/sathyam/media/media_files/2025/02/28/qrad1Re2CSIsWzR3HqZw.webp)
തിരുവനന്തപുരം: നാദാപുരം വിലങ്ങാട് ദുരന്തബാധിതർക്കുള്ള ഉപജീവന നഷ്ടപരിഹാരം ഒമ്പത് മാസത്തേക്ക് കൂടി നീട്ടി നൽകിയതായി റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. വയനാട് ചൂരൽമല ദുരന്തബാധിതർക്ക് അനുവദിച്ചതിന് സമാനമായ രീതിയിലാണ് നീട്ടൽ.
നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശിഗൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുരിയാക്കോസ്, കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. മൂന്നു മാസത്തേക്ക് 6,000 രൂപ വീതം വീട്ടുവാടകയും ഉറപ്പുവരുത്തും. കൃഷിനാശം നേരിട്ട കർഷകർക്ക് ഇതിനകം 9,20,470 രൂപ വിതരണം ചെയ്തു.
ദുരന്തത്തിൽ തകർന്ന റോഡുകൾ, പാലങ്ങൾ എന്നിവയ്ക്കുള്ള നിർദേശങ്ങൾക്ക് ഭരണാനുമതി നൽകിയതായി മന്ത്രി അറിയിച്ചു. ആവശ്യമായ ഫണ്ട് ഉടൻ ലഭ്യമാക്കുമെന്നും വ്യക്തമാക്കി.
വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം 2026 മാർച്ച് വരെ തുടരുമെന്നും ഇടക്കാലത്ത് ഉണ്ടായ പരാതികൾക്ക് പരിഹാരം കണ്ടിട്ടുണ്ടെന്നും ജില്ല കലക്ടർ അറിയിച്ചു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലാൻഡ്‌സ്ലൈഡ് അഡ്വൈസറി കമ്മിറ്റിയുടെ നേതൃത്വത്തിൽ താമസയോഗ്യമായ പ്രദേശങ്ങൾ ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.