ആരോഗ്യ മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധങ്ങള്‍ ശക്തമായി തുടരാൻ പ്രതിപക്ഷ സംഘടനകള്‍. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഇന്ന് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തിയേക്കും. മന്ത്രി കോട്ടയത്ത് എത്തിയാല്‍ കരിങ്കൊടി കാണിക്കാന്‍ പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
veena george real

കോട്ടയം: ആരോഗ്യ മന്ത്രി രാജി വയ്ക്കും വരെ പ്രതിഷേധങ്ങള്‍ ശക്തമായി തുടരാനുള്ള പ്രതിപക്ഷ സംഘടനകളുടെ തീരുമാനത്തിനിടെ മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടില്‍ ഇന്ന് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശനം നടത്തിയേക്കും.

Advertisment

ഇന്നലെ ബിന്ദുവിന്റെ സംസ്‌കാരം കഴിഞ്ഞതിനു പിന്നാലെ കുടുംബത്തെ വിളിച്ചു മന്ത്രി വീണാ ജോര്‍ജ് ആശ്വസിപ്പിക്കുകയും ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പ് ഇടുകയും ചെയ്തിരുന്നു.


അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധങ്ങള്‍ തുടരുകയാണ്. ഇതിനിടെ മന്ത്രി വീണ ജോര്‍ജ് വീണ്ടും കോട്ടയത്തേക്ക് എത്തിയാല്‍ കടുത്ത പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.


കരിങ്കൊടി കാണിക്കുന്നതുള്‍പ്പടെയുള്ള സമരമാര്‍ഗങ്ങള്‍ പ്രതിപക്ഷം സ്വീകരിക്കും. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്  പ്രതിഷേധങ്ങള്‍ തുടരും. വിവിധ പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് ആരോഗ്യ മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കെഎസ് യു, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രിയുടെ രാജി എന്ന ആവശ്യം ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിയിരുന്നു.


അതേസമയം, ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഇന്നു സര്‍ക്കാരിന് കൈമാറും.  കലക്ടര്‍ ജോണ്‍ വി സാമുവല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആണ് സമര്‍പ്പിക്കുന്നത്.


ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം പ്രഖ്യാപിക്കുക. അടുത്ത വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തിന് ശേഷം ധനസഹായം പ്രഖ്യാപിക്കും.

Advertisment