വിഴിഞ്ഞം വരുന്നു. രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ വിഴിഞ്ഞം തുറമുഖം കമ്മീഷൻ ചെയ്യുന്നു. വിവാദങ്ങൾക്കിടയിലും വിവിധ രാഷ്ട്രീയ കക്ഷികൾക്ക് പങ്ക്. ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ നിർണായകമായി. പദ്ധതി പൂർത്തീകരിച്ചത് ഇടത് സർക്കാരിന്റെ കാലത്ത്. വിഴിഞ്ഞത്തിന്റെ നാൾ വഴികളിലൂടെ

New Update
Vizhinjam BNJVGHJ


കൊച്ചി; പൗരാണിക കാലം മുതൽ തന്നെ തിരുവിതാംകൂർ സാമ്രാജ്യത്തിലെ വളരെ പ്രാധാന്യമുള്ള തുറമുഖമായിരുന്ന വിഴിഞ്ഞം ഇപ്പോൾ അന്താരാഷ്ട്ര തുറമുഖമായി നിർമ്മിക്കപ്പെടുമ്പോഴും വിവാദങ്ങൾ അടങ്ങുന്നില്ല. തുറമുഖത്തിന്റെ രാഷ്ട്രീയ പിതൃതവം തങ്ങൾക്കാണെന്ന തരത്തിലാണ് മൂന്ന് മുന്നണികളും രംഗത്തുള്ളത്. എന്നാൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ആലോചനകൾ തുടങ്ങുന്നത് യഥാർത്ഥത്തിൽ ബ്രിട്ടിഷ് ഭരണകാലത്താണ്. തിരുവിതാംകൂർ മുൻകൈ എടുത്ത് തുറമുഖ നിർമ്മാണത്തിനായി ബ്രിട്ടിഷ് സർക്കാരിന്റെ അനുമതി തേടി. അന്ന് മലബാറും കൊച്ചിയും തിരുവിതാംകൂറും മൂന്നായി തിരിച്ചാണ് ഭരണം. എന്നാൽ തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചതോടെ കൊച്ചി തുറമുഖം മാത്രം മതിയെന്നും കൊച്ചി വാണിജ്യ നഗരവും തിരുവനന്തപുരം ഭരണസിരാകേന്ദ്രമായി തുടരട്ടെയെന്നും അധികാരികൾ തീരുമാനിച്ചു. അതോടെ തുറമുഖ നിർമ്മാണ സാധ്യത അന്ന് ഇല്ലാതായി. 

Advertisment

Vizhinjam KGUI

പിന്നീട് 1991ൽ കേരളത്തിലെ കെ. കരുണാകരൻ സർക്കാരാണ് വിഴിഞ്ഞത്ത് ഒരു തുറമുഖം ആരംഭിക്കുന്നതിനുള്ള പ്രാരംഭ തയ്യാറെടുപ്പുകൾ നടത്തിയത്. അന്നത്തെ തുറമുഖ മന്ത്രിയായിരുന്ന എം.വി രാഘവൻ തുറമുഖ പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. എന്നാൽ സാഹചര്യങ്ങൾ അതീവ ദുഷ്‌ക്കരമായിരുന്നതിനാൽ ആ സർക്കാരിന്റെ കാലത്തും നിർമ്മാണ പ്രവർത്തനം നടത്തുവാനായില്ല.  തുടർന്ന്  1996ൽ ഇ.കെ.നായനാർ വീണ്ടും വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാൻ ശ്രമം നടത്തിയെ ങ്കിലും വിഫലമാകുകയായിരുന്നു. ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കുമാർ എനർജി എന്ന കമ്പനിയെ കൺസൾട്ടൻറായി നിയമിച്ചായിരുന്നു അന്നത്തെ നീക്കം. എന്നാൽ ഈ ധാരണപത്ര പ്രകാരം തുടർന്നുള്ള നടപടികളുമായി മുന്നോട്ട് പോകുന്നതിൽ വീഴ്ച്ച സംഭവിച്ചു. അങ്ങനെ പദ്ധതി സംബന്ധിച്ച പ്രതീക്ഷകൾക്ക് വീണ്ടും മങ്ങലേറ്റു.

