വയനാട്: മക്കിമലയിൽ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിൽ ജില്ലയിൽ കനത്ത പരിശോധന. ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള എല്ലാ മേഖലകളിലുമാണ് പരിശോധന നടക്കുന്നത്. സ്പെഷ്യൽ ഓപ്പറേഷൻ സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തുന്നത്. മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച മലയോര ഗ്രാമങ്ങൾ, പാടികൾ, സെറ്റിൽമെന്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന.
മക്കിമലക്ക് സമാനമായി മാറ്റിടങ്ങളിലും സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് സംഘം പരിശോധന നടക്കുന്നത്. കേസ് ഉടൻ എൻഐഎ ഏറ്റെടുക്കുമെന്നാണ് വിവരം.
കുഴിബോംബ് കണ്ടെത്തിയ കുടക്കാടിന് പുറമേ കമ്പമല, മേലെതലപ്പുഴ എന്നിവിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്. സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, തണ്ടർ ബോൾട്ട്, വയനാട് ബോംബ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച നായകളും സംഘത്തോടൊപ്പമുണ്ട്.
അത്യാധുനിക ഉപകരണങ്ങളും പരിശോധനക്ക് ഉപയോഗിക്കുന്നു. കബനിതലത്തിൽ നാല് മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. സിപി മൊയ്തീനാണ് കമാൻഡർ. മാവോയിസ്റ്റുകൾക്ക് പ്രാദേശിക സഹായങ്ങൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രദേശവാസികൾക്ക് ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിട്ടുണ്ട്.