തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനത്തിൽ ആകെ കല്ലുകടി. സംസ്ഥാനത്തിന്റെ പദ്ധതിയെന്ന് വിശേഷിപ്പിക്കപ്പെട്ട തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചേരിതിരിഞ്ഞ് സി.പി.എം - ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയായിരുന്നു.
സ്വാഗതം പറഞ്ഞ തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവനാണ് മുഖ്യമന്ത്രിയെ ലോഭമില്ലാതെ പുകഴ്ത്തിയത്. കാലം കാത്ത് വെച്ച കർമ്മയോഗിയെന്നും വിഴിഞ്ഞത്തിന്റെ ശിൽപ്പിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പുകഴ്ത്തൽ.
ഒന്നും രണ്ടും പിണറായി സർക്കാരിൻറെ ഇച്ഛാശക്തിയാണ് ഇത് യഥാർഥ്യമാകാൻ കാരണം. ഒന്നും നടക്കില്ല എന്ന് പറഞ്ഞിടത്താണ് സാധ്യമല്ലാത്തത് ഒന്നുമില്ല എന്ന നെപ്പോളിയൻറെ വാക്യം അർഥപൂർണമാകുന്ന തരത്തിലാണ് വിഴിഞ്ഞം തുറമുഖം യഥാർഥ്യമാക്കുന്നതിന് ഇടതുപക്ഷ സർക്കാരും അതിന്റെ അമരക്കാരനായ മുഖ്യമന്ത്രിയും നേതൃത്വപരമായ പങ്കുവഹിച്ചത്.
/sathyam/media/media_files/2025/05/02/Kr1nRrZyPf2dcaPpIp9E.jpg)
പ്രസംഗം തുടർന്ന അദ്ദേഹം ഗൗതം അദാനിയെയും പുകഴ്ത്തി. സംസ്ഥാന സർക്കാരിന്റെ തുറമുഖത്തിലെ പങ്കാളിയെന്നാണ് അദ്ദേഹം അദാനിയെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടാണ് തുടങ്ങിയത്.
അങ്ങനെ അതും നമ്മൾ നേടിയെടുത്തെന്നും നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവുമാണ് ഇത്തരം പദ്ധതികൾ നടപ്പാക്കാൻ കരുത്താകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച മുഖ്യമന്ത്രി പ്രസംഗത്തിൽ ഉമ്മൻ ചാണ്ടിയെ കുറിച്ച് പാമർശിച്ചില്ല.
പിന്നീട് തുറമുഖ നിർമ്മാണത്തിന്റെ കണക്കുകളിലേക്കും അദ്ദേഹം കടന്നു. നിർമ്മാണ ചെലവിന്റെ ഏറിയ ഭാഗവും വഹിക്കുന്നത് സംസ്ഥാനമാണ്. 8,686 കോടിയിൽ 5,370.86 കോടിയും സംസ്ഥാനമാണ് വഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടാണ് കേന്ദ്രം നൽകുന്നതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. കേന്ദ്രം പ്രത്യേകമായി ഒരു സഹായവും നൽകുന്നില്ലെന്ന് പരോക്ഷമായി പറഞ്ഞു വെയ്ക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/media_files/2025/05/02/BO2BpT1bQGMmWISunP3C.jpg)
എന്നാൽ പിന്നീട് പ്രസംഗിക്കാനെത്തിയ മോദി പരിപാടിയിൽ പൂർണ്ണമായും രാഷ്ട്രീയം കലർത്തുകയായിരുന്നു.
കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾ ഒപ്പം ചേർന്ന് വിഴിഞ്ഞം തുറമുഖ വികസനം യാഥാര്‍ത്ഥ്യമാക്കി. വിഴിഞ്ഞം ഇന്ത്യ സംഖ്യത്തിലെ പലരുടെയും ഉറക്കം കെടുത്തുമെന്ന് മോദി പരിഹസിച്ചു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് രാജ്യത്തിന്റെ വൻ വികസന പദ്ധതികൾ നടക്കുന്നത്.
തുറമുഖ മന്ത്രി വി.എൻ വാസവൻ പ്രസംഗിക്കുമ്പോൾ സ്വകാര്യ നിക്ഷേപത്തെ സ്വാഗതം ചെയ്തു. ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണ് ഇത് പറഞ്ഞത്. ഇതാണ് മാറുന്ന ഭാരതത്തിന്റെ സൂചനയെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ അതുമായി ബന്ധമില്ലാത്ത കേന്ദ്ര പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു. കൊല്ലം ബൈപ്പാസും ആലപ്പുഴ ബൈപ്പാസും കേന്ദ്ര സർക്കാർ അതിവേഗം പൂർത്തിയാക്കി.
/sathyam/media/media_files/2025/05/02/w0z0RCxIKNCS0vGjgxlR.jpg)
കേന്ദ്രപദ്ധതികളിലൂടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കി. മത്സ്യത്തൊഴിലാളികൾക്കും പ്രാഥമിക പരിഗണന നൽകിയെന്നുമാണ് മോദി അറിയിച്ചത്.
പദ്ധതിക്കായി അദാനിയെ കേരളത്തിൽ കൊണ്ടുവരികയും പാർട്ടിയിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചും ഇടതുപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളിയും വിഴിഞ്ഞം പദ്ധതിക്കായി ഉറച്ച് നിന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിക്കാൻ മോദിയും പിണറായിയും തയ്യാറായതുമില്ല.