സതീശനെ കേസില്‍ കുരുക്കാന്‍ കേന്ദ്രത്തെ കൂട്ടുപിടിച്ച് സര്‍ക്കാര്‍. ലണ്ടനില്‍ പോവാന്‍ അനുമതി നല്‍കിയത് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മാത്രമെന്ന് വിജിലന്‍സ്. നിയമസഭാ സെക്രട്ടറി എന്‍.ഒ.സി നല്‍കിയതും സ്വകാര്യ സന്ദര്‍ശനത്തിന് മാത്രം. ഇത് യുകെയില്‍ പോയി ഫണ്ട് പിരിവിനായി സതീശന്‍ ദുരുപയോഗം ചെയ്തു. വിദേശ ഫണ്ട് കേരളത്തിലെത്തിക്കാനുള്ള ഗൂഢാലോചന നടന്നതായി പുതിയ കണ്ടെത്തല്‍

സതീശന് ലണ്ടനില്‍ പോവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മാത്രമായാണെന്നാണ് വിജിലന്‍സിന്റെ കണ്ടുപിടുത്തം.

New Update
pinarai vijayan vd satheesan-2

തിരുവനന്തപുരം: പ്രളയ പുനരധിവാസത്തിന് നടപ്പാക്കിയ പുനര്‍ജനി പദ്ധതിക്കായി ലണ്ടനില്‍ നിന്ന് പണം പിരിച്ചതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കുരുക്കാന്‍ കേന്ദ്രത്തെ കൂട്ടുപിടിച്ച് സര്‍ക്കാര്‍. 

Advertisment

സതീശന് ലണ്ടനില്‍ പോവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് മാത്രമായാണെന്നാണ് വിജിലന്‍സിന്റെ കണ്ടുപിടുത്തം.


സ്വകാര്യ സന്ദര്‍ശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമാണ് വി.ഡി സതീശന് യുകെയിലേക്ക് പോകാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

vd satheesan

ലണ്ടന്‍ യാത്രയ്ക്ക് അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പൊളിറ്റിക്കല്‍ ക്ലിയറന്‍സില്‍ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറി സതീശന്റെ യുകെ യാത്രയ്ക്കായി എന്‍ഒസി നല്‍കിയതും സ്വകാര്യ സന്ദര്‍ശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമാണ്. 

ഈ യാത്രാനുമതിയാണ് യുകെയില്‍ പോയി ഫണ്ട് പിരിവിനായി വി ഡി സതീശന്‍ ദുരുപയോഗം ചെയ്തതെന്നാണ് വിജിലന്‍സ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് സതീശന്‍ യുകെയില്‍ പോയതും കൃത്യമായ പ്ലാനോടെയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യുകെ യാത്രയിലും ക്രമക്കേടുണ്ടെന്നും വിജിലന്‍സ് പറയുന്നത്.


സതീശന്റെ യുകെ യാത്രയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണവും വിദേശ ഫണ്ട് കേരളത്തിലെത്തിക്കാനുള്ള ഗൂഢാലോചനയും നടന്നതായി വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മണപ്പാട്ട് ഫൌണ്ടേഷന്‍ മലയാളികള്‍ക്കായി യുകെയില്‍ നടത്തിയ പരിപാടിയില്‍ വി ഡി സതീശന്‍ പങ്കെടുത്ത ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. 


ഇത് എഫ്സിആര്‍എ നിയമത്തിന്റെ സെക്ഷന്‍ 3 (2) (a) യുടെ കൃത്യമായ ലംഘനമാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

വി ഡി സതീശന്‍ എംഎല്‍എ സ്ഥാനം ദുരുപയോഗം ചെയ്ത് മണപ്പാട്ട് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയില്‍ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നീറ്റ ജലാറ്റിന്‍ കമ്പനിയുടെ സിഎസ്ആര്‍ ഫണ്ട് 'പുനര്‍ജ്ജനി പദ്ധതി'ക്കായി ദുരുപയോഗം ചെയ്തതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. 

pinarai vijayan vd satheesan

പുനര്‍ജനി പദ്ധതിക്കായി ലണ്ടനില്‍ നിന്ന് പണം പിരിച്ചതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. 


സര്‍ക്കാര്‍ ഇതേക്കുറിച്ച് നിയമോപദേശം തേടിയിരിക്കുകയാണ്. പുനര്‍ജ്ജനി പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷന്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ 2018 നവംബര്‍ 27മുതല്‍ 2022 മാര്‍ച്ച് 8വരെ പണമെത്തിയിട്ടുണ്ട്. ലഭ്യമായ രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ പുനര്‍ജ്ജനി പദ്ധതിക്കായി 1,27,33,545. 24 രൂപ പിരിച്ചെടുത്തതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.  


മണപ്പാട്ട് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അമീര്‍ അഹമ്മദാണ് സതീശന് വേണ്ടി കോംപ്ലിമെന്ററി ടിക്കറ്റ് തരപ്പെടുത്തിയത്. സതീശന്റെ യുകെയിലെ താമസ സൗകര്യവും മറ്റു ചെലവുകളും വഹിച്ചത് മണപ്പാട്ട് ഫൗണ്ടേഷനാണെന്ന് ചെയര്‍മാന്‍ അമീര്‍ അഹമ്മദ് വിജിലന്‍സിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment