നവകേരള സര്‍വെയുടെ പേരില്‍ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത് ഖജനാവിലെ പണമാണെന്ന് വിഡി സതീശൻ; പത്ത് വര്‍ഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ കേരളം നന്നാക്കാന്‍ സര്‍വെ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് ; ശബരിമല യുവതി പ്രവേശത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് പറയുന്ന സി.പി.എമ്മും സര്‍ക്കാരും തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുന്നുവെന്നും സതീശൻ

New Update
vd satheesan the leader

പാലക്കാട്: സര്‍ക്കാര്‍ ആരംഭിച്ച നവകേരള സര്‍വെയെ പ്രതിപക്ഷം ശക്തിയായി എതിര്‍ത്തിരുന്നു. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വോളന്റിയര്‍മാരായി നിശ്ചയിച്ച് നവകേരള സര്‍വെയ്ക്ക് വേണ്ടി സി.പി.എം സര്‍ക്കുലര്‍ ഇറക്കി. സി.പി.എം പരിപാടി ഏറ്റെടുത്ത സര്‍ക്കാരാണ് വോളന്റിയര്‍മാര്‍ക്ക് പണം നല്‍കുന്നത്. സി.പി.എമ്മുകാരെയും ഡി.വൈ.എഫ്.ഐക്കാരെയും ഉപയോഗിച്ച് സര്‍വെ നടത്തി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും സര്‍ക്കാര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും നടത്തിയ ശ്രമമാണ് നവകേരള സര്‍വെ. സര്‍വെ നിയമവിരുദ്ധമാണെന്നും നിര്‍ത്തിവയ്ക്കണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

Advertisment

v d satheesan

സര്‍വെയ്ക്ക് പണം എടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചടിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തിന് ഹൈക്കോടതി അടിവരയിട്ടിരിക്കുകയാണ്. നികുതി പണത്തില്‍ നിന്നും കോടികള്‍ ചെലവഴിച്ച് തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടിയാണ് മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡ് കേരളം മുഴുവന്‍ സ്ഥാപിച്ചിരിക്കുന്നത്. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്ത്. 

കോളനികള്‍ കയറി ഇറങ്ങി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതാണോ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ജോലി? സി.പി.എം നേതാക്കള്‍ വിതരണം ചെയ്യേണ്ട സര്‍ക്കാരിന്റെ ഇല്ലാത്ത നേട്ടങ്ങളാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വീടുകളില്‍ എത്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിന് എതിരായ തരിച്ചടിയാണ് കോടതി വിധി. കെ.എസ്.യു ജനറല്‍ സെക്രട്ടറി മുബാസ് ഓടക്കാലി  നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. 

കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നു. സര്‍ക്കാരിന്റെ പണമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ശ്രമിച്ചത്. പത്ത് വര്‍ഷത്തെ ഭരണം അവസാനിക്കുമ്പോഴാണോ കേരളം നന്നാക്കുന്നതിനുള്ള സര്‍വെ നടത്തേണ്ടത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും പണം നല്‍കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. 

vd satheesan

ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഉരുണ്ട് കളിക്കുകയാണ്. മുഖ്യമന്ത്രിയും മിണ്ടുന്നില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം എടുക്കുമെന്ന് പറയുന്നവര്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയാണ്. യുവതീ പ്രവേശനത്തിന് അനുകൂലമായി നല്‍കിയ സത്യവാങ്മൂലം തിരുത്തുമോ എന്നതില്‍ സര്‍ക്കാര്‍ മറുപടി പറയുന്നില്ല. മാറ്റം ഏതു കാര്യത്തിനും ഉണ്ടാകും മാറ്റം അനിവാര്യമാണെന്നുമുള്ള അവ്യക്തമായ മറുപടിയാണ് സി.പി.എം സംസ്ഥാന സെക്രട്ടറി നല്‍കിയത്. നിയമമന്ത്രിയും അതാണ് പറയുന്നത്. 

