/sathyam/media/media_files/4yWt4hFNtrOSL8mAdPlE.webp)
വയനാട്: മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തിയ സൈനികരിൽ ഒരു വിഭാഗം ഇന്ന് മടങ്ങും. മടങ്ങുന്ന സൈനികർക്ക് കലക്ടറേറ്റിൽ യാത്രയയപ്പ് നൽകി. വൈകാരികമായ ഘട്ടത്തിലാണ് സൈന്യം ഒപ്പം നിന്നതെന്നും ടീമിലെ അംഗങ്ങൾ പോകുന്നതിൽ വേദനയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
മുണ്ടക്കൈയിലെ ദുരന്തബാധിതരുടെ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. വാടക വീടുകളുടെ ലിസ്റ്റ് നാളെ ലഭ്യമാവും. ഒഴിഞ്ഞ് കിടക്കുന്ന വീടും ഫ്ലാറ്റുകളും സ്വകാര്യ വ്യക്തികൾ നൽകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിൽ നാളെ ജനകീയ തിരച്ചിൽ നടക്കും. ആർക്കും വന്ന് തിരച്ചിൽ നടത്താമെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സൺറൈസ് വാലിയിലെ ഇന്നത്തെ തിരച്ചിൽ ആരംഭിച്ചു. പ്രതികൂല കാലാവസ്ഥ കാരണം വൈകിയാണ് തിരച്ചിൽ തുടങ്ങിയത്. ദുരന്തത്തിൽ 413 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.