വി.എസ് അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൻ സ്വീകരിക്കില്ലെന്ന് കുടുംബം. ഔദ്യോഗിക പുരസ്‌കാരങ്ങളെക്കുറിച്ചുള്ള പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നിലപാടുകൾ മാനിക്കുമെന്ന് വ്യക്തമാക്കി മകൻ അരുൺ കുമാറിന്റെ പോസ്റ്റ്. വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ച സ്ഥാനമാണ് ഏതു ബഹുമതിയിലും വലുതെന്നും അരുൺ

New Update
va-arun-kumar-cpm-jpg (1)

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ലഭിച്ച പത്മ വിഭൂഷൻ പുരസ്ക്കാരം സ്വീകരിക്കാൻ കുടുംബം തയ്യാറാകില്ല എന്ന് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി മകൻ അരുൺ കുമാർ. 

Advertisment

അരുൺ കുമാറിൻ്റെ ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇങ്ങനെ:

"ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ 'പത്മവിഭൂഷൺ' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട്‌ ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.

ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങൾ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്. ഈ പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം.

വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദി."

Advertisment