Vizhinjam OLD I

 

2005ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൂം ഡെവലപ്പേഴ്സ് ചൈനീസ് കമ്പനികളായ കൈദി ഇലക്ട്രിക് പവർ കൊ, ചൈന ഹാർബർ എൻജിനീയറിങ് കൊ. എന്നീ കമ്പനികളുടെ കൺസോർഷ്യമാണ് നിർമ്മാണത്തിനായി ധാരണയായത്. മൂന്ന് ഘട്ടങ്ങളിലായി 4200 കോടി രൂപയാണ് കണക്കാക്കിയത്. ആദ്യ ഘട്ടം പൂർത്തീകരിക്കാൻ 1850 കോടി രൂപയ്ക്ക് ധാരണയാകുകയും ചെയ്തു. 2006ൽ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ച് ഒന്നാം ഘട്ടം 2009ൽ പൂർത്തീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. സംസ്ഥാന സർക്കാർ തുറമുഖത്തിന്റെ 24 ശതമാനം ഓഹരികളുമായി മൈനോരിറ്റി സ്റ്റേക്ക് ഹോൾഡറായി നിൽക്കാനുമായിരുന്നു തീരുമാനം.

one year oomman chandy

തുടർന്ന് സംസ്ഥാനത്തെ ഭരണം വീണ്ടും മാറുകയും വി.എസ്.അച്യുതാന്ദൻ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു. കേന്ദ്രത്തിലെ യു.പി.എ സർക്കാർ പദ്ധതിക്കുള്ള അനുമതി വീണ്ടും നിഷേധിച്ചു. ഇതോടെ ധാരണപത്രവും റദ്ദായി. ചൈനീസ് കമ്പനികൾ കൺസോഷ്യത്തിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. എന്നാൽ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ല.


പദ്ധതി നടത്തിപ്പിനായി റീ ടെൻഡർ നടപടി ആരംഭിക്കാൻ സർക്കാർ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിൽ ധാരണയായി. 2008ൽ ഹൈദരബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസോർഷ്യമാണ് ലാൻകോ കൊണ്ടപ്പള്ളി പവർ പ്രൈവറ്റ് ലിമിറ്റഡ് (എൽ.കെ.പി.പിഎൽ) എന്ന കമ്പനി സമർപ്പിച്ച ടെൻഡറിൽ സർക്കാർ ധാരണയായി.


 എന്നാൽ മുൻപ് ധാരണയിൽ ഒപ്പ് വെച്ച സൂം ഡെവലപ്പേഴ്സ് കമ്പനി ഈ നടപടിക്കെതിരെ കോടതിയെ സമീപിച്ചു. ഇതോടെ എൽ.കെ.പി.പി.എൽ പദ്ധതിയിൽ നിന്നും പിൻമാറി. 2008ൽ തന്നെ കേന്ദ്ര പ്രതിരോധ മന്ത്രാലയം പദ്ധതിക്ക് സുരക്ഷ പ്രശ്‌നങ്ങളില്ലായെന്നും അനുമതി നൽകുന്നതായും സംസ്ഥാന സർക്കാരിനെ അറയിച്ചു.

v s achuthananthan

2009ൽ പദ്ധതിക്ക് സഹായവുമായി വേൾഡ് ബാങ്ക് ഗ്രൂപ്പ് അംഗമായ ഇൻറർനാഷണൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻറ് രംഗത്ത് വന്നു. ഇതിനിടെ 2011ൽ ഉമ്മൻ ചാണ്ടി സർക്കാർ വീണ്ടും അധികാരത്തിൽ വന്നു. പദ്ധതിക്ക് ആവശ്യമായ ചില മാറ്റങ്ങൾ വരുത്തുകയും പൊതു-സ്വകാര്യ പങ്കാളിത്തതോടെ പദ്ധതി പൂർത്തീകരിക്കാനും തീരുമാനിച്ചു.


പദ്ധതി പൂർത്തീകരണത്തിനായി പുതിയ ടെൻഡർ നടപടികൾ 2012ൽ ആരംഭിച്ചു. എന്നാൽ നിർമ്മാണചിലവ് ഈ കാലയളവിൽ വലിയ നിലയിൽ ഉയർന്നിരുന്നു. 14,283 കോടി രൂപ ചെലവ് ഇതിനായി വേണ്ടി വരുമെന്നും ഡിലോയ്റ്റ് എന്ന ഏജൻസി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഒപ്പം പദ്ധതി നടത്തിപ്പിനെതിരെ പ്രദേശവാസികളുടെ എതിർപ്പും ശക്തമാകുക യായിരുന്നു. എന്നാലും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലായെന്നും നടപ്പിലാക്കുമെന്നും യു.ഡി.എഫ് മന്ത്രിസഭ തീരുമാനിച്ചു.



