സിദ്ധാർത്ഥൻ കൊലക്കേസിലെ പ്രതികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയതിനെതിരെ അപ്പീൽ നൽകാൻ സർവകലാശാല

New Update
1431300-untitled-1

പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയ വിധിക്കെതിരെ സർവകലാശാല അപ്പീൽ നൽകുമെന്ന് സർവകലാശാലാ വി സി ഡോ. കെ എസ് അനിൽ. അപ്പീലും റിവ്യൂ പെറ്റീഷനും നൽകാൻ വൈസ് ചാൻസിലർ സ്റ്റാൻഡിങ് കൗൺസിലിന് നിർദ്ദേശം നൽകി.

Advertisment

മതിയായ അറ്റൻഡൻസ് ഇല്ലാത്തതും പ്രതികൾക്കെതിരായ ആൻ്റി റാഗിംഗ് കമ്മിറ്റിയുടെ റിപ്പോർട്ടുമടക്കം ചൂണ്ടിക്കാട്ടിയാണ് സർവകലാശാലാ നടപടി. അതേസമയം, കോടതിയുടെ അനുകൂല വിധിയുടെ പശ്ചാത്തലത്തിൽ ചില പ്രതികൾ കഴിഞ്ഞ ദിവസം നടന്ന ഒരു പരീക്ഷ എഴുതിയതായും സർവകലാശാലാ അധികൃതർ വ്യക്തമാക്കി.

സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ ക്രമീകരണങ്ങൾ ഏർ‍പ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി നിർദേശം നൽകിയത്. സർവകലാശാല ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കാണ് സിംഗിൾ ബെഞ്ച് നിർദേശം നൽകിയത്. ഇവരുടെ ഫലം പ്രസിദ്ധീകരിക്കില്ലെന്നും അറിയിച്ചിരുന്നു.

റാഗിങ് സ്ഥിരീകരിച്ചതിന് പിന്നാലെ കോളേജ് പുറത്താക്കിയ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചാണ് പരീക്ഷയെഴുതാനുള്ള അനുമതി നേടിയത്. പിന്നാലെ, സർവകലാശാല വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്താമെന്ന് കാട്ടി പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല.

തുടർന്ന് തൃശൂരിലെ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാക്ടികൽ പരീക്ഷ ഉൾപ്പെടെ അടുത്ത ദിവസങ്ങളിലാണ് നടക്കുക. ഇതിനിടെയാണ് സർവകലാശാലാ വി സിയുടെ നീക്കം.

Advertisment