടെത്തിയിരുന്നു. 


ഈ കിണറിലെ വെള്ളം ആശുപത്രിയിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായും കണ്ടെത്തി. നഗരസഭാ അധികൃതരുടെ നടപടിയെ തുടർന്ന് ആശുപത്രിയിലെ ഒ.പി പരിശോധന നിർത്തിവെച്ചു.

മലിനീകരണ നിയന്ത്രണ ബോർഡും സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.

Advertisment