2014 ജനുവരിയിൽ യുപിഎ സർക്കാർ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകി. അതെസമയം മെയ് മാസത്തിൽ യു.പി.എ ഭരണം അവസാനിക്കുകയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായ പുതിയ മന്ത്രിസഭ അധികാരത്തിൽ എത്തുകയും ചെയ്തു. 2014 ജൂണിൽ ഉമ്മൻ ചാണ്ടി കേന്ദ്രധനസഹായം ആവശ്യപ്പെട്ട് പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിച്ച് പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു.

modi

2014 ഓഗസ്റ്റ് ഒൻപതിന് ഉമ്മൻ ചാണ്ടി പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഉമ്മൻ ചാണ്ടി പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലെ വിവരങ്ങൾ ഇപ്രകാരമാണ്-

വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ കേരളം സജ്ജമായിക്കൊണ്ടിരിക്കുകയാണ്.  കേന്ദ്രപാരിസ്ഥിതികാനുമതി ലഭിച്ചു കഴിഞ്ഞു. പദ്ധതിക്കുവേണ്ട സ്ഥലത്തിൽ 90% ഏറ്റെടുത്തു. ജലവിതരണത്തിനും വൈദ്യുതി വിതരണത്തിനുമുള്ള നടപടികൾ പൂർത്തിയായി. റെയിൽവേ ലൈനിനുവേണ്ടി വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിച്ചു. ധനമന്ത്രാലയത്തിനു കീഴിലുള്ള സാമ്പത്തികകാര്യ സമിതിയായ എംപവേർഡ് ഇൻസ്റ്റിറ്റിയൂഷൻ ഓഗസ്റ്റ് എട്ടിനു ചേർന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കാൻ ശുപാർശ ചെയ്തു.  ധനകാര്യ സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് ഇനി തുക അനുവദിക്കേണ്ടത്.  ഈ തുറമുഖം വികസിപ്പിച്ചെടുത്താൽ ട്രാൻസ്ഷിപ്പ്മെന്റിനു വിദേശതുറമുഖങ്ങളെ ആശ്രയിക്കേണ്ടി വരില്ല. ഇന്ത്യയുടെ പടിഞ്ഞാറൻ തീരമൊട്ടാകെയും ദക്ഷിണേന്ത്യയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും. ഉല്ലാസനൗകയടക്കമുള്ള സൗകര്യം ഉണ്ടാകുമ്പോൾ ടൂറിസവും വളരും.


അന്ന് ആറായിരം കോടിയുടെ അഴിമതി ആരോപണം പദ്ധതിയെപ്പറ്റി പ്രതിപക്ഷത്തിരുന്ന സി.പി.എം ഉന്നയിക്കുകയും ചെയ്തു. അത് വലിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് വഴിവെച്ചു. എന്നാൽ എന്ത് എതിർപ്പുണ്ടായാലും ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടായാലും പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് നിയമസഭയിൽ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു. അദാനിയുമായി കരാർ ഏതാണ്ട് ധാരണയാകുകയും ചെയ്തിരുന്നു. 


തുടർന്ന് 2016 ൽ സംസ്ഥാനത്തെ ഭരണം യുഡിഎഫിന് നഷ്ടമാകുന്നു. പിന്നീട് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തെത്തി. അദാനിയുമായുള്ള കരാറുമായി പ്രവർത്തികൾ മുന്നോട്ട് നീങ്ങി. ആകെ 8867 കോടി രൂപ ചെലവായ പദ്ധതിയിൽ 818 കോടി രൂപ കേന്ദ്രം നിക്ഷേപിച്ചു. സംസ്ഥാന സർക്കാർ നിക്ഷേപം  5595 കോടി രൂപയാണ്. ബാക്കി 2454 കോടി രൂപ അദാനി ഗ്രൂപ്പിന്റെ നിക്ഷേപമാണ്. 

ഇതിനിടയിൽ വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന ആവശ്യവുമായി ഹരിത ട്രിബ്യൂണലിൽ ഹർജി എത്തുന്നു. 2016 സെപ്തംബറിൽ ഈ ഹർജി ട്രിബ്യൂണൽ തള്ളിയതായി ഉത്തരവ് വന്നു. തീരശോഷണത്തിന് സാധ്യതയുള്ള തീര പ്രദേശമാണ് വിഴിഞ്ഞം എന്നതായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ വാദത്തെ തള്ളുന്ന റിപ്പോർട്ടാണ് നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവ്വീസസ് നൽകിയത്. ഈ റിപ്പോർട്ടിനെ വിശ്വാസത്തിലെടുത്ത അടിസ്ഥാനത്തിലാണ് ട്രിബ്യൂണൽ ഹർജി തള്ളിയത്.

pinarayi

തുടർന്നാണ് ഇതു സംബന്ധിച്ച് സി.എ.ജി റിപ്പോർട്ട് ആശങ്ക പരത്തിയത്. പൊതു-സ്വകാര്യ നിർമ്മാണ പദ്ധതികളിൽ 30 വർഷമാണ് കൺസെഷൻ പിരീഡ് എന്നും എന്നാൽ അദാനിക്ക് 10 വർഷം കൂടുതൽ നൽകിയെന്നുമായിരുന്നു കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി) റിപ്പോർട്ട് 2017ൽ നിയമസഭയിൽ നൽകിയത്. 29,217 കോടി രൂപ അദാനിക്ക് ലഭിക്കുമ്പോൾ 70 ശതമാനത്തോളം സംസ്ഥാന സർക്കാരിന് നിക്ഷപമുള്ള പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ലാഭം ആനുപാതികമായ ലാഭം തിരികെ ലഭിക്കില്ലായെന്ന നിലയിലാണ് അദാനിയുമായുള്ള കരാർ എന്നാണ്  റിപ്പോർട്ടിന്റെ ഉള്ളടക്കം.


