Advertisment

അദാനിയുമായി കേസ് തുടരാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ സർക്കാർ. 3854 കോടി രൂപ നഷ്ടപരിഹാരം തേടി അദാനിയും 911 കോടി നഷ്ടപരിഹാരം തേടി തുറമുഖ കമ്പനിയും നടത്തുന്ന കേസുകൾ അവസാനിപ്പിക്കും. തുറമുഖ നിർമ്മാണത്തിലെ കാലതാമസം സർക്കാർ ക്ഷമിക്കും. 2024 ഡിസംബർ 3ന് തുറമുഖം പൂർത്തിയാക്കണമെന്ന് പുതിയ വ്യവസ്ഥ. രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കുക ഉദ്ദേശിച്ചതിലും 17 വർഷം മുമ്പ്

അര നൂറ്റാണ്ടു മുൻപു ചൈനയിൽ നടപ്പാക്കിയ മാതൃകയിൽ വിഴിഞ്ഞത്ത് പ്രത്യേക വികസന മേഖലകൾ  നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. വിഴിഞ്ഞം കേന്ദ്രീകരിച്ച് ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള ഹബ് ആയി വികസിപ്പിക്കും.

New Update
vizhinjam1

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അതിവേഗ വികസനത്തിനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് സർക്കാർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻറെ വികസനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാർ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറമുഖ വികസനവും രണ്ടും മൂന്നും ഘട്ടങ്ങളുടെ പൂർത്തീകരണവും വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാനങ്ങളാണെടുത്തത്.

 

കൺസഷൻ കരാറിലെ വ്യവസ്ഥകൾ പ്രകാരം നിർമ്മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡ് 2019 ഏപ്രിലിലാണ് നിർമ്മാണം  പൂർത്തിയാക്കേണ്ടിയിരുന്നത്.  എന്നാൽ, നിശ്ചിത സമയത്ത് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

Advertisment

ഓഖി, പ്രളയം തുടങ്ങിയ  16 കാരണങ്ങൾ മൂലമാണ് പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയാത്തതെന്നും ആയതിനാൽ, കാലാവധി നീട്ടി നൽകണമെന്നും എ വി പി പി എൽ ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം ഇൻറർനാഷണൽ സീ പോർട്ട് ലിമിറ്റഡ് ആവശ്യം നിരസിച്ചിരുന്നു.  തുടർന്ന് ഇരുപക്ഷവും ആർബിട്രേഷൻ നടപടികൾ ആരംഭിക്കുകയുണ്ടായി. ആർബിട്രേഷൻ തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്ക് നയിക്കുമെന്നതും പദ്ധതി പൂർത്തീകരണത്തിന് വലിയ കാലതാമസമുണ്ടാകുമെന്നതും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്നതും  കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിർമ്മാണപ്രവർത്തനം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.  

3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എ വി പി പി എൽ ആർബിട്രേഷൻ ഹർജി നൽകിയിട്ടുള്ളത്. 911 കോടി രൂപയുടെ കൗണ്ടർ ക്ലെയിമാണ് വി ഐ എസ് എൽ  ഉന്നയിച്ചിട്ടുള്ളത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരം ആർബിട്രേഷൻ നടപടികൾ പിൻവലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കണം.  പദ്ധതി പൂർത്തീകരിക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവർഷം ദീർഘിപ്പിച്ചു നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് പൂർത്തീകരണ തീയതി 2024 ഡിസംബർ 3 ആയിരിക്കും. കരാർ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂർത്തിയാക്കേണ്ടത്. എന്നാൽ, 10,000 കോടി രൂപ എ വി പി പി എൽ മുതൽമുടക്കേണ്ട ഈ ഘട്ടങ്ങൾ 2028-ൽ പൂർത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും. നേരത്തെ നിശ്ചയിച്ചതിനേക്കാൾ 17 വർഷം മുമ്പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കുന്നതിലൂടെ ചുരുങ്ങിയ കാലയളവിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവും.

അഞ്ചുവർഷം നീട്ടി നൽകുമ്പോൾ ഈ കാലയളവിൽ പ്രതിബദ്ധതാ ഫീസായി സർക്കാർ എ വി പി പി എൽ ന് നൽകേണ്ട 219 കോടി രൂപ ഇക്വിറ്റി സപ്പോർട്ടിൽ നിന്നും തടഞ്ഞുവയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇങ്ങനെ മാറ്റിവയ്ക്കുന്ന തുകയിൽ നാലു വർഷത്തേക്കുള്ള തുകയായ 175.2 കോടി രൂപ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ 2028-ൽ പൂർത്തിയാക്കുന്നപക്ഷം എ വി പി പി എൽ ന് തിരികെ നൽകും. ഒരു വർഷത്തെ തുകയായ 43.8 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും. അതേസമയം, കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം 2034-ൽ തന്നെ റവന്യൂ ഷെയറിംഗ് ആരംഭിക്കും.  ഈ തീരുമാനങ്ങൾ എ വി പി പി എൽ അംഗീകരിക്കുന്നപക്ഷം തുടർനടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമെടുക്കുന്ന മുറയ്ക്ക് ത്രികക്ഷി കരാർ ഒപ്പുവയ്ക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്. ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അര നൂറ്റാണ്ടു മുൻപു ചൈനയിൽ നടപ്പാക്കിയ മാതൃകയിൽ വിഴിഞ്ഞത്ത് പ്രത്യേക വികസന മേഖലകൾ  നടപ്പാക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. വിഴിഞ്ഞം കേന്ദ്രീകരിച്ച് ടൗൺഷിപ്പുകൾ ഉൾപ്പെടെയുള്ള ഹബ് ആയി വികസിപ്പിക്കും. വിഴിഞ്ഞം തുറമുഖത്തിന് 50കിലോമീറ്റർ ചുറ്റളവിൽ 10000 ഏക്കർ സ്ഥലം ഏറ്റെടുത്ത് സ്വകാര്യ മേഖലയ്ക്ക് കൈമാറും. അവിടെ മുന്ദ്രയ്ക്ക് സമാനമായി സ്പെഷ്യൽ ഡവലപ്മെന്റ് സോൺ രൂപീകരിക്കും. പുതിയ റിംഗ് റോഡ് വികസിപ്പിക്കുന്നതും ഇതിന് ഉതകും. നികുതി ആനുകൂലങ്ങളും സർക്കാർ ചെലവിൽ അടിസ്ഥാന സൗകര്യങ്ങളും നൽകും. ഇതിനായി 3000കോടി ചെലവാക്കും.

Advertisment