യുവതീ പ്രവേശനത്തെ പിന്തുയ്ക്കുന്നുണ്ടോ ഇല്ലയോ എന്നാണ് പറയേണ്ടത്. ആചാരം സംരക്ഷിക്കണം എന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് സംഘടനകളെ വിളിച്ചപ്പോഴും യുവതീ പ്രവേശന നിലപാട് തിരുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്. സര്‍ക്കാരും പൊലീസും ഗൂഡാലോചന നടത്തിയാണ് ശബരിമലയില്‍ രണ്ടു യുവതികളെ കൊണ്ടു വന്നത്. സി.പി.എമ്മിന് ഇപ്പോഴും നവേത്ഥാന നിലപാടാണോ? മനസിലാകുന്ന ഭാഷയില്‍ നിലപാട് പറയാന്‍ സി.പി.എം തയാറാകണം. 

അയ്യപ്പ സംഗമത്തിന്റെ പേരിലും വന്‍ തട്ടിപ്പാണ് നടത്തിയത്. 600 പേര്‍ പങ്കെടുത്ത പരിപാടിയില്‍ 3000 പേര്‍ക്ക് പ്രഭാത ഭക്ഷണം നല്‍കിയത് എങ്ങനെയാണ്? കിടക്ക പോലും കാണാനില്ല. ഇഷ്ടപ്പെട്ടവര്‍ക്ക് പന്തല്‍ കെട്ടാന്‍ സര്‍ക്കാര്‍ പണം നല്‍കാനാകില്ല. അയ്യപ്പനേക്കാള്‍ മുഖ്യമന്ത്രിയുടെ വലിയ പടം വച്ചവര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ നിന്നും എങ്ങനെ കൈകഴുകും? ആരൊക്കെ പണം തന്നു എന്നതു പോലും പണമില്ല. ദേവസ്വം മന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. മാരുതി കാറില്‍ കുതിരയെ കൊണ്ടുവന്ന ആളുകളാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പ് നടത്തിയത്. 

വ്യക്തികളുമായും സംഘടനകളുമായും യു.ഡി.എഫ് നടത്തിയ ചര്‍ച്ച പുറത്ത് പറയേണ്ടപ്പോള്‍ പറയും. നെല്‍ കര്‍ഷകര്‍ക്ക് ഒരു സഹായവും ഈ സര്‍ക്കാര്‍ നല്‍കുന്നില്ല. സംഭരണത്തിനുള്ള പണം പോലും നല്‍കുന്നില്ല. നെല്‍ കര്‍ഷകരെ ഇത്രത്തോളം പ്രയാസത്തിലാക്കിയ ഒരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തുക വര്‍ധിപ്പിച്ചപ്പോഴും കേരളം ഇന്‍സെന്റീവ് കുറച്ചു. 

എം.വി ഗോവന്ദന്റെ ജാഥയില്‍ പലയിടത്തും കസേരകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. യു.ഡി.എഫ് ജാഥയില്‍ പത്തിരട്ടി ആളുകളാണ് പങ്കെടുക്കുന്നത്. ഗോവിന്ദന് പറയുന്നത് മനസിലാകാത്തതു കൊണ്ടാണോയെന്ന് സംശയമുണ്ട്. സി.പി.എമ്മിന്റെ പി.ആര്‍ നാടകമൊന്നും യു.ഡി.എഫ് ജാഥയിലില്ല. 

മദ്യനിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയതിന് മുന്നോടിയായി കമ്പനി ഉടമകളും എക്‌സൈസ് മന്ത്രിയും തമ്മില്‍ ഗൂഡാലോചന നടത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. യു.ഡി.എഫ് അധികാരത്തില്‍ എത്തുമ്പോള്‍ കൃത്യമയ മദ്യനയമുണ്ടാകും. ഡല്‍ഹി മദ്യ ദുരന്തത്തില്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയെ യു.ഡി.എഫ് കൊണ്ടുവരില്ലെന്നും സതീശൻ പറഞ്ഞു.

Advertisment