ഞങ്ങളുടെ മുന്നണിയില്‍ വെല്‍ഫയര്‍പാര്‍ട്ടിയില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുതല്‍ അവര്‍ യു.ഡി.എഫിനു പിന്തുണ കൊടുക്കുകയാണ്. ഞങ്ങള്‍ ആ പിന്തുണ സ്വീകരിച്ചു. ലീഗിനു തിവ്രവാദം പോരാ എന്നു പറഞ്ഞു പാര്‍ട്ടി വിട്ടുപോയവര്‍ രൂപീകരിച്ച ഐ.എന്‍.എലിനെ ചേര്‍ത്തുപിടിച്ചാണു പിണറായി വിജയന്‍ ഇന്നു നില്‍ക്കുന്നത്

New Update
satheesan

കോട്ടയം: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ യു.ഡി.എഫിനു തിരിച്ചടി ഉണ്ടായിരുന്നു. അന്നത്തെ സാഹചര്യമല്ല ഇന്ന്. ഉപതെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഇതു വ്യക്തമാക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കഴിഞ്ഞ നാലര വര്‍ഷക്കാലം ലോക്കല്‍ ബോഡിയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായിരുന്നു മേല്‍കൈ. ഇന്ന് ഒരുപാട് സാമൂഹ്യ ഘടകങ്ങള്‍ ഒന്നിച്ചു ചേരുന്ന ഒരു പ്ലാറ്റ്‌ഫോമായി മാറി. ഇപ്പോള്‍ പാര്‍ട്ടികള്‍ യു.ഡി.എഫില്‍ ചേരാന്‍ അപേക്ഷ നല്‍കി കഴിഞ്ഞു.

Advertisment

ജമാത്തെ ഇസ്ലാമിയുമായി കൂട്ടു കൂടിയതു സി.പി.എമ്മാണ്. മുപ്പതു വര്‍ഷം തോളില്‍ കൈയ്യിട്ടു നടന്നവരാണ് അവര്‍. താന്‍ ആറു തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എല്ലാ തെരഞ്ഞെടുപ്പിലും എനിക്കെതിരെ ജമാത്തെ ഇസ്ലാമി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ അവര്‍ രൂപകീരിച്ച ആ വെല്‍ഫയര്‍ പാര്‍ട്ടി കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു മുതല്‍ യു.ഡി.എഫിനു പിന്തുണ കൊടുക്കുകയാണ്. ഞങ്ങള്‍ ആ പിന്തുണ സ്വീകരിച്ചു. അവരുടെ വോട്ടു ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, ഞങ്ങളുടെ മുന്നണിയില്‍ വെല്‍ഫയര്‍പാര്‍ട്ടിയില്ല.

ബാബറി മസ്ജിത് തകര്‍ന്നപ്പോള്‍ കലാപം ഉണ്ടാകാതിരിക്കാന്‍ ഏറ്റവും ശക്തമായി ശബ്ദം ഉയര്‍ത്തിയതു മുസ്ലീം ലീഗാണ്. ലീഗ് അങ്ങനെ ചെയ്തതു തെറ്റാണ് എന്നു പറഞ്ഞു. ലീഗിനു തിവ്രവാദം പോരാ എന്നു പറഞ്ഞു പാര്‍ട്ടി വിട്ടുപോയവര്‍ രൂപീകരിച്ച ഐ.എന്‍.എലിനെ ചേര്‍ത്തുപിടിച്ചാണു പിണറായി വിജയന്‍ ഇന്നു നില്‍ക്കുന്നത്. അവരുടെ മന്ത്രിവരെ കേരളത്തില്‍ ഉണ്ടായി.

കേന്ദ്രം കൊണ്ടുവന്ന ലേബര്‍ കോഡിന്റെ കരട് സത്യവാങ്മൂലം 2021ല്‍ തന്നെ സംസ്ഥനാ സര്‍ക്കാര്‍ തയാറാക്കിവെച്ചിരിക്കുകയാണ്. പി.എം. ശ്രീ പോലെ ഇതും സര്‍ക്കാര്‍ ജനങ്ങളെ പറ്റിക്കുന്നതിനു തുല്യമാണ്. നാലു ലേബര്‍ കോഡിന്റെ കാര്യത്തിലും കരട് തയാറാക്കി ബി.ജെ.പിക്കു വിധേയമായി നില്‍ക്കുകയാണു കേരളത്തിലെ സര്‍ക്കാര്‍. സ്വര്‍ണകൊള്ളയില്‍ സര്‍ക്കരിനെതിരെ ബി.ജെ.പി പ്രതിഷേധം നടത്താത്തത് ഇതിനു തെളിവാെണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Advertisment