കൊച്ചി: കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന അപകടത്തില്‍ മന്ത്രിമാരുടെയും സര്‍ക്കാരിന്റെയും സമീപനം നിരുത്തരവാദപരമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു.
രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സമയത്ത്, മന്ത്രി അവിടെയെത്തി ആരോഗ്യവകുപ്പിന്റെ നേട്ടങ്ങള്‍ പുകഴ്ത്തിയതില്‍ അദ്ദേഹം കടുത്ത വിമര്‍ശനം ഉന്നയിച്ചു. മന്ത്രി വീണാ ജോര്‍ജ് 'ഒന്നും നഷ്ടപ്പെട്ടിട്ടില്ല' എന്ന് പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നും സതീശന്‍ ആരോപിച്ചു.
ചാണ്ടി ഉമ്മന്‍ എം.എല്‍.എ സ്ഥലത്തെത്തി ബഹളം ഉണ്ടാക്കിയതിനു ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്നും, ദുരന്തത്തില്‍പ്പെട്ട കുടുംബത്തിലെ ഒരാളെയും സര്‍ക്കാര്‍ ആശ്വസിപ്പിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മകളുടെ ഗുരുതര രോഗചികിത്സയ്ക്കായി മെഡിക്കല്‍ കോളജില്‍ എത്തിയ ബിന്ദുവിന്റെ കുടുംബം വീടുപണി പോലും പൂര്‍ത്തിയാക്കാത്ത അവസ്ഥയിലാണെന്നും, കുറഞ്ഞത് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും, കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും, കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
'വീണാ ജോര്‍ജ് ഒരു നിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹയല്ല. ആരോഗ്യമേഖലയെ മന്ത്രി വെന്റിലേറ്ററിലാക്കിയിരിക്കുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന്, നൂല്‍, പഞ്ഞി പോലുമില്ല.
മരുന്ന് വിതരണക്കമ്പനികള്‍ക്ക് കോടികള്‍ നല്‍കാനുള്ളത് കുടിശികയാകുന്നതിനാല്‍ മരുന്ന് സപ്ലൈ പോലും നിലച്ചിരിക്കുകയാണ്. പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് പുറത്തുനിന്ന് വാങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നു. പിന്നെ എന്തിനാണ് സര്‍ക്കാര്‍ ആശുപത്രികള്‍?' എന്നായിരുന്നു വി.ഡി. സതീശന്റെ ചോദ്യം.
'എന്തു സംഭവിച്ചാലും മന്ത്രി റിപ്പോര്‍ട്ട് തേടിക്കൊണ്ടിരിയ്ക്കലാണ്. മന്ത്രിക്ക് ലഭിച്ച റിപ്പോര്‍ട്ടുകള്‍ എല്ലാം കൂട്ടിയാല്‍ അഞ്ചാറ് വോള്യമെങ്കിലും ഉണ്ടാകും,' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പരിഹാസം.