പ്രസവിച്ച 21കാരിയുടെ ശരീരത്തിനകത്ത് 75 ദിവസം കോട്ടൺ തുണി ഇരുന്ന സംഭവം. ഗുരുതര ചികിത്സ പിഴവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ

75 ദിവസത്തിന് ശേഷം ശരീരത്തിന് അകത്തുനിന്ന് തുണി തനിയെ പുറത്തു വരുമ്പോഴാണ് ചികിത്സ പിഴവ് വെളിപ്പെട്ടത്.

New Update
images

വയനാട്: വയനാട് മെഡിക്കൽ കോളേജിലെ ഗുരുതര ചികിത്സ പിഴവിൽ അന്വേഷണത്തിന് ഡിഎംഒ ഉത്തരവിട്ടു. പ്രസവത്തിന് വന്ന യുവതിയുടെ ശരീരത്തിനകത്ത് 75 ദിവസം കോട്ടൺ തുണി ഇരുന്നതിലാണ് നടപടി. 

Advertisment

ഒക്ടോബറിൽ പ്രസവത്തിന് എത്തിയ 21കാരിയുടെ ചികിത്സയിലാണ് ഗുരുതര വീഴ്ച ഉണ്ടായത്. രക്തസ്രാവം തടയാൻ ശരീരത്തിനകത്ത് വച്ച കോട്ടൺ തുണി ഡോക്ടർമാർ നീക്കം ചെയ്തില്ലെന്നാണ് പരാതി. സംഭവത്തിൽ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

അസഹ്യമായ വേദനയും ദുർഗന്ധവും വന്ന സാഹചര്യത്തിൽ രണ്ടുതവണ ചികിത്സ തേടി യുവതി മെഡിക്കൽ കോളജിൽ എത്തി.

എന്നാൽ കൂടുതൽ വെള്ളം കുടിക്കണമെന്ന ഉപദേശം നൽകി ഡോക്ടർമാർ മടക്കി അയക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്. 

75 ദിവസത്തിന് ശേഷം ശരീരത്തിന് അകത്തുനിന്ന് തുണി തനിയെ പുറത്തു വരുമ്പോഴാണ് ചികിത്സ പിഴവ് വെളിപ്പെട്ടത്. സംഭവത്തിൽ ഡിഎംഒ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

യുവതി മന്ത്രി ഒ ആർ കേളുവിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിഷയത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

ഡിഎംഒയുടെ ഓഫീസിന് മുന്നിൽ ബിജെപിയും പ്രതിഷേധിച്ചു. കർശനമായ നടപടി ഉണ്ടാകുന്നത് വരെ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസും ബിജെപിയും അറിയിച്ചു.

Advertisment