വയനാട് ഉരുള്‍പ്പൊട്ടല്‍; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നു

New Update
wayanad urul real two

കല്‍പ്പറ്റ: വയനാട് ഉരുള്‍പ്പൊട്ടലില്‍ കനത്ത മഴ രക്ഷാ പ്രവര്‍ത്തനത്തിന് പ്രതിസന്ധിയാകുന്നു. നദിയില്‍ കുത്തൊഴുക്ക് വര്‍ധിച്ചതിനാലാണ് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാകുന്നത്.

പുലര്‍ച്ചെ ഒരു മണിയോടെ മുണ്ടക്കൈ ടൗണിലാണ് ആദ്യ ഉരുള്‍പൊട്ടലുണ്ടായത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരല്‍മല സ്‌കൂളിനു സമീപവും ഉരുള്‍പൊട്ടലുണ്ടാകുകയായിരുന്നു. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഇതോടെ ഇരുമേഖലകളിലേക്കുമുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്.

മുണ്ടക്കൈയില്‍ ഒമ്പത് ലയങ്ങള്‍ ഒലിച്ച് പോയി. 65 കുടുംബങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. 35 തൊഴിലാളികളെ കാണാനില്ല. ഒഡീഷ സ്വദേശികളായ രണ്ട് ഡോക്ടര്‍മാരെയും കാണാനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി വാദിക്കുകയായിരുന്നു. പ്രളയസഹായം എത്തിക്കാനായി ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്തണമെന്നും രാജ്യസഭയില്‍ ആവശ്യപ്പെട്ടു.