തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി വിജയകരമായ രീതിയില്‍ വാണിജ്യതലത്തില്‍ അടക്കം പ്രവര്‍ത്തനം പുരോഗമിക്കുന്ന ഘട്ടത്തിലാണ് രണ്ടും മൂന്നും നാലും ഘട്ട നിര്‍മാണത്തിനുള്ള പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചത്.
ഇതിലൂടെ ബര്‍ത്തിന്റെ നീളം 1200 മീറ്റര്‍ കൂടി വര്‍ധിക്കും. നിലവില്‍ 800 മീറ്ററാണ് നീളം. പുലിമുട്ടിന്റെ നീളം 3 കിലോമീറ്ററില്‍ നിന്നും ഒരു കിലോമീറ്റര്‍ കൂടി വര്‍ധിപ്പിക്കും. ഇതുവഴി ഒരേ സമയം 5 വലിയ മദര്‍ഷിപ്പുകള്‍ക്ക് തുറമുഖത്ത് ബര്‍ത്ത് ചെയ്യാനാവും. നിലവില്‍ രണ്ടു മദര്‍ഷിപ്പുകള്‍ക്ക് മാത്രമാണ് ഒരേസമയം ബര്‍ത്ത് ചെയ്യാന്‍ സാധിക്കുക.
2028 ല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഫണ്ട് അദാനി തന്നെയാണ് വഹിക്കുക. ഇതുവരെ 203 ചരക്ക് കപ്പലുകളാണ് വിഴിഞ്ഞത്ത് വന്നത്.
4 ലക്ഷം ടിഇയു ചരക്കും കൈകാര്യം ചെയ്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന ങടഇ ഷിപ്പിങ്ങ് കമ്പനിയുടെ ജേഡ് സര്‍വീസില്‍ വിഴിഞ്ഞം തുറമുഖത്തെയും ഉള്‍പ്പെടത്തിയതും നേട്ടമായി.
ജേഡ് സര്‍വീസിലെ ആദ്യത്തെ കപ്പലായ എംഎസ് സി മിയ, ചൈനയിലെ ക്വിങ്ദാവോ തുറമുഖത്ത് നിന്ന് യാത്ര ആരംഭിച്ച്, ദക്ഷിണ കൊറിയയിലെ ബുസാന്‍ തുറമുഖം, ചൈനയിലെ നിങ്‌ബോ-ഷൗഷാന്‍ തുറമുഖം, ചൈനയിലെ ഷാങ്ഹായ്, യാന്റിയന്‍ തുറമുഖം, സിംഗപ്പൂര്‍ തുറമുഖം വഴി വിഴിഞ്ഞത്തേക്ക് എത്തിച്ചേര്‍ന്നിരുന്നു.