/sathyam/media/media_files/2025/06/23/vd-satheesan-the-leader-2-2025-06-23-16-09-40.jpg)
തിരുവനന്തപുരം: ക്രിസ്മസ് കാലത്തും രാജ്യത്ത് ഉടനീളം ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളും ഭീഷണികളും തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ.
2024-ല്‍ മാത്രം ക്രൈസ്തവ സമൂഹത്തിനെതിരെ 830 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഈ വര്‍ഷം ഒക്ടോബര്‍ വരെ 706 അക്രമ സംഭവങ്ങള്‍ രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആരാധനകളും പ്രാര്‍ത്ഥനാ കൂട്ടായ്മകളും തടയപ്പെടുകയും ക്രൈസ്തവര്‍ ആക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
മധ്യപ്രദേശിലെ ജബല്‍പൂരില്‍ ആരാധനയ്ക്കിടെ കാഴ്ചപരിമിതിയുള്ള സ്ത്രീയെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചതായും, ഛത്തീസ്ഗഡില്‍ ശവസംസ്‌കാരം അനുവദിക്കാതിരിക്കുകയും തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍ കത്തിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിസ്മസ് തലേന്ന് ചില പ്രദേശങ്ങളില്‍ ബന്ദ് പ്രഖ്യാപിച്ച് ഒരു തരത്തിലുള്ള ക്രിസ്മസ് ആരാധനകളും നടത്തരുതെന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും ആരോപണമുണ്ട്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ ക്രിസ്മസ് അവധി പിന്‍വലിച്ചതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി.
/filters:format(webp)/sathyam/media/media_files/2025/12/24/images-97-2025-12-24-17-03-27.jpg)
ബൈബിള്‍ വിതരണം ചെയ്തെന്നാരോപിച്ച് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബൈബിള്‍ വിതരണം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നിരിക്കെ,
മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ പേരില്‍ ആരാധനകള്‍ക്കും പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ക്കുമെതിരെ കേസെടുക്കുന്നത് മതസ്വാതന്ത്ര്യത്തിനുമേല്‍ കടന്നുകയറ്റമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ക്രിസ്മസുമായി ബന്ധപ്പെട്ട നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളും വില്‍ക്കുന്ന കടകള്‍ക്കുമേല്‍ വരെ ആക്രമണം നടന്നതായും അദ്ദേഹം ആരോപിച്ചു.
കേരളം സമാധാനപരമാണെന്ന വിലയിരുത്തലുകള്‍ക്കിടയിലും പാലക്കാട് കരോള്‍ സംഘത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ അദ്ദേഹം പരാമര്‍ശിച്ചു. ആക്രമണത്തെ ബി.ജെ.പി നേതാക്കള്‍ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
/filters:format(webp)/sathyam/media/media_files/2025/12/24/ka-2-897x538-2025-12-24-17-04-12.jpg)
തിരുവനന്തപുരം പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ഓഫീസിലെ ക്രിസ്മസ് ആഘോഷത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ഉള്‍പ്പെടുത്തണമെന്ന ബി.എം.എസ് നേതാവിന്റെ ആവശ്യത്തെ തുടര്‍ന്ന് ആഘോഷം പിന്‍വലിക്കേണ്ടിവന്നതും ആശങ്കാജനകമാണെന്നും സതീശൻ പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അഞ്ചു വര്‍ഷമായി പ്രവര്‍ത്തനരഹിതമാണെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
/filters:format(webp)/sathyam/media/media_files/2025/12/24/karol-2-2025-12-24-07-48-10-2025-12-24-17-04-12.webp)
മതേതര രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളെയും സംരക്ഷിക്കേണ്ട സര്‍ക്കാരുകള്‍ ആരാധന നടത്താനോ ക്രിസ്മസ് ആഘോഷിക്കാനോ അനുവദിക്കാത്ത അവസ്ഥ ഗുരുതരമാണെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധവും ചെറുത്തുനില്‍പ്പും ഉയര്‍ന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് ഉടനീളം ക്രിസ്മസ് ആഘോഷിക്കാന്‍ കഴിയാത്ത ക്രൈസ്തവ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുണ്ടെന്നും മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് അവസാനിപ്പിച്ച് ആയുധം താഴെ വയ്ക്കാന്‍ സംഘ്പരിവാര്‍ സംഘടനകള്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us