ഖജനാവില്‍ നിന്നും പണമെടുത്ത് സി.പി.എം തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത് അംഗീകരിക്കാനാകില്ല; സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന ക്വിസ് മത്സരത്തില്‍ എല്ലാ ചോദ്യങ്ങള്‍ക്കും പിണറായി വിജയന്‍ എന്ന ഉത്തരം കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്ന നാണംകെട്ട പരിപാടിയില്‍ നിന്നും പിന്മാറാന്‍ മുഖ്യമന്ത്രി തയാറാകണം, സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്ന് വി ഡി സതീശന്‍

തിരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പാണ് ക്വിസ് മത്സരം. എല്ലാ ചോദ്യങ്ങള്‍ക്കും കുട്ടികളെ കൊണ്ട് പിണറായി വിജയന്‍ എന്ന ഉത്തരം പറയിപ്പിക്കുകയാണ്.

New Update
vd satheesan

തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവിലാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിക്ക് നാണമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

Advertisment

അദ്ദേഹം ഭരിക്കുന്ന പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്റ് ക്വിസ് മത്സരം നടത്തി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പിണറായി വിജയനെന്ന് വരുത്തിതീര്‍ക്കുന്ന നാണംകെട്ട പരിപാടി കേരളത്തില്‍ ആരും ചെയ്തിട്ടില്ല എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. 


തിരഞ്ഞെടുപ്പിന് രണ്ടു മാസം മുന്‍പാണ് ക്വിസ് മത്സരം. എല്ലാ ചോദ്യങ്ങള്‍ക്കും കുട്ടികളെ കൊണ്ട് പിണറായി വിജയന്‍ എന്ന ഉത്തരം പറയിപ്പിക്കുകയാണ്. സര്‍ക്കാര്‍ ചെലവിലാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നത്. ഈ നാണംകെട്ട പരിപാടി മുഖ്യമന്ത്രിക്ക് വ്യക്തിപരമായി നാണക്കേടായി മാറും. ഇത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

കേരളത്തിന് തന്നെ ഇത് നാണക്കേടാണ്. കേരളത്തിന് അപമാനകരമായ ഈ പരിപാടി അവസാനിപ്പിക്കണം. സി.പി.എം വോളന്റിയര്‍മാര്‍ സര്‍ക്കാര്‍ ചെലവില്‍ വീടുകളില്‍ പോകുന്ന പരിപാടിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 


തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം സ്വന്തം കാശെടുത്ത് ചെയ്താല്‍ മതി. നിങ്ങള്‍ എന്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതിലും ഞങ്ങള്‍ക്ക് വിരോധമില്ല. സര്‍ക്കാരിന്റെ കാശെടുത്ത് ഈ പണി ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി. 


സര്‍ക്കാരിന്റെ പണം എടുത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാല്‍ അത് ചെയ്യുന്ന ഉദ്യോഗസ്ഥരും ഉത്തരവാദികളാകും. ഏതറ്റം വരെയും നിയമയുദ്ധം നടത്തി, സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്ന പണം തിരിച്ചടപ്പിക്കുക തന്നെ ചെയ്യുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment