/sathyam/media/media_files/RD7KLR2iQwDn7ogeE8XB.jpg)
തിരുവനന്തപുരം: അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ജനങ്ങൾക്ക് മനസിലാവാത്തതും അവരെ നേരിട്ട് ബാധിക്കാത്തതുമായ വിഷയങ്ങളുമായാണ് സർക്കാരിനെ പ്രതിപക്ഷം ആക്രമിച്ചത്. സ്പ്രിംഗ്ളർ, ബ്രിവറി, ബ്രൂവറി, നയതന്ത്ര സ്വർണക്കടത്ത്, കരിമണൽ ഖനനം, ഐ.ടി സേവനം നൽകാതെ മാസപ്പടി തുടങ്ങിയ വിഷയങ്ങളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം പ്രതിപക്ഷം സർക്കാരിനെതിരേ ആയുധമാക്കിയത്.
എന്നാൽ സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയമാണ് ഇപ്പോൾ പ്രതിപക്ഷത്തിന് വീണു കിട്ടിയിരിക്കുന്നത്. ആരോഗ്യ മേഖലയിലെ അപര്യാപ്തതകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞു വീഴുകയും ചെയ്തതോടെ നമ്പർ വൺ ആരോഗ്യ കേരളം എന്ന സർക്കാരിന്റെ പ്രചാരണം പൊളിഞ്ഞു.
ആരോഗ്യ മേഖലയിലെ ഗുരുതര വീഴ്ചകൾ കേരളത്തിലെ ഓരോ ജനങ്ങളെയും നേരിട്ട് ബാധിക്കുന്നതുമാണ്. അതിനാൽ വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രധാന പ്രചാരണ വിഷയമായി ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാൻ പ്രതിപക്ഷത്തിന് കഴിയും.
കോവിഡ് കാലത്ത് ജനങ്ങളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് കൈമാറുന്നെന്നും ഡേറ്റ കൈമാറ്റത്തിൽ കോടികളുടെ അഴിമതിയുണ്ടെന്നുമായിരുന്നു മുൻപ് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല സർക്കാരിനെതിരേ ആയുധമാക്കിയത്.
ഇത് സാധാരണ ജനങ്ങൾക്ക് ദഹിക്കുന്നതായിരുന്നില്ല. പിന്നീട് യു.എ.ഇയുടെ നയതന്ത്ര ചാനലിലൂടെ നടന്ന സ്വർണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തിരിച്ച് സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ജനങ്ങൾ അതും സ്വീകരിച്ചില്ല.
ഫലത്തിൽ ഈ രണ്ട് പ്രചാരണ ആയുധങ്ങളും ഗുണകരമാവാതിരുന്നതാണ് രണ്ടാം പിണറായി സർക്കാരിന് വഴിയൊരുക്കിയത്. പിന്നീട് ബ്രുവറികൾക്ക് അനുമതി നൽകുന്നതും മുഖ്യമന്ത്രിയുടെ മകൾ കരിമണൽ കമ്പനിക്ക് ഐ.ടി സേവനം നൽകാതെ മാസപ്പടി വാങ്ങുന്നതുമടക്കം പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളും ജനങ്ങളിലേക്കെത്തിക്കാനായില്ല.
എന്നാൽ നമ്പർ വൺ ആരോഗ്യ കേരളം എന്ന് പ്രചാരണം നടത്തിയിരുന്ന സർക്കാരിനേറ്റ വൻ തിരിച്ചടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടറുടെ വെളിപ്പെടുത്തലും കോട്ടയത്തെ കെട്ടിടം ഇടിഞ്ഞുവീണുള്ള വീട്ടമ്മയുടെ ദാരുണ മരണവും.
കോട്ടയത്തെ ഇടിഞ്ഞുവീണ കെട്ടിടം ഉപേക്ഷിച്ചതാണെന്നും അവശിഷ്ടങ്ങൾക്കടിയിൽ ആരുമില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞതാണ് രക്ഷാപ്രവർത്തനം മണിക്കൂറുകളോളം വൈകിപ്പിച്ചത്.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകാൻ പൊലീസും ഫയർഫോഴ്സും ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടറും സ്ഥലത്തുള്ളപ്പോൾ മന്ത്രിക്ക് എങ്ങനെ ഇക്കാര്യം പ്രഖ്യാപിക്കാനാവും എന്നതിലാണ് ഗുരുതര നിയമപ്രശ്നമുള്ളത്.
ആരോ പറഞ്ഞു കേട്ടു എന്ന തൊടുന്യായവുമായി ഉത്തരവാദിത്തപ്പെട്ട മന്ത്രി രക്ഷാപ്രവർത്തനം മണിക്കൂറുകളോളം തടസപ്പെടുത്തിയതും ഒരു വീട്ടമ്മയുടെ ജീവൻ നഷ്ടമായതും ഗുരുതരമായ കേസിനും വഴിതുറക്കുന്നതാണ്.
പ്രതിപക്ഷം ഉടൻ മന്ത്രിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. കോടതിയിൽ മന്ത്രിയുടെ നിരുത്തരവാദപരമായ നിലപാട് പ്രതിപക്ഷം തുറന്നുകാട്ടും. കോടതിയിൽ തിരിച്ചടിയേറ്റാൽ മന്ത്രി വീണയ്ക്ക് രാജിവയ്ക്കേണ്ടി വരും. ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന് ഊർജ്ജം പകരുന്നതായിരിക്കും. നിയമപോരാട്ടങ്ങൾക്കുള്ള നിയമോപദേശം നിയമവിദഗ്ദ്ധരിൽ നിന്ന് പ്രതിപക്ഷം തേടിയിട്ടുണ്ട്.
പ്രതിപക്ഷം ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ മുഖ്യ പ്രചാരണ വിഷയമാക്കി തിരഞ്ഞെടുപ്പുകളെ നേരിട്ടാൽ സർക്കാരിന് വൻ തിരിച്ചടിയായിരിക്കും ഫലം. എല്ലാ മെഡിക്കൽ കോളേജുകളിലും ഗുരുതര പ്രശ്നങ്ങളാണുള്ളത്.
മാത്രമല്ല, ജില്ലാ- താലൂക്ക് ആശുപത്രികളിലും മരുന്നും സൗകര്യവും ചികിത്സയുമില്ലാതെ ജനങ്ങൾ വലയുന്നു. മിക്കടയിടത്തും സൗകര്യങ്ങളില്ലാതെ ശസ്ത്രക്രിയകളടക്കം മാറ്റിവയ്ക്കുന്നു. മരുന്ന് പർച്ചേസും കാര്യക്ഷമമല്ല. ഒരിക്കൽ നിർമ്മാർജ്ജനം ചെയ്തെന്ന് പ്രഖ്യാപിച്ച രോഗങ്ങളടക്കം തിരിച്ചുവരുന്നു.
നിപ്പയെ തുരത്തിയെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ കോഴിക്കോട്ട് ആഘോഷം നടത്തിയതാണ്. തുടർച്ചയായ വർഷങ്ങളിൽ പിന്നീട് നിപ്പയുണ്ടായി. ഇക്കൊല്ലവും പാലക്കാട്ട് നിപ്പ റിപ്പോർട്ട് ചെയ്തു. ഇതെല്ലാം കേരളത്തിന്റെ ആരോഗ്യ മേഖലയിലെ പാളിച്ചകളും വീഴ്ചകളുമായി കാണാവുന്നതാണ്.
ഇതെല്ലാം പ്രചാരണ വിഷയങ്ങളായി പ്രതിപക്ഷം തിരഞ്ഞെടുപ്പുകളിൽ സർക്കാരിനെതിരേ ആഞ്ഞടിച്ചാൽ മൂന്നാം തുടർഭരണം എന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസം വെറും സ്വപ്നമായി അവശേഷിക്കും. വി.ഡി സതീശന്റെ നേതൃത്വത്തിൽ ഇതിനുള്ള കരുക്കൾ നീക്കുകയാണ് പ്രതിപക്ഷം.