കൊച്ചി: ഇ.ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് ഉപാധികളോടെ. ശേഖർ കുമാർ രണ്ടാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്നാണ് പ്രധാന ഹൈക്കോടതിയുടെ നിർദേശം.
അന്വേഷണ ഉദ്യോഗസ്ഥന് ചോദ്യം ചെയ്യാം. ആവശ്യമെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമാവാം. അറസ്റ്റ് ചെയ്താൽ, മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. 30,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും കെട്ടിവെക്കണം.
ശേഖർ കുമാർ അന്വേഷണത്തോട് സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
കേസൊതുക്കാന്‍ ഇടനിലക്കാര്‍ വഴി ഇ ഡി ഉദ്യോഗസ്ഥന്‍ ശേഖര്‍കുമാര്‍ കൈക്കൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി വ്യവസായി അനീഷ് ബാബു നല്‍കിയ പരാതിയില്‍, വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് ശേഖര്‍ കുമാര്‍.