കോട്ടയം: തിരുവാതിക്കലില്‍ ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയം ഉടമയെയും ഭാര്യയെയും കൊലപ്പെടുത്തിയത് അതിക്രൂരമായി. രണ്ടുപേരുടെയും മുഖത്താണു മാരകമായി പരുക്കേറ്റിരിക്കുന്നത്. കല്ലിനിടിച്ച ഇരുവരുടെയും മുഖം വികൃതമാക്കി എന്ന വിവരമാണ് പോലീസ് നൽകുന്നത്.
രണ്ടു പേരും രണ്ട് മുറികളിലായാണ് കൊല്ലപ്പെട്ടു കിടക്കുന്നത്. കല്ലിനിടിച്ചു തല തകര്‍ന്ന നിലയിലാണ്. ആളെ തിരിച്ചറിയാനാവാത്ത വിധം മുഖം വികൃതമാകപ്പെട്ടു. കൊല്ലാനുപയോഗിച്ചതെന്നു കരുതുന്ന കല്ലുകള്‍ പോലീസ് കണ്ടെത്തി.
ഒരു കോടാലിയും വീടിനുള്ളില്‍ നിന്നു കണ്ടു കിട്ടി. കോടാലി ഉപയോഗിച്ചാണു രണ്ടുപേരെയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
കോട്ടയം തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിനു സമീപുള്ള വീടിനുള്ളിലാണ് വിജയകുമാര്‍ (64), ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയില്‍ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്. പ്രതികളിലേക്ക് എത്തുന്നതിനുള്ള ശാസ്ത്രീയ അന്വേഷണം നടത്തിവരികയാണ് പോലീസ്.
കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സിസി ടി വി ദൃശ്യങ്ങളും പരിശോധിക്കുന്നു. ഡി.വൈ.എസ്.പി ഉള്‍പ്പടെ പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
ഇവിടെ മുൻപു ജോലി ചെയ്തിരുന്നയാളെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത്. സ്വഭാവദൂഷ്യം കാരണം വിജയകുമാർ ഇയാളെ ജോലിയിൽ നിന്നു പറഞ്ഞു വിട്ടിരുന്നു. പ്രതി വൈകാതെ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.