/sathyam/media/media_files/2025/09/22/photos52-2025-09-22-18-51-32.png)
വയനാട്: മുസ്‌ലിം ലീഗിന്റെ ചൂരൽമല പുനരധിവാസ ടൗൺഷിപ്പ് നിർമാണം നിർത്തിവെക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ നിർദേശം.
പ്ലോട്ട് തിരിച്ച് നിർമാണം നടത്താൻ അനുമതി ലഭിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതിനെ തുടർന്നാണ് നിർദേശം.
വിഷയം നിയമപരമായി നേരിടുമെന്ന് മുസ്‌ലിം ലീഗ് നേതാക്കൾ പ്രതികരിച്ചു. പ്ലോട്ട് വിഭജനം നടത്താൻ അനുമതി തേടാതെ, നിർമാണം തുടങ്ങി എന്ന് കാണിച്ച് നേരത്തെ സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.
ഇതിന് പിന്നാലെ സ്ഥലം സന്ദർശിച്ച ശേഷമാണ് നിർമാണം നിർത്തിവയ്ക്കാൻ സെക്രട്ടറി, ലീഗ് നേതൃത്വത്തിന് വാക്കാൽ നിർദേശം നൽകിയത്.
ലീഗ് നിർമിക്കുന്ന ടൗൺഷിപ്പിൽ 68 റെസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്ക് ഡെവലപ്മെന്റ് പെർമിറ്റ് നൽകിയിട്ടുണ്ട്.
എന്നാൽ ഇത് പൂർത്തീകരിക്കുന്നതിന് മുൻപ് പ്രസ്തുത സ്ഥലത്ത് ഏഴ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് എടുത്തെന്നാണ് ചട്ടവിരുദ്ധമായി കണ്ടെത്തിയത്.
ഉരുൾപൊട്ടൽ ദുരന്തബാധിതർക്കുള്ള മുസ്ലിംലീഗിന്റെ വീടുകളുടെ നിർമ്മാണം ആര് തടസ്സപ്പെടുത്തിയാലും പ്രവൃത്തിയുമായി മുന്നോട്ട് പോകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
മുസ്ലിം ലീഗിന്റെ ഭവന പദ്ധതിക്കെതിരായ മേപ്പാടി പഞ്ചായത്തിന്റെ നോട്ടീസിന് മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു.
നിയമപരമായാണ് മുന്നോട്ട് പോകുന്നത്. ആയിരക്കണക്കിന് വീടുകൾ മുസ്ലിംലീഗ് നിർമ്മിച്ചിട്ടുണ്ട്. നിയമം ഞങ്ങൾക്കറിയാം. ഏത് പ്രതിസന്ധിയെയും മറികടന്ന് മുന്നോട്ട് പോകുമെന്നും തങ്ങൾ പറഞ്ഞു.