/sathyam/media/media_files/2025/02/27/2Z6GOvqbgdL7WWJ8WXBk.jpg)
പത്തനംതിട്ട ∙ മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അടുത്ത തവണ പിണറായി തന്നെ മുഖ്യമന്ത്രിയാകും. വേറെയാരും മുഖ്യമന്ത്രി ആയിട്ട് കാര്യമില്ല. ഇടതുപക്ഷത്ത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത പിണറായി വിജയനു മാത്രമേയുള്ളൂവെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിക്കുന്നു.
ശബരിമലയിൽ വരുന്ന ഭക്തരിൽ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
കമ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തരാണ്. ഈ പറയുന്നവരെല്ലാം ആദര്‍ശത്തിനു വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നവരില്‍ 90 ശതമാനവും കമ്യൂണിസ്റ്റുകാരാണ്. പണ്ട് ഏതാണ്ടൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും പിണറായി തന്നെ രണ്ട് തവണ ഇവിടെ വന്നിട്ടുണ്ട്.
ഭക്തനല്ലെങ്കില്‍ അദ്ദേഹത്തിന് ഇവിടെ വരാന്‍ സാധിക്കുമോ. ഇവര്‍ക്കൊക്കെ മനസ്സില്‍ ഭക്തിയുണ്ട്. അയ്യപ്പനെ ഇന്ന് അദ്ദേഹം ഹൃദയംകൊണ്ട് സ്വീകരിച്ചില്ലേയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
‘മുഖ്യമന്ത്രി പിണറായി വിജയനെ എനിക്ക് അത്രയേറെ ഇഷ്ടമാണ്. അദ്ദേഹത്തെ ഞാനും എന്നെ അദ്ദേഹവും മുൻപു പൊക്കിക്കൊണ്ട് നടന്നിട്ടുണ്ട്. മുഖ്യമന്ത്രിയാകാൻ യോഗ്യന്മാരുണ്ടായിരിക്കാം. പക്ഷേ, കൊണ്ടു നടക്കാനുള്ള ലീഡര്‍ഷിപ്പ് ക്വാളിറ്റി പിണറായിക്ക് മാത്രമാണുള്ളത്. എല്ലാത്തിനെയും മെരുക്കിക്കൊണ്ട് പോകാനുള്ള ശക്തി പിണറായിക്കുള്ളത് പോലെ ഇടതുപക്ഷത്ത് മറ്റാർക്കും ഇല്ല. അപ്പുറത്ത് യുഡിഎഫില്‍ തമ്മിലടിയാണ്. യുഡിഎഫ് അപ്രസക്തമായി കൊണ്ടിരിക്കുകയാണ്’’ – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിന്റെ ഔദ്യോഗിക കാറിലാണ് വെള്ളാപ്പള്ളി ഇന്ന് വേദിയിലേക്ക് എത്തിയത്.