വീണാ ജോര്‍ജിനെതിരെ നടന്നത് കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയം, അക്രമികളുടെ വിളയാട്ടം; രാഷ്ട്രീയ ആഭാസമെന്ന് മുഖ്യമന്ത്രി

New Update
Screenshot 2026-02-25 172248

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയത്തെയാണ് വ്യക്തമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Advertisment

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല - ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

റെയില്‍വേ പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. 

എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക എന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. 

തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന കോണ്‍ഗ്രസിന്റെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു അക്രമികളിലൂടെ പുറത്തുവന്നത്. സംഭവം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന രീതി കോണ്‍ഗ്രസ് നേതൃത്വം അവസാനിപ്പിച്ചേ പറ്റൂ എന്ന് സിപിഎം നേതാവ് ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കെഎസ്‌യു ഗുണ്ടകള്‍ നടത്തിയ ഈ ഗുരുതരമായ ആക്രമണം അത്യന്തം അപലപനീയമാണ്.

പ്രതിപക്ഷ നേതാവിന്റെ ജാഥയുടെ പരാജയത്തിലും ആരോഗ്യ വകുപ്പിനെതിരെ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞു എന്നതിലുമുള്ള വിരോധം മന്ത്രിയെ ആക്രമിച്ചല്ല തീര്‍ക്കേണ്ടത്. കോണ്‍ഗ്രസ് നേതൃത്വം മന്ത്രിയോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണമെന്നും ജോണ്‍ ബ്രിട്ടാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Advertisment