റിപ്പോർട്ട് തള്ളാതെ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക് പദ്ധതിയുമായി മുൻപോട്ട് പോകുമെന്നും വ്യക്തമാക്കി. പദ്ധതിയിൽ നിന്നും ഇനി പിന്മാറിയാൽ ഭീമമായ നഷ്ടം സംസ്ഥാന സർക്കാരിനുണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടർന്ന് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങുകയായിരുന്നു. 


2019ൽ ആയിരുന്നു പദ്ധതി പൂർത്തീകരണത്തന് ലക്ഷ്യമിട്ടത്. എന്നാൽ ഓഖിയും മഹാപ്രളയും പിന്നീട് വന്ന കോവിഡ് മഹാമാരിയും പദ്ധതി നടത്തിപ്പ് നിശ്ചലമാക്കുന്ന അവസ്ഥയിലെത്തിച്ചു. നിർമാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡും വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് ലിമിറ്റഡും തമ്മിൽ മദ്ധ്യസ്ഥ ചർച്ചകൾ ആരംഭിച്ചു.

പ്രതിസന്ധി തുടർന്നാൽ പദ്ധതി പൂർത്തീകരണം വൈകുമെന്ന് വന്നതോടെ സംസ്ഥാന സർക്കാർ വ്യവസ്ഥകളോടെ നിർമ്മാണപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. നിർമ്മാണം തടസപ്പെട്ടതിന് 3854 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻറെ ആവശ്യം. എന്നാൽ ഇരുകൂട്ടരും മദ്ധ്യസ്ഥ ചർച്ചകളിൽ നിന്നും പിന്മാറണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

vizhinjam terminal

ഇതോടെ അഞ്ച് വർഷം അധികം പദ്ധതി പൂർത്തീകരണത്തിന് സർക്കാർ അനുമതി നൽകി. ഒന്നാം ഘട്ടത്തിൽ ഇനിയുള്ള പ്രവർത്തികൾ  2024 ഡിസംബറിൽ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിലയിരുത്തിയെങ്കിലും അത് പൂർത്തീകരിക്കുന്നത് 2025ലാണ്.   10,000 കോടി രൂപ മുതൽമുടക്കിൽ 2045 പൂർത്തീകരിക്കേണ്ട രണ്ടും മൂന്നും ഘട്ടങ്ങൾ അദാനി ഗ്രൂപ്പ് 2028 പൂർത്തീകരിക്കുമെന്നാണ് ഇപ്പോൾ വ്യവസ്ഥ. 17 വർഷം മുൻപായി പദ്ധതി പൂർത്തീകരിക്കുമ്പോൾ വലിയ നിക്ഷേപ സാധ്യതയാണ് ഇതിലൂടെ ഉടലെടുക്കുന്നത്.

അതുകൊണ്ട് തന്നെ എൽ.ഡി.എഫും യു.ഡി.എഫും കഠിന പ്രയത്‌നം നടത്തിയാണ് വിഴിഞ്ഞം ഇപ്പോൾ യാഥാർത്ഥ്യമാക്കിയതെന്നതിൽ സംശയമില്ല.  അദാനി ഗ്രൂപ്പിൻറെ ദ്രുതഗതിയിലുള്ള നിർമ്മാണവും പദ്ധതി പൂർത്തീകരണത്തിന് കരുത്തായി. തീരദേശത്തെ ദിവസങ്ങൾ നീണ്ട് നിന്ന പ്രതിഷേധങ്ങളും മദ്ധ്യസ്ഥ ചർച്ചയിലൂടെ പരിഹരിച്ച് പ്രതികൂലമായ പല സാഹചര്യങ്ങളെയും അനുകൂലമാക്കിയാണ് വിഴിഞ്ഞത് പ്രതീക്ഷകളോടെ ഇപ്പോൾ കപ്പലടുത്തിരിക്കുന്നത്. 2011ലെ ഉമ്മൻ ചാണ്ടി സർക്കാർ എടുത്ത സുധീരമായ തീരുമാനമാണ് നിലവിലെ തുറമുഖത്തിന് രാഷ്ട്രീയമായും ഭരണപരമായും അടിത്തറ പാകിയെന്ന് പറയാതെ വയ